അന്തരിച്ചത് കടലോരത്തിന്റെ കണ്ണീരൊപ്പിയ വൈദികൻ
1429120
Friday, June 14, 2024 12:01 AM IST
ആലപ്പുഴ: ട്രോളിംഗ് നിരോധനത്തിനും മണ്ണെണ്ണ സബ്സിഡിക്കും വേണ്ടി നിരാഹാരസമരവും പോലീസ് സ്റ്റേഷന് മാര്‍ച്ചും നടത്തി കടലോര മത്സ്യത്തൊഴിലാളികളുടെ വിശപ്പിനെതിരേ പോരാടിയ വൈദികനാണ് അന്തരിച്ച ഫാ. തമ്പി കല്ലുപുരയ്ക്കല്‍. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് നേതാവായിരുന്ന ഫാ. തമ്പി മത്സ്യബന്ധന യാനങ്ങളിലെ ഔട്ട് ബോര്‍ഡ് എന്‍ജിനുകളില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയ്ക്ക് സബ്സിഡി വേണമെന്ന മുദ്രാവാക്യം ഉയര്‍ത്തി ആദ്യമായി സമരമുഖം തുറന്നു. ഒറ്റമശേരി പള്ളി വികാരിയായിരിക്കെ 1984 മുതല്‍ മത്സ്യമേഖലയിലെ സമരമുഖങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സന്ദര്‍ശിച്ച് മണ്ണെണ്ണയ്ക്ക് സബ്സിഡി വിഷയം ആദ്യമായി ഉന്നയിച്ചതും അദ്ദേഹമാണ്.
അര്‍ത്തുങ്കല്‍ കടലില്‍ നങ്കൂരമിട്ട ബോട്ടുകളെ മത്സ്യത്തൊഴിലാളികള്‍ കത്തിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് അര്‍ത്തുങ്കല്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചപ്പോള്‍ ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. ജൂണ്‍, ജൂലൈ , ഓഗസ്റ്റ് മാസങ്ങളില്‍ 90 ദിവസം ട്രോളിംഗ് നിരോധനം ആവശ്യപ്പെട്ട് ചേര്‍ത്തല താലൂക്ക് ഓഫീസിനു മുന്നില്‍ 12 ദിവസം ഫാ. തമ്പി നിരാഹാരം അനുഷ്ഠിച്ചു.
തീരദേശവുമായി ബന്ധമില്ലാത്ത തകഴി കുന്നുമ്മ പള്ളിയില്‍ വികാരിയായ അദ്ദേഹം അവിടെ കര്‍ഷകരെയും സംഘടിപ്പിച്ചു. ചേര്‍ത്തലയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഫാ. തമ്പി.