കുവൈറ്റ് തീപിടിത്തം: സങ്കടകടലായി നരിയ്ക്കൽ ഗ്രാമം
Friday, June 14, 2024 12:01 AM IST
പുനലൂർ: കുവൈറ്റ് ദുരന്തത്തിന്‍റെ ഞെട്ടൽ മാറാതെ സങ്കട കടലായി നരിയ്ക്കൽ ഗ്രാമം. നരിക്കൽ വാഴവിള സാജൻ വില്ലയിലേയ്ക്ക് ആശ്വാസവാക്കുകളുമായി നൂറുകണക്കിനാളുകളാണ് എത്തുന്നത്. നാട്ടുകാരും പൊതു പ്രവർത്തകരും ബന്ധുക്കളുമെല്ലാം ആ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണ്.

പ്രതീക്ഷകളോടെ വിദേശത്തെത്തിയ യുവാവിന്‍റെ ദാരുണാന്ത്യത്തിൽ നരിക്കൽ ഗ്രാമം ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. കേട്ട വാർത്ത സത്യമാകരുതേയെന്ന പ്രാർഥനയിലായിരുന്നു കുടുംബം. നരിക്കൽ സാജൻ വില്ലയിൽ സാജൻ ജോർജ് (29 ) കുവൈറ്റിൽ എത്തിയിട്ട് ഒരു മാസമാകുന്നതേയുള്ളു. പ്രവാസ ജീവിതം സ്വപ്നം കണ്ട യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങിയപ്പോൾ ഒരു കുടുംബവും സ്വന്തം നാടുമെല്ലാം തീരാ ദു:ഖത്തിലായി.

അപകടത്തിനു ശേഷം ഇന്ത്യൻ എംബസി പുറത്തുവിട്ട പേരുകളിൽ സാജന്‍റെ പേരും ഉണ്ടായിരുന്നു. പക്ഷെ ഏറെ വൈകിയാണ് സ്ഥിരീകരണമുണ്ടായത്. എം ടെക്കിൽ ബിരുദം നേടിയ സാജൻ അടൂരിലെ ഒരു സ്വകാര്യ കോളജിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഇതിനിടെ പോസ്റ്റ് ഓഫീസിലും താൽക്കാലികമായി ജോലി ചെയ്തു. അങ്ങനെയിരിയ്ക്കെ കുവൈറ്റിൽ ജോലി ശരിയായി. ഗൾഫിൽ ജോലി ചെയ്ത് നന്നായി ജീവിയ്ക്കണമെന്ന പ്രതീക്ഷയായിരുന്നു യുവാവിന്. സാധാരണ കുടുംബത്തിലെ അംഗമായ സാജന് നാട്ടിൽ ഒരുപാട് സൗഹൃദങ്ങളുണ്ട്.

ഇന്നലെ രാത്രി മരണവാർത്ത അറിഞ്ഞതോടെ നൂറുകണക്കിനാളുകൾ വീട്ടിലെത്തി. അലമുറയിട്ടു കരയുന്ന മാതാപിതാക്കളേയും ബന്ധുക്കളെയും ആശ്വസിപ്പിയ്ക്കാൻ എത്തിയവർ ഏറെ പാടുപെട്ടു. മൃതദേഹം നാട്ടിലെത്തുന്നതും കാത്തിരിയ്ക്കുകയാണ് കുടുംബം. പിതാവ് ജോർജ് പോത്തന്‍റേയും മാതാവ് വത്സമ്മയുടേയും ദുഖം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തുകയാണ്. സാധാരണ കുടുംബത്തിൽ പിറന്ന മാതാപിതാക്കൾക്ക് ഏക മകനിലായിരുന്നു പ്രതീക്ഷ. മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ചിഞ്ചുറാണിയും വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. പി. എസ്. സുപാൽ എംഎൽഎയും മുൻ മന്ത്രി കെ.രാജുവും വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.