ശാസ്താംകോ ട്ട റെയിൽവേ സ്റ്റേഷൻ വഴി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
1430701
Friday, June 21, 2024 11:24 PM IST
ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷൻ വഴി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എക്സ്പ്രസ്, പാസഞ്ചർ അടക്കം നിരവധി ടെയിനുകൾക്ക് സ്റ്റോപ്പ് ഉള്ളതിനാലും ക്രമാനുഗതമായി യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് കടപുഴയിൽ അവസാനിക്കുകയും തിരിച്ച് കരുനാഗപ്പള്ളിയിലേക്കും എന്ന രീതിയിൽ രാവിലെയും വൈകുന്നേരവും കെഎസ്ആർടിസി യുടെ ഓരോ സർവീസ് ഉണ്ടായിരുന്നു.
റെയിൽവേസ്റ്റേഷനിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ നിരവധി പേർ ഇത് പ്രയോജനപ്പെടുത്തിയിരുന്നു.പല സർവീസുകളും നിലച്ച കൂട്ടത്തിൽ ഇതും നിലയ്ക്കുകയായിരുന്നു. പത്തനംതിട്ട , അടൂർ , തെക്കുംഭാഗം, ചവറ, തേവലക്കര, ശൂരനാട് മേഖലകളിൽ നിന്നടക്കം നിരവധി യാത്രക്കാർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തി യാത്ര ചെയ്യുന്നുണ്ട്.
എന്നാൽപ്രധാന ജംഗ്ഷനുകളായ മൈനാഗപ്പള്ളി, കുറ്റിയിൽ മുക്ക് , ഐസിഎസ്, ആഞ്ഞിലിമൂട്, പൊട്ടക്കണ്ണൻ മുക്ക്, കാരാളിമുക്ക്, തോപ്പിൽ മുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രണ്ട് മുതൽ നാലു കിലോമീറ്റർ ഉള്ളിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇത് മൂലം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ വലയുകയാണ്.
പ്രധാന ജംഗ്ഷനുകളിലെത്തി ബസ് യാത്ര ചെയ്യുന്നതിന്ഒന്നുകിൽ ഇത്രയും ദൂരം നടക്കുകയോ അല്ലങ്കിൽ ഓട്ടോ റിക്ഷകളെ ആശ്രയിക്കുകയോ വേണം. ഇത് വലിയ സമയനഷ്ടവും സാമ്പത്തിക നഷ്ടവും ആണ് സൃഷ്ടിക്കുന്നത്.
റെയിൽവേ സ്റ്റേഷ നെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്ന പൈപ്പ് റോഡ് ഉൾപ്പെടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള എല്ലാ റോഡുകളും തകർന്ന് കാൽനട പോലും അസാധ്യമാകുന്ന തരത്തിലാണ് കിടക്കുന്നത്.
പ്രധാന പാതയായ കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡ് കാട് മൂടി കിടക്കുകയാണ്. ഇത് മൂലം വ്യാപകമായ തോതിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. മൂക്ക് പൊത്താതെ ഇതിലേ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ശാസ്താംകോട്ട - ചവറ പ്രധാന പാതയിലേക്ക് ചെന്നു കയറുന്ന ഭാഗത്തെ വീതി കുറവും കുത്തനെയുള്ള കയറ്റവും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഒരേ സമയം രണ്ട് ദിശകളിൽ വാഹനങ്ങൾ വന്നാൽ വലിയ ഗതാഗത കുരുക്കാണ് ഇവിടെ ഉണ്ടാകുന്നത്. പ്രത്യേകിച്ചും രാവിലെയും വൈകുന്നേരവും.
കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ - കുറ്റിയിൽ മുക്ക് - കിഴക്കിടത്ത് മുക്ക് റോഡ് നിർമ്മാണത്തിന് വേണ്ടി സംസ്ഥാന ബജറ്റിൽ കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി 10 കോടി രൂപ വകയിരുത്താറുണ്ടങ്കിലും പ്രാഥമിക നടപടികൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല. മറ്റ് റോഡുകൾ നന്നാക്കുന്നതിനും നടപടിയില്ല.
പുലർച്ചെ മുതൽ രാവിലെ 11 വരെയും വൈകുന്നേരം മുതൽ രാത്രി 10 വരെയും നിരവധി ടെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ട്.
നൂറ് കണക്കിന് യാത്രക്കാരാണ് ഈ ട്രെയിനുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ട്രെയിനുകളുടെ സമയക്രമം അനുസരിച്ച് ബസ് സർവീസ് ആരംഭിച്ചാൽ യാത്രക്കാർക്ക് വളരെ പ്രയോജനപ്പെടും.
കെഎസ്ആർടിസിയുടെ ഗ്രാമ വണ്ടികൾ സർവീസ് ആരംഭിക്കുകയും ശാസ്താംകോട്ടയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾ റെയിൽവേ സ്റ്റേഷൻ വരെ നീട്ടുകയും ചെയ്താൽ ഇതിന് പരിഹാരമാകും. അതിന് മുമ്പ് ത്രിതല പഞ്ചായത്തുകളുടെയും എംപി, എംഎൽഎ ഫണ്ടുകളും വിനിയോഗിച്ച് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകൾ നന്നാക്കേണ്ടതും ഉണ്ട്.