കൊല്ലം: കളക്ടറേറ്റ് സ്ഫോടന കേസിലെ പ്രതികളെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തും. പ്രോസിക്യൂഷന്റെ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാര്‍ മുമ്പാകെ പൂര്‍ത്തിയായി.
പ്രതികളെ വിചാരണ ആരംഭിച്ചപ്പോള്‍ മാത്രമായിരുന്നു നേരിട്ട് ഹാജരാക്കിയിരുന്നത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയാണ് പ്രതികള്‍ പങ്കെടുത്തിരുന്നത്. ബേസ് മൂവ്മെന്റ് എന്ന സംഘടനയിലെ പ്രവർത്തകരായ അബ്ബാസ് അലി (32), ഷംസൂണ്‍ കരിം രാജ (27), ദാവൂദ് സുലൈമാന്‍ (27), ഷംസുദീന്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍. അഞ്ചാം പ്രതി മുഹമ്മദ് ആയൂബിനെ പോലിസ് മാപ്പുസാക്ഷിയാക്കിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ പ്രതികള്‍. കേസില്‍ പ്രോസിക്യൂഷന് 63 സാക്ഷികളെ വിസ്തരിച്ചിരുന്നു. 109 തെളിവുകളും 24 രേഖകളും ഹാജരാക്കി.
കൊല്ലം ആര്‍ഡിഒ ആയിരുന്ന പാലക്കാട് ജില്ലകളക്ടര്‍, രണ്ടാം പ്രതിയെ സ്ഥലത്തു കണ്ട സംരക്ഷിത സാക്ഷി, എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരെ സാക്ഷികളായി വിസ്തരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം മുൻ എസിപി ജോര്‍ജ് കോശിയെയും വിസ്തരിച്ചിരുന്നു.
വിചാരണദിവസം ഹാജരാക്കിയ പ്രതികള്‍ അക്രമാസക്തരായിരുന്നു. തുടർന്നാണ് ഇവരെ ഓൺലൈനായി ഹാജരാക്കി വന്നത്. കളക്ടറേറ്റില്‍ സ്ഫോടനം നടന്ന് ഏഴുവര്‍ഷം പിന്നിട്ടശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
കൊല്ലത്തിനു പിന്നാലെ മലപ്പുറം കളക്ടറേറ്റ്, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലും ഇതേ സംഘം സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. നെല്ലൂര്‍ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എന്‍ഐഎയാണ് നാലുപ്രതികളെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെയും ചുരുളഴിഞ്ഞു. യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികളുടെ മേല്‍ ചുമത്തിയിട്ടുള്ളത്.
2016 ജൂണ്‍ 15നാണ് കൊല്ലത്തെ നടുക്കിയ സ്ഫോടനം നടന്നത്. കളക്ടറേറ്റ് വളപ്പിൽ തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ പാത്രത്തിലാണ് ബോംബ് വച്ചത്. ഒരാള്‍ക്ക് നിസാര പരുക്കേറ്റ കേസ് വെസ്റ്റ് പോലിസാണ് അന്വേഷിച്ചത്. 2017 സെപ്റ്റംബര്‍ എട്ടിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 90 സാക്ഷികളുണ്ട്.
2004 ജൂണ്‍ 15-ന് ഗുജറാത്തില്‍ ഇസ്രത്ത് ജഹാനെയും മറ്റ് മൂന്നുപേരെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യം രണ്ടാംപ്രതി കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റേയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈലില്‍ പകര്‍ത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് പ്രതികളുമായി ചേര്‍ന്ന് സ്ഫോടനം ആസൂത്രണം ചെയ്തത്. ഒന്നാംപ്രതി അബ്ബാസ് അലി, കരിംരാജയ്ക്ക് ബോംബ് കൈമാറുകയും ഇയാള്‍ മധുരയില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തുകയുമായിരുന്നു.
ജൂണ്‍ 15-ന് രാവിലെ പത്തോടെ കളക്ടറേറ്റിനുള്ളില്‍ മുന്‍സിഫ് കോടതിക്കും പെന്ഷന് സബ്ട്രഷറിക്കുമിടയില് മുറ്റത്തുള്ള കാര്‍ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന, തൊഴില്‍വകുപ്പിന്റെ ജീപ്പിനുസമീപം ബോംബ് സ്ഥാപിച്ചു. കളക്ടറേറ്റിനു പുറത്തുവന്ന പ്രതി ഓട്ടോറിക്ഷയില്‍ കയറി സ്റ്റാന്‍ഡിലെത്തി തെങ്കാശി ബസില്‍ മടങ്ങി. 10.45-ന് ബോംബ് പൊട്ടിത്തെറിച്ചു. ഇതിലെ ചീളുതെറിച്ച് മുന്‍സിഫ് കോടതിവരാന്തയില്‍ നിന്ന നീരൊഴുക്കില്‍ സാബുവിന്റെ മുഖത്ത് പരുക്കേറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.