കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കൊല്ലത്ത് ഉടൻ പുതിയ കാമ്പസ് യാഥാർഥ്യമാകുമെന്ന് വൈസ് ചാൻസിലർ ഡോ. വി.പി. ജഗതി രാജ് അറിയിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒരു വർഷത്തിനുള്ളിൽ അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഇതിനായി താത്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട രേഖകൾ ജില്ലാ കളക്ടർക്ക് കൈമാറി. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ കോഴിക്കോട് എൻഐടിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 23 പഠന കേന്ദ്രങ്ങളിലായി 22,000 പേർ പഠിതാക്കളായി ഉണ്ട്. ഈ വർഷം 50,000 പേരെ പ്രതീക്ഷിക്കുന്നു. 28 യുജി - പിജി കോഴ്സുകൾക്ക് ഈ വർഷം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഒരു ലക്ഷം പേരെ യൂണിവേഴ്സിറ്റിയിൽ എത്തിക്കുകയാണ് ലക്ഷ്യം.
16 യുജി പ്രോഗ്രാമുകളും 12 പിജി പ്രോഗ്രാമുകളും ഉള്ളതിൽ ആറ് യുജി പ്രോഗ്രാമുകൾ ഈ വർഷം മുതൽ നാല് വർഷ ഓണേഴ്സ് ഘടനയിലേക്ക് മാറുകയാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്ന് വർഷം കഴിഞ്ഞാൽ നിശ്ചിത ക്രഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടെ എക്സിറ്റ് ഓപ്ഷനും നൽകും.
ഇവ കൂടാതെ വൈദഗ്ധ്യം അടിസ്ഥാനമാക്കിയും തൊഴിലധിഷ്ഠിതവുമായ സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ ഈ അധ്യയനവർഷം തുടങ്ങും. ഇതിനായി ഐസിറ്റി അക്കാഡമി, കെൽട്രോൺ, അസാപ്, ടികെഎം എൻജിനീയറിംഗ് കോളജ്, കില, കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമി, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐഎച്ച്ആർഡി തുടങ്ങിയ 10 സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവയ്ക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ പ്രോ വൈസ് ചാൻസിലർ ഡോ. എസ്.വി. സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ ബിജു കെ. മാത്യു, ഡോ. കെ. ശ്രീവത്സൻ, ഡോ. എം. ജയപ്രകാശ്, ഡോ. സി. ഉദയകല തുടങ്ങിയവർ സംബന്ധിച്ചു.