കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാനഭാഗമായ പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയിൽ 1,710 ഏക്കറിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽവരിക. പുതുശേരി സെൻട്രലിൽ 1,137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണന്പ്രയിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു.
കേരളത്തിൽ 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും 2022ൽ സംസ്ഥാനം ഏറ്റെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്ന എസ്പിവി മുഖേനയാണ് വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുക.
ഭക്ഷ്യസംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ്, മെഡിസിനൽ കെമിക്കൽസ്, ബൊട്ടാണിക്കൽ ഉത്പന്നങ്ങൾ, ടെക്സ്റ്റൈൽസ്, നോണ് മെറ്റാലിക്-മിനറൽ പ്രോഡക്ട്സ്, റബർ-പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, സെമി കണ്ടക്ടറുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ട്, പ്രിന്റഡ് സർക്യൂട്ട്, നാനോടെക് ഉത്പന്നങ്ങൾ, ലിക്വിഡ് ക്രിസ്റ്റൽ ഡിവൈസസ്, ഡാറ്റ പ്രോസസിംഗ് മെഷീൻ, ട്രാൻസ് മിഷൻ ഷാഫ്റ്റുകൾ, പിവിസി പൈപ്പ്, ട്യൂബുകൾ, പോളിയുറേത്തിൻ തുടങ്ങി വിവിധ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നുവരും. പ്രാദേശിക-കയറ്റുമതി വിപണികൾ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാവും ഇവിടെ ആരംഭിക്കുന്നത്.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്പോൾ 55,000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭ്യമാകും. ഭക്ഷ്യസംസ്കരണം, ലൈറ്റ് എൻജിനിയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നതെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.