ഈ മഠത്തിൽ ഇനി എട്ട് അംഗങ്ങളാണുള്ളത്. നിശ്ചിതകാലത്തേക്കാണ് സമർപ്പിത ജീവിതത്തിൽനിന്നും സഭാ കൂട്ടായ്മയിൽനിന്നും ഇവരെ പുറത്താക്കിയിട്ടുള്ളതെന്നും പുനർവിചിന്തനത്തിനുശേഷം പശ്ചാത്തപിച്ച് സഭാ കൂട്ടായ്മയിലേക്കു തിരിച്ചുവരാൻ ഇവർക്ക് അവസരമുണ്ടെന്നും സഭാ വൃത്തങ്ങൾ സൂചിപ്പിച്ചു.
സഭ എപ്പോഴും ഒരു അമ്മയെന്ന നിലയിൽ അവളുടെ മക്കളോട് അഗാധമായ അനുകമ്പ കാണിക്കുന്നുവെന്നും ധൂർത്തപുത്രനെപ്പോലെ, ദൈവത്തിന്റെ കരുണയിൽ വിശ്വസിച്ച് പിതാവിന്റെ വീട്ടിലേക്കുള്ള യാത്ര ആരംഭിക്കുന്ന മക്കളെ സ്വാഗതം ചെയ്യാൻ തയാറാണെന്നും ആർച്ച്ബിഷപ് ഡോ. മാരിയോ ഐസെറ്റ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
സഭയിൽനിന്നു പുറത്തായതോടെ മഠത്തിൽനിന്ന് ഒഴിയാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വത്തിക്കാന്റെ നിർദേശപ്രകാരം ആർച്ച്ബിഷപ്പും സന്യാസിനിമാരും തമ്മിൽ ആശയവിനിമയം നടന്നുവരികയായിരുന്നു.