ബിജെപിയുടെ ക്യാപ്റ്റൻ യോഗേഷ് ഭൈരാഗിയെയാണു വിനേഷ് മലർത്തിയടിച്ചത്. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ വിനേഷിന് എളുപ്പത്തിൽ വിജയമെന്ന് പലരും വിധിയെഴുതിയെങ്കിലും ശക്തമായ മത്സരമാണു ബിജെപി കാഴ്ചവച്ചത്.
യോഗേഷ് ഭൈരാഗിയെക്കാൾ 6015 വോട്ട് മാത്രമാണ് ഗുസ്തിതാരത്തിന് അധികം നേടാൻ കഴിഞ്ഞത്. 65,080 വോട്ട് വിനേഷ് നേടിയപ്പോൾ യോഗേഷ് 59,065 വോട്ട് നേടി. ജെജെപിയുടെ സിറ്റിംഗ് എംഎൽഎ അമർജീത് ദണ്ഡ 2,477 വോട്ട് മാത്രം നേടി നാലാം സ്ഥാനത്താണ്.
ജാട്ട് വിഭാഗക്കാരെത്തന്നെ സ്ഥാനാർഥികളാക്കി ജെജെപി, ഐഎൻഎൽഡി, ആം ആദ്മി തുടങ്ങിയ പാർട്ടികൾ രംഗത്തുവന്നപ്പോൾ ബിജെപി സ്ഥാനാർഥി പിന്നാക്ക വിഭാഗക്കാരനായിരുന്നു.
എന്നാൽ ജാതി, സമുദായ സമവാക്യങ്ങൾ ഇല്ലാതാക്കിയാണ് വിനേഷിന്റെ വിജയമെന്നത് ജനവിധിയുടെ മാറ്റുകൂട്ടുന്നു. ജുലാനയിൽ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലല്ല, വിനേഷും മറ്റു പാർട്ടികളും തമ്മിലാണെന്നായിരുന്നു ഗ്രാമീണർ പറഞ്ഞിരുന്നത്.