“ജനങ്ങൾക്കു വ്യാജപ്രതീക്ഷ നൽകാറില്ല”; അപേക്ഷ നിരസിച്ച സംഭവത്തിൽ സുരേഷ് ഗോപി
Tuesday, September 16, 2025 1:51 AM IST
തൃശൂർ: ഭവനസഹായ അപേക്ഷയുമായി എത്തിയ വയോധികനിൽനിന്ന് അപേക്ഷ സ്വീകരിക്കാതിരുന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി.
“ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ എന്തു ചെയ്യാൻ കഴിയും, എന്തു ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ എനിക്കുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്കു വ്യാജപ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലിയല്ല” സുരേഷ്ഗോപി പറഞ്ഞു.
ഒരു വ്യക്തീകരണം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് സുരേഷ്ഗോപി തന്റെ നിലപാടറിയിച്ചത്. എന്തൊക്കെയായാലും താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കേന്ദ്രസഹമന്ത്രി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിൽനിന്ന്: “അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്തുവന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജൻഡയ്ക്കായി ഉപയോഗിക്കുന്നുവെന്നു കാണുന്നു. ഭവനനിർമാണം ഒരു സംസ്ഥാനവിഷയമാണ്. അതിനാൽ അത്തരം അഭ്യർഥനകൾ ഒരാൾക്കുമാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിനു സംസ്ഥാന സർക്കാർതന്നെ വിചാരിക്കണം.
എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച്, ജനങ്ങൾക്കു യഥാർഥനേട്ടങ്ങൾ എത്തിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
അതേസമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ടുവന്നു എന്നത് എനിക്കു സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാൻ കാരണം അവർക്ക് ഒരു വീട് ലഭ്യമായല്ലോ... കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ഇതു കണ്ടുകൊണ്ടിരുന്നു. ആളുകൾ ഞാൻകാരണമെങ്കിലും ഇപ്പോൾ വീടുവച്ച് നൽകാൻ ഇറങ്ങിയല്ലോ... ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയകളികൾക്കല്ല, യഥാർഥപരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.”