മാസപ്പടി കേസിൽ സിബിഐ അന്വേഷണം: ഹര്‍ജി 22ന് പരിഗണിക്കും
Saturday, July 5, 2025 1:51 AM IST
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി ഹൈക്കോടതി 22ന് പരിഗണിക്കാന്‍ മാറ്റി.
ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് മാധ്യമപ്രവര്‍ത്തകനായ എം.ആര്. അജയന് നല്കിയ ഹര്‍ജി പരിഗണിക്കുന്നത്.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയും ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. തന്നെയും മകളെയും മോശക്കാരാക്കാൻ ലക്ഷ്യമിട്ടാണു ഹര്‍ജിയെന്നാണ് മുഖ്യമന്ത്രി കോടതിയെ അറിയിച്ചത്.
തന്റെ ബിസിനസില്‍ പിതാവോ ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസോ ഇടപെടാറില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയും കോടതിയെ അറിയിച്ചിരുന്നു.