കൊച്ചി: സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങള്‍ ഇനി അമേരിക്കയിലും. സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങള്‍ ഉത്പാദിപ്പിച്ച കാര്‍ഷികോത്പന്നങ്ങള്‍ സഹകരണ വകുപ്പ് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചു.
12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങള്‍ അടങ്ങുന്ന അമേരിക്കയിലേക്കുള്ള ആദ്യ കണ്ടെയ്നര്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ മന്ത്രി വി.എന്‍. വാസവന് ഫ്ലാഗ് ഓഫ് ചെയ്തു.
തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതീകരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയാണ് ആദ്യമായി കയറ്റുമതി ചെയ്തത്. കേരളത്തിന്റെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണു കയറ്റുമതി.
ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങള്‍ സംസ്കരിച്ച് കയറ്റുമതിക്കായി തയാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണു സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതില്‍ മൂന്ന് സഹകരണ സംഘങ്ങളില്‍നിന്നുള്ള ഉത്പപന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്തത്. അടുത്ത മാസം 30 മുതൽ സഹകരണ സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.
കോതമംഗലം ആസ്ഥാനമായുള്ള മഠത്തില്‍ എക്സ്പോര്‍ട്ടേഴ്സിനാണ് ഉത്പന്നങ്ങള്‍ വിദേശവിപണിയില്‍ എത്തിക്കാന്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് സി ആന്‍ഡ് എഫ് ഏജന്റ്സായ മള്‍ട്ടി ഡയമെന്‍ഷല്‍ ഫ്രൈറ്റ് എല്‍എല്‍പി(എംഡിഎഫ്) ആണ് ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്.
ചടങ്ങില്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കാക്കൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്, കയറ്റുമതി കോ-ഓർഡിനേറ്റര്‍ എം.ജി. രാമകൃഷ്ണന്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്.ജയന്‍ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.
കയറ്റുമതിക്ക് പുതിയതായി നൂറോളം സഹകരണ സംഘങ്ങള്‍
വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ നല്കാന് പുതുതായി നൂറോളം സഹകരണ സംഘങ്ങള്‍കൂടി രംഗത്തുവന്നതായി മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. നിലവില്‍ ധാരണയായ 30 സഹകരണ സംഘങ്ങള്‍ക്കു പുറമേയാണിത്. അവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കൂടുതല്‍ ഉത്പന്നങ്ങള്‍ അടുത്തഘട്ടത്തില്‍ കയറ്റുമതി ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 30 സഹകരണ സംഘങ്ങള്‍ക്ക് കുമരകത്ത് സര്‍ക്കാര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചിയില്‍ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഏറമല സഹകരണ സംഘത്തിന്റെ തേങ്ങാപ്പാല്‍, മറയൂര്‍ ശര്‍ക്കര, മാങ്കുളം ഫാഷന്‍ ഫ്രൂട്ട്, അഞ്ചരക്കണ്ടി സഹകരണ സംഘത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, ആലങ്ങാടന്‍ ശര്‍ക്കര എന്നിവയും അടുത്ത ഘട്ടത്തില്‍ കയറ്റുമതി ചെയ്യും. ക്വാളിറ്റി കെയര്‍ ടെസ്റ്റ് വിജയിക്കുന്നതിനനുസരിച്ച് മറ്റു സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യും. 420 ഉത്പന്നങ്ങള്‍ സഹകരണസംഘങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്.
30 രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്ത ഏഷ്യ-പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയില്‍ ക്ഷണം ലഭിച്ച ഏക സംസ്ഥാനമാണു കേരളമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.