സീമ മോഹന്‍ലാല്‍
കൊച്ചി: എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ ലഹരിയില്‍നിന്നു മോചനം നേടിയത് 9,909 പേർ. 2018 നവംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ സംസ്ഥാനത്തെ വിമുക്തി ഡി- അഡിക്ഷന് സെന്ററുകളില്‍നിന്നുള്ള കണക്കാണിത്.
ഇതുവരെ 1,19,556 പേരാണ് കൗണ്‍സലിംഗിനും ലഹരി ചികിത്സയ്ക്കുമായി ഔട്ട് പേഷ്യന്റ് വിഭാഗത്തിലെത്തിയത്. ഇക്കാലയളവില്‍ കൂടുതല്‍ പേര് ലഹരിയില്‍നിന്നു സൗഖ്യം നേടിയെടുത്തത് പത്തനംതിട്ട ജില്ലയില്‍നിന്നാണ്- 1,300 പേര്. 1,099 പേരുമായി പാലക്കാട് ജില്ലയും 1,063 പേരുമായി തിരുവനന്തപുരം ജില്ലയുമാണ് തൊട്ടുപിന്നിൽ. എറണാകുളം ജില്ലയില്‍നിന്ന് 392 പേര് വിമുക്തി മിഷനിലെ ഡി- അഡിക്ഷന് സെന്ററുകളിലൂടെ മനോനില വീണ്ടെടുത്തു. 177 പേര് ലഹരിയില്‍നിന്നു മോചനം നേടിയ വയനാടാണ് ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ പിന്നിലുള്ളത്.
ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ പേര് കൗണ്‍സലിംഗിനും ചികിത്സയ്ക്കുമായി എത്തിയത് കോഴിക്കോട് ജില്ലയില്‍നിന്നാണ്- 14,698 പേര്. 12,425 പേരുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 12,056 പേരുമായി എറണാകുളം ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. വയനാട് ജില്ലയില്‍നിന്ന് 3,647 പേരാണ് വിമുക്തി മിഷന്റെ ഡി- അഡിക്ഷന് സെന്ററിലെത്തിയത്. ഇവരുടെ കൗണ്‍സലിംഗും ചികിത്സയും തുടരുകയാണ്.
മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറയ്ക്കുക, നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് വിമുക്തി മിഷന് പ്രവര്‍ത്തനം തുടങ്ങിയത്. ലഹരിവിമുക്ത കേരളം എന്ന ആശയമാണു വിമുക്തി മിഷനിലൂടെ നടപ്പാക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഡി-അഡിക്ഷന് സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിമുക്തി ഡി-അഡിക്ഷന് സെന്ററുകളുടെ ഫോണ്‍ നമ്പര്‍:
തിരുവനന്തപുരം - 9400069409
കൊല്ലം - 9400069441
പത്തനംതിട്ട - 9400069468
ആലപ്പുഴ - 9400069488
കോട്ടയം - 9400069511
ഇടുക്കി - 9400069532
എറണാകുളം - 9400069564
തൃശൂര്‍ - 9400069589
പാലക്കാട് - 9400069588
മലപ്പുറം - 9400069646
കോഴിക്കോട് - 9400069675
വയനാട് - 9400069663
കണ്ണൂര്‍ - 9400069695
കാസര്‍ഗോഡ് - 9400069723
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.