വന്യജീവി ഭീഷണി: മലയോരത്തെ ദൗത്യസംഘത്തിന്റെ നിരീക്ഷണം തുടരും
1574295
Wednesday, July 9, 2025 5:37 AM IST
കരുവാരക്കുണ്ട്: കടുവയെ പിടികൂടുന്നതിന് നിയോഗിച്ച ദൗത്യസംഘത്തിന്റെ നിരീക്ഷണം തുടരും. വന്യജീവികൾ കാട് വിട്ടിറങ്ങുന്നത് തടയാനുള്ള നൂതന സംവിധാനങ്ങൾ ഒരുക്കുമെന്നും സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. മലയോരവാസികൾക്ക് വന്യജീവികളിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വന ജാഗ്രത സമിതിയുടെ പ്രവർത്തനം ഉൾപ്പെടെ പ്രദേശത്ത് ഉണ്ടാകുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
കരുവാരക്കുണ്ട് മലയോര ജാഗ്രത സമിതി തിരുവനന്തപുരത്തെ ഓഫീസിലെത്തി ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനം ഉണ്ടായത്. ജില്ലയിലെ മലയോര കർഷക കുടിയേറ്റ പ്രദേശമാണ് കരുവാരക്കുണ്ട്. ജനവാസ മേഖലയിലേക്ക് വന്യജീവികൾ ഇറങ്ങിയതാണ് കുടിയേറ്റ കർഷകരെ ദുരിതത്തിലാക്കിയിട്ടുള്ളത്. കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളും കാർഷികോത്പന്നങ്ങൾ ശേഖരിക്കുന്നവരും ജീവന് ഭീഷണിയുള്ളതിനാൽ പണിയെടുക്കാൻ ഭയപ്പെടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സമിതി ഭാരവാഹികൾ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശ്രദ്ധയിൽപ്പെടുത്തി.
കാട്ടുപോത്തിന്റെ പരാക്രമത്തിൽ കരുവാരക്കുണ്ടിൽ ഒരു ജീവൻ പൊലിഞ്ഞു. ആനയുടെ പരാക്രമവും വനമേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ പതിവാണ്. കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളിൽ നിന്ന് വളർത്തുമൃഗങ്ങൾക്കു മനുഷ്യർക്കും സംരക്ഷണം ഒരുക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടത്. വിഷയത്തിന്റെ ഗൗരവം ഉൾകൊണ്ട് നടപടി ഉണ്ടാകുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി.
ജനങ്ങളുടെ ആശങ്ക അകറ്റാൻ വനം വകുപ്പിലെ ഉന്നതരുടെ യോഗം വിളിച്ചു ചേർക്കാനും ചർച്ചയിൽ തീരുമാനമായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണനുമായി ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മലയോര ജനജാഗ്രത സമിതി ഭാരവാഹികളായ മാനുവൽകുട്ടി മണിമല, ഒ.പി. ഇസ്മായിൽ, അയ്യൂബ് മേലേടത്ത്, അയ്യൂബ് പുലിയോടൻ എന്നിവർ പങ്കെടുത്തു.