കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
1574227
Wednesday, July 9, 2025 12:21 AM IST
തിരൂരങ്ങാടി: ദേശീയപാതയിലെ തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. വലിയപറന്പ് ചാന്ത് മുഹമ്മദ് ഹാഷിറി (22) ന്റെ മൃതദേഹമാണ് മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ 6.30ന് കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് നൂറ് മീറ്റർ അകലെ ഇട്ടിങ്ങലിൽ നിന്ന് ലഭിച്ചത്.
ഞായറാഴ്ച വൈകുന്നേരം 6.30ന് തലപ്പാറ കിഴക്കെ തോടിന്റെ പാലത്തിൽ വച്ചാണ് അപകടം ഉണ്ടായത്. കൊളപ്പുറം ഭാഗത്ത് നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരേ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ഫയർഫോഴ്സും സന്നദ്ധ സംഘടനാംഗങ്ങളും അപകടം ഉണ്ടായ സമയം മുതൽ തെരച്ചിൽ തുടങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും തെരച്ചിലിനെത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തലപ്പാറ വലിയപറന്പ് ജുമാ മസ്ജിദിൽ കബറടക്കം നടക്കും. പിതാവ്: മുഹമ്മദ് കോയ. മാതാവ്: ശരീഫ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആശിഫ, അഫീദ.