പയ്യന്നൂർ: പ്രമുഖ കോൺഗ്രസ് നേതാവും മുൻ ഉദുമ എംഎൽഎയുമായിരുന്ന പയ്യന്നൂർ അന്നൂർ കാറമേൽ പ്രിയദർശിനിയിലെ കെ.പി. കുഞ്ഞിക്കണ്ണൻ ഇനി ജ്വലിക്കുന്ന ഓർമ. മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വീട്ടിലെ അന്ത്യകർമങ്ങൾക്ക് ശേഷവും അന്നൂർ മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ ഭൗതികദേഹം ചിതയിലേക്ക് എടുക്കുന്നതിനുമുന്പും പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
കെ.പി. കുഞ്ഞിക്കണ്ണന്റെ കര്‍മമണ്ഡലമായ കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലൂടെ വിലാപയാത്രയായി കൊണ്ടു വന്ന ഭൗതികശരീരം രാത്രിയോടെയാണ് വീടിനടുത്തുള്ള പ്രിയദര്‍ശിനി യൂത്ത് സെന്ററിൽ എത്തിച്ചത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ യൂത്ത് സെന്ററിലും വീട്ടിലും ശാന്തിസ്ഥലയിലും നാടിന്റെ നാനാതുറകളിലുള്ളവർ ഒഴുകിയ എത്തി. സ്നേഹവും സഹിഷ്ണുതയും മനുഷ്യത്വവും മുഖമുദ്രയാക്കിയ ഒരു ജനകീയ നേതാവിനുള്ള നിറഞ്ഞ അംഗീകാരം കൂടിയായി ഇത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാവിലെ തന്നെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ച പ്രിയദര്‍ശിനി യൂത്ത് സെന്ററില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു. എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, സണ്ണി ജോസഫ്, മാത്യു കുഴൽനാടൻ, ടി.ഐ. മധുസൂദനന്, എം.വിജിന്, ഐ.സി. ബാലൻ, എം.കെ.രാഘവന് എം.പി, മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ എം.ലിജു, സോണി സെബാസ്റ്റ്യന്‍, എന്‍.ഡി. അപ്പച്ചന്, കെ.എസ്. ശബരിനാഥ്, ഡി.സി.സി പ്രസിഡന്റുമാരായ മാര്ട്ടിന് ജോര്‍ജ്, പി.കെ.ഫൈസല്‍, ബിജെപി നേതാവ് കെ.രഞ്ജിത്, തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
സർവകക്ഷിയോഗം
അനുശോചിച്ചു
പയ്യന്നൂർ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. സൗമ്യനും പൊതുമണ്ഡലത്തിൽ സ്വീകാര്യനുമായ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് സംസ്കാരത്തിനുശേഷം മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ നടന്ന സർവകക്ഷിയോഗം അഭിപ്രായപ്പെട്ടു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. പി. പദ്മനാഭൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. എം.കെ. രാഘവൻ എംപി, എംഎൽഎമാരായ രമേശ് ചെന്നിത്തല, ടി.ഐ. മധസൂദനൻ, സണ്ണി ജോസഫ്, എം. വിജിൻ, മുൻ സ്പീക്കർ എം. വിജയകുമാർ, പി. ലളിത, കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, എം. ലിജു, എം.സി. കമറുദ്ദീൻ, വി.ബാലന്, ബാലകൃഷ്ണന് പനക്കീല്‍, എ.പി. നാരായണന്, എം.പി. മുരളി, വി.കെ. രവീന്ദ്രന്, പി. ജയന്, സോണി സെബാസ്റ്റ്യന്‍, വയനാട് ഡിസിസി പ്രസിഡന്റ് എം.ഡി. അപ്പച്ചന്, കെ.എസ്. ശബരീനാഥ്, പി.എം. നിയാസ്, പി.ടി. മാത്യു, കെ.വി. കൃഷ്ണന്, ഹരിഹര്‍കുമാര്‍, പ്രഫ. രാജഗോപാല്‍, എ. രൂപേഷ്, ബി. സജിത്ലാല്‍, കെ. ജയരാജ് എന്നിവർ പ്രസംഗിച്ചു.