കൽപ്പറ്റ: വയനാട് കോളനൈസേഷൻ സ്കീമിൽ(ഡബ്ല്യുസിഎസ്)ഉൾപ്പെട്ടതും അന്പലവയൽ ടൗണിന്റെ ഹൃദയഭാഗത്തുള്ളതുമായ 72 സെന്റ് ഭൂമി 25 വർഷത്തേക്ക് സ്വകാര്യ വ്യക്തിക്കു പാട്ടത്തിനു നൽകാനുള്ള നീക്കം വിവാദത്തിൽ.
1943ൽ ബ്രിട്ടീഷ് ഭരണകാലത്ത് കോളനൈസേഷൻ സ്കീമിൽ ഭൂമി ലഭിച്ചവരുടെ പൊതു ആവശ്യത്തിനു നീക്കിവച്ച സ്ഥലം പാട്ടത്തിനു കൊടുക്കുന്നതിനെതിരേ ഡബ്ല്യുസിഎസ് ഭൂ സംരക്ഷണ സമിതി രംഗത്തുവന്നതാണ് വിവാദത്തിനു ആധാരം.
രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഭടൻമാരാണ് വയനാട് കോളനൈസേഷൻ സ്കീം ഗുണഭോക്താക്കൾ. മദിരാശി സർക്കാരാണ് സ്കീം ആവിഷ്കരിച്ച് വിമുക്തഭടൻമാരെ പുനരധിവസിപ്പിച്ചത്. ബത്തേരി താലൂക്കിലെ അന്പലവയൽ, തോമാട്ടുചാൽ, നെൻമേനി, നൂൽപ്പുഴ, ചീരാൽ, ബത്തേരി, കുപ്പാടി, കിടങ്ങനാട് വില്ലേജുകളിലാണ് വിമുക്തഭടൻമാരെ കുടിയിരുത്തിയത്.
നിലവിൽ ഈ എട്ടു വില്ലേജുകളിലായി 20,000ൽപരം കർഷക കുടുംബങ്ങളുണ്ട്. 38,000 ഏക്കർ ഭൂമിയാണ് കോളനൈസേഷൻ സ്കീമിനായി മദിരാശി സർക്കാർ സൈനിക അമാൽഗമേറ്റഡ് ഫണ്ട് വിനിയോഗിച്ച് നിലന്പൂർ കോവിലകത്തുനിന്നു വാങ്ങിയത്. ഓരോ വിമുക്ത ഭടനും പത്ത് ഏക്കർ കരയും അല്ലെങ്കിൽ അഞ്ച് ഏക്കർ കരയും രണ്ട് ഏക്കർ വയലും വീതമാണ് ലഭ്യമാക്കിയത്.
എല്ലാ വില്ലേജുകളിലും കൂട്ടുക്കൃഷിക്കളം, റിക്രിയേഷൻ ക്ലബ്, ശ്മശാനം, കിണർ, തടയണ, കളിസ്ഥലം എന്നിവ പൊതുസ്വത്തായി മാറ്റിവച്ചിരുന്നു. കാലപ്രയാണത്തിൽ പലേടത്തും പൊതുസ്ഥലം അന്യാധീനപ്പെട്ടു. ചുള്ളിയോടുള്ള കൂട്ടുകൃഷിക്കളം സംരക്ഷിച്ചുവരുന്നുണ്ട്. വിമുക്തഭടൻമാരുടെ പിൻമുറക്കാർ ഉൾപ്പെടുന്ന അസോസിയേഷന്റെ കൈവശത്തിലാണ് അന്പലവയൽ ടൗണിലെ 72 സെന്റ് പൊതുസ്ഥലം.
ചുള്ളിയോട് ആശുപത്രി റോഡിലാണിത്. സ്കീമിലെ എട്ടു വില്ലേജുകളിലും ഉള്ളവർക്കു അവകാശമുള്ള അന്പലവയലിലെ സ്ഥലം പാട്ടത്തിനു കൊടുക്കാൻ നിലവിൽ കൈവശം വയ്ക്കുന്നവർക്ക് അധികാരം ഇല്ലെന്ന നിലപാടിലാണ് ഡബ്ല്യുസിഎസ് ഭൂ സംരക്ഷണ സമിതി. ഭൂമി പാട്ടത്തിനു കൊടുക്കാനുള്ള നീക്കവുമായി തത്പരകക്ഷികൾ മുന്നോട്ടുപോയാൽ നിയമപരമായി നേരിടാനാണ് സമിതി തീരുമാനം.
ടി.സി. വർഗീസ് പ്രസിഡന്റും ഹരികുമാർ അന്പലവയൽ സെക്രട്ടറിയും പി.കെ. ഷാജഹാൻ ട്രഷററുമായാണ് സമിതി പ്രവർത്തനം. കഴിഞ്ഞ ദിവസം ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബിൽ ചേർന്ന സമിതി യോഗം പൊതുസ്വത്ത് പാട്ടത്തിനു കൊടുക്കാൻ അനുവദിക്കില്ലെന്ന തീരുമാനമെടുത്താണ് പിരിഞ്ഞത്. സ്ഥലത്ത് ഭൂ സംരക്ഷണ സമിതിയുടെ ബോർഡ് സ്ഥാപിച്ചു.
വയനാട് കോളനൈസേഷൻ ഭൂമിയിൽ വീട്, കെട്ടിട നിർമാണത്തിന് നിയമത്തിന്റെ പിൻബലമില്ലാതെ റവന്യു അധികൃതർ ഏർപ്പെടുത്തിയ വിലക്ക് ഭൂ സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചാണ് മറികടന്നത്. സമിതിക്ക് ഏഴ് വില്ലേജുകളിൽ കമ്മിറ്റിയുണ്ട്. സെൻട്രൽ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.
കോളനൈസേഷൻ ഭൂമിയിലെ ഈട്ടി, തേക്ക് മരങ്ങളിൽ പൂർണ അവകാശം ഓരോ കൈവശ കുടുംബത്തിനും നേടിക്കൊടുക്കുന്നതിനുള്ള നീക്കം ഭൂ സംരക്ഷണ സമിതി ആരംഭിച്ചിട്ടുണ്ട്. കുടിയേറ്റ കർഷകർക്കു കേരള സർക്കാർ നൽകിയതല്ല വയനാട് കോളനൈസേഷൻ സ്കീമിലെ ഭൂമി.
അതിനാൽത്തന്നെ സ്കീമിൽപ്പെട്ട ഭൂമിയിലെ സകലതും ഭൂവുടമകൾക്ക് അവകാശപ്പെട്ടതാണെന്ന് വീട്, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തേക്ക്, ഈട്ടി മരങ്ങളിൽ ഭൂവുടമകൾക്ക് പൂർണ അവകാശം ഉറപ്പിക്കാനുള്ള നീക്കം.