മംഗലപുരം: ആഡംബരവില്ലയിൽ കവർച്ച നടത്തിയ കേസിൽ സ് പൈഡർ സതീഷ് എന്ന കാരി സട്ടി ബാബു (36) പിടിയിലായി. മോഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ അഞ്ചിനാണ് മംഗലപുരം നെല്ലിമൂടിലെ ഐ ക്ലൗഡ് ഹോംസിന്റെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ വില്ലയിൽ കവർച്ച നടന്നതായി കണ്ടെത്തിയത്. കൊല്ലം സ്വദേശി ഷിജിയുടെ സി 12 നമ്പർ വില്ലയിൽ നിന്നാണ് 38 പവനോളം സ്വർണം കവർന്നത്.
തുടർന്ന് മംഗലപുരം പോലീസിൽ പാരാതി നൽകി. മോഷണത്തിനുശേഷം കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് മടങ്ങിയ പ്രതിയെ പിന്തുടർന്നായിരുന്നു അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. യൂ ട്യൂബിൽ ആഡംബര വില്ലകളുടെയും കെട്ടിടങ്ങളുടെയും വീഡിയോ കണ്ടു പഠിച്ചശേഷമാണ് സ്ഥലത്തെത്തി പ്രതി മോഷണം നടത്തുന്നത്.
ഇയാൾ ഒറ്റയ്ക്കാണ് കവർച്ച നടത്തുന്നത്. തമിഴ്നാടിലെ ചെന്നൈ, കാഞ്ചീപുരം, ആന്ധ്രപ്രദേശിലെ തിരുപ്പതി, കൊപ്പം, വിശാഖപട്ടണം, വിജയനഗരം, കടപ്പ എന്നിവിടങ്ങളിൽ 17 ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിൽ കടപ്പയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കർണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലായി എഴുപതിൽപരം കവർച്ചകൾ ഇയാൾ നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഒരു മന്ത്രിയുടെ വീട്ടിൽനിന്നു സ്വർണം കവർന്ന കേസിലും ഇയാൾ പ്രതിയാണ്.
മോഷണം നടത്തി കിട്ടുന്ന സ്വർണം വിറ്റ് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. തൊപ്പിയും മാസ്കും ധരിച്ചാണ് നടപ്പ്. ആയതിനാൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് വിവിധ സ്ഥലങ്ങളിലെ 200 ലധികം സിസിടിവികൾ പരിശോധിച്ചപ്പോഴാണ് പ്രതിയെന്നു കരുതുന്നയാൾ ബസിൽ കയറിപ്പോയത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
സതീഷിന് വിശാഖപട്ടണം, ബാംഗ്ലൂർ, കടപ്പ എന്നിവിടങ്ങളിൽ നാല് ആഡംബര ഫ്ലാറ്റുകൾ ഉണ്ട്. മോഷ്ടിക്കുന്ന സ്വർണം ആന്ധ്രയിലും ബംഗലൂരുവിലും മോഷണ സ്വർണം വാങ്ങുന്ന സ്വർണ വ്യാപാരികൾക്കാണ് സതീഷ് വിൽക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവത്തെത്തിച്ചു തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മോഷണ മുതലുകൾ പൂർണമായി കണ്ടെത്തിയതായി തിരുവന ന്തപുരം റൂറൽ എസ്പി കിരൺ നാരായൺ പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈഎസ്പി എ. പ്രദീപ് കുമാർ, മംഗലാപുരം എസ്.എച്ച്. വൈ. മുഹമ്മദ് ഷാഫി, കഠിനംകുളം എസ് ഐ എസ്.എസ്. ഷിജു, മംഗലപുരം എസ്ഐ അനിൽകുമാർ, സിപിഒമാരായ ലിജു, ഷാഡോ ടീമിലെ എസ്ഐ ദിലീപ്, രാജീവ്, എസ്. റിയാസ് എന്നിവരാണ് പ്രതിയെ പിടിച്ചത്.