സമാജ്വാദി പാർട്ടിയെയോ എഎപിയെയോ ഉൾക്കൊള്ളാമായിരുന്നു. എങ്കിൽ ഫലങ്ങൾ വ്യത്യസ്തമാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, എന്തടിസ്ഥാനത്തിലാണു റാവത്ത് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സഖ്യത്തെക്കുറിച്ച് അത്തരം അഭിപ്രായങ്ങൾ പരസ്യമായി പറയാൻ കഴിയില്ലെന്നും കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാനാ പഠോലെ പറഞ്ഞു.
കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചതാണ് ഹരിയാനയിൽ ഭരണം നഷ്ടമാകാൻ കാരണമെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. എഎപിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്ന് ആശ്ചര്യപ്പെടുന്നു എന്നാണ് എഎപി നേതാവ് രാഘവ് ഛദ്ദ എക്സിൽ പങ്കുവച്ച കവിതയിലെ ചോദ്യം. കോണ്‍ഗ്രസുമായുള്ള സീറ്റുചർച്ചയ്ക്ക് ഛദ്ദയ്ക്കായിരുന്നു ചുമതല.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് എഎപി അറിയിച്ചു. ഡൽഹിയിൽ ബിജെപിക്കും എഎപിക്കുമെതിരേ ഒറ്റയ്ക്കു മൽസരിക്കുമെന്ന് നേരത്തേ കോണ്‍ഗ്രസും സൂചിപ്പിച്ചിരുന്നു.
അരവിന്ദ് കേജരിവാളിന്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിൽ വട്ടപ്പൂജ്യമായ എഎപിക്ക് വെറും 1.8 ശതമാനത്തിൽ താഴെ വോട്ടാണു ലഭിച്ചതെങ്കിലും കോണ്‍ഗ്രസിനെ വിമർശിക്കാനാണ് ആവേശമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ് പരമാവധി വിട്ടുവീഴ്ച ചെയ്തെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു ശതമാനം മാത്രം വോട്ട് ലഭിച്ച എഎപി കൂടുതൽ സീറ്റിനായി വാശി പിടിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു.
ശക്തമായ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന കോണ്‍ഗ്രസ് മനോഭാവമാണ് തെരഞ്ഞെടുപ്പു നഷ്ടങ്ങളിലേക്കു നയിക്കുന്നതെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ വിമർശിച്ചു.
സഖ്യതത്വങ്ങൾ മാനിക്കണമെന്നും വലിയ പാർട്ടികൾ പ്രാദേശിക പാർട്ടികളെ ബഹുമാനിക്കണമെന്നും ആർജെഡി ദേശീയ വക്താവ് സുബോധ് മേത്ത ഓർമപ്പെടുത്തി. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. സഖ്യകക്ഷികളുമായി യോജിച്ച രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാവരും ത്യാഗം സഹിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.