ബംപറടിച്ചിട്ടും അമിതാവേശമില്ല; പതിവുജോലിയിൽ കോടിപതി
Tuesday, October 7, 2025 1:52 AM IST
പൂച്ചാക്കല്‍ (ആലപ്പുഴ): കോടിപതിയായിട്ടും ശരത്ത് ഇന്നലെയും ജോലിക്കു പോയി. ഈ വര്‍ഷത്തെ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഒന്നാം സമ്മാനം ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശി ശരത് എസ്. നായര്‍ക്കാണ് ലഭിച്ചത്.
നറുക്കെടുപ്പുനടന്ന ദിവസം ജോലി പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് ലീവ് പറഞ്ഞാണ് ശരത്ത് വീട്ടിലേക്കു പോയത്. ജോലിസ്ഥലത്തുനിന്നു ഭാര്യയെ വിളിച്ച് ബംപറടിച്ച കാര്യം പറഞ്ഞു. വീട്ടില്‍ ടിക്കറ്റ് സൂക്ഷിച്ചു വച്ചിരുന്നതു ഭാര്യ അപര്‍ണയായിരുന്നു. ടിക്കറ്റ് നോക്കിയ അപര്‍ണ ലോട്ടറി നമ്പര്‍ ഉറപ്പാക്കി. വീട്ടില്‍ അമ്മയോടും അനിയനോടും മാത്രമാണു കാര്യം പറഞ്ഞിരുന്നത്.
നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് വാങ്ങിയത്. തൈക്കാട്ടുശേരി നെടുംചിറയില്‍ ശശിധരന് നായരുടെയും രാധാമണിയുടെയും രണ്ടു മക്കളില്‍ മൂത്ത മകനാണ് ശരത്. അനുജന് രഞ്ജിത്ത്. ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ അപര്‍ണയാണ് ശരത്തിന്റെ ഭാര്യ. ആറ് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
ആദ്യമായാണ് ഓണം ബംപർ എടുത്തതെന്നും വളരെയേറെ സന്തോഷമുണ്ടെന്നും ശരത്ത് പറഞ്ഞു. കുടുംബം വളരെ സന്തോഷത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. 12 വര്‍ഷമായി നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്സിലെ ജീവനക്കാരനാണ് ശരത്. നിലവില്‍ കമ്പനിയില്‍ മാനേജര്‍ ഇന്‍ചാര്‍ജ് ആയി ജോലി ചെയ്യുകയാണ്.
തൈക്കാട്ടുശേരി മണിയാതൃക്കല്‍ കവലയ്ക്കു സമീപത്താണ് ശരത്തിന്റെ വീട്. മൂന്നുവര്‍ഷം മുന്‍പു നിര്‍മിച്ച വീട്ടിലാണു താമസം. അച്ഛന് ശശിധരനു പക്ഷാഘാതം ബാധിച്ചിരിക്കുകയാണ്. വീടു നിര്‍മിച്ചതിന്റെ ബാധ്യത തീര്‍ക്കാനാണ് ഉദ്ദേശ്യം.
ഫലം പ്രഖ്യാപിച്ച സമയത്തുതന്നെ തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ശരത് മനസിലാക്കിയിരുന്നു. ഇതിനിടയില്‍ ഒരു സ്ത്രിക്കാണു ലോട്ടറി അടിച്ചത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്തകള്‍ കണ്ടെങ്കിലും വീട്ടുകാരുടെ ചങ്കിടിച്ചില്ല എന്ന് ശരത് പറയുന്നു.
എസ്ബിഐയുടെ തൈക്കാട്ടുശേരി ശാഖയിലായിരുന്നു ശരത്തിന് അക്കൗണ്ട്. എന്നാല്‍ തൈക്കാട്ടുശ്ശേരി ശാഖ അടുത്തിടെ തുറവൂര്‍ ശാഖയുമായി ലയിച്ചിരുന്നു. ലോട്ടറി അടിച്ച വിവരം രഹസ്യമായി വച്ച ശരത് ഇന്നലെ അപ്രതീക്ഷിതമായാണ് എസ്ബിഐയുടെ തുറവൂർ ശാഖയിലേക്കു ടിക്കറ്റുമായി എത്തിയത്.