പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസിൽനിന്നും സംസ്ഥാനതലത്തിൽ ഹ്യുമാനിറ്റീസിൽ നാലാം റാങ്കോടെ ജയം. തുടർന്ന് കോഴിക്കോട് ഫാറൂഖ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം. 2005ൽ കാലിക്കട്ട് വാഴ്സിറ്റിയിൽ ഒരുചരിത്രം പിറന്നു- ഹബീബിന് ഒന്നാം റാങ്കും സഹോദരൻ അക്ബറിന് മൂന്നാം റാങ്കും!
പിന്നെ അവിടെത്തന്നെ പിജി. തുടർന്ന് നെറ്റ്. 2007 മുതൽ മൂന്നുവർഷം ഫാറൂഖിൽ ഗസ്റ്റ് ലക്ചറർ. 2010 നവംബർ മുതൽ സ്ഥിരനിയമനം. ആംഗലേയസാഹിത്യം അനായാസേന കൈകാര്യം ചെയ്യുന്ന മാഷിന് 2018ൽ പിഎച്ച്ഡി. വൈകാതെ റിസർച്ച് ഗൈഡ് പദവി. കേരളത്തിലെ ആദ്യ കാഴ്ചപരിമിതിയുള്ള റിസർച്ച് സൂപ്പർവൈസർ.
ആത്മവിശ്വാസത്തിന്റെ വെള്ളവടി “ചെറുപ്പം മുതലേ വെള്ളവടിയെക്കുറിച്ച് കേട്ടിരുന്നെങ്കിലും 2003ൽ ബിരുദപഠനകാലത്താണ് ഇതുപയോഗിക്കാൻ തുടങ്ങിയത്. അന്നുഞാൻ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ വിദ്യാർഥി ഫോറം സംസ്ഥാന പ്രസിഡന്റായിരുന്നു. പലപ്പോഴും ബസ്, ട്രെയിൻ യാത്രകൾ അനിവാര്യമായി.
അന്ന് വൈറ്റ്കെയിൻ ഉപയോഗിച്ച് ഒറ്റയ്ക്ക് സഞ്ചരിക്കാൻ എന്നെ പ്രചോദിപ്പിച്ചതും പ്രാപ്തനാക്കിയതും സ്കൂൾ അധ്യാപകനായിരുന്ന ടി.പി. രാജേഷ് സാറായിരുന്നു. പിന്നെ അതൊരു ശീലമായി. കഴിഞ്ഞ 21 വർഷമായി ഈ വെള്ളവടി എന്റെ സന്തതസഹചാരിയാണ്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്ക്കന്റ്വരെ ഞാൻ ഈ വടിയുംകൊണ്ട് തനിയെ പോയി. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിന്റെ പ്രസിഡന്റായതിനാൽ ഏഷ്യൻ ബ്ലൈൻഡ് യൂണിയന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതാണ്.
അന്താരാഷ്്ട്രതലത്തിൽതന്നെ വെള്ളവടി കാഴ്ചയില്ലാത്തവരുടെ സുരക്ഷിതത്വത്തിന്റെയും സ്വാശ്രയത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. ഡ്രൈവർമാരും മറ്റും പെട്ടെന്ന് തിരിച്ചറിയും. എവിടെ യാത്രചെയ്യാനും നമുക്കൊരു ആത്മവിശ്വാസം ലഭിക്കും. അതുകൊണ്ടാണ് 1964 മുതൽ വൈറ്റ്കെയിൻ സേഫ്റ്റി ഡേ ആചരിക്കുന്നത്.
പക്ഷേ, കേരളത്തിൽ ഇപ്പോഴും ഞങ്ങളിൽപലരും ഇതുപയോഗിക്കാതെ കൂട്ടാളിയുടെ സഹായം തേടുന്നുവെന്നതാണ് യാഥാർഥ്യം. ഇപ്പോ മൊബൈൽ ഫോണിൽ ലാസറില്ലോ ജിപിഎസ് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സഞ്ചാരം ഒന്നുകൂടി എളുപ്പമാകും’’- ഡോ. ഹബീബ് പറഞ്ഞുനിർത്തി.
2013ൽ ജീവിതപങ്കാളിയായെത്തിയ റുക്സാനിയ പുല്ലാനൂർ ഗവ. ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. മക്കൾ: ആമിർ സയാൻ, അമൽ സിദാൻ, ആശിർ സയാൻ.