പിന്നാക്ക വിഭാഗത്തിൽപ്പെട്ടതുകൊണ്ട് സിപിഎമ്മും സിഐടിയുവും കാണിക്കുന്ന ജാതിഭ്രഷ്ടാണ് താൻ ഓട്ടോയോടിക്കുന്നതിലുള്ള എതിർപ്പിന് കാരണമായി ചിത്രലേഖ ആരോപിച്ചിരുന്നത്. എന്നാൽ, സ്റ്റാൻഡിലിടാതെ പുറത്ത് പാർക്ക് ചെയ്ത് ഓട്ടോ ഓടിച്ചതാണ് എതിർക്കാൻ കാരണമെന്നായിരുന്നു സിഐടിയുവിന്റെ വിശദീകരണം. ഓട്ടോ പണിമുടക്കിൽ പങ്കെടുക്കാത്തതും എതിർപ്പിനു കാരണമായി.
സിപിഎം ശക്തികേന്ദ്രമായ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തിൽ 2014-15ൽ നാലു മാസത്തോളം കണ്ണൂർ കളക്ടറേറ്റിന് മുന്പിൽ ചിത്രലേഖ കുടിലുകെട്ടി സമരം നടത്തിയിരുന്നു. പിന്നീട് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്പിലും ആഴ്ചകളോളം സമരം നടത്തി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എടാട്ട് നിന്നു കാട്ടാന്പള്ളിയിലേക്ക് താമസം മാറിയപ്പോൾ 2023ലും ഇവരുടെ ഓട്ടോറിക്ഷ കത്തിച്ചിരുന്നു.
സിഐടിയു-സിപിഎം പ്രവർത്തകരാണ് ഇതിന്റെ പിന്നിലെന്ന് ചിത്രലേഖ ആരോപിച്ചിരുന്നു. കണ്ണൂരിൽ ഓട്ടോ ഓടിക്കാൻ പെർമിറ്റിന് അപേക്ഷ നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനുവേണ്ടി പ്രയത്നിക്കുന്നതിനിടയിലാണ് പാൻക്രിയാസ്, കരൾ എന്നിവിടങ്ങളിൽ അർബുദം ബാധിച്ച് ആശുപത്രിയിലായത്.