സ്വര്‍ണമില്ലാതെ മലയാളികള്‍
Friday, April 25, 2025 1:44 AM IST
കൊച്ചി: ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാനാവാതെ മലയാളി താരങ്ങള്‍. അവസാന ദിനമായ ഇന്നലെ മൂന്ന് മലയാളി താരങ്ങള്‍ കൂടി മെഡല്‍ സ്വന്തമാക്കി. കേരളമുള്‍പ്പെടെ വിവിധ ടീമുകളെ പ്രതിനിധീകരിച്ച മലയാളി താരങ്ങള്‍ ഏഴ് വെങ്കലവും നാല് വെള്ളിയുമാണ് നേടിയത്.
അവസാനദിനമായ ഇന്നലെ പുരുഷ ട്രിപ്പിള്‍ജംപില്‍ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കര്‍ (എയര്‍ഫോഴ്സ്) വെള്ളിയും (16.99 മീറ്റര്‍ ) മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് മുഹ്സിന് (ജെഎസ്ഡബ്ല്യു) വെങ്കലവും (16.28) നേടി.
വനിതാ ലോംഗ്ജംപില് പരിക്ക് മാറി തിരിച്ചെത്തിയ ആന്‍സി സോജന് (6.46) വെള്ളിയും ഏഷ്യന്‍ മീറ്റിലേക്ക് ടിക്കറ്റും കരസ്ഥമാക്കി. ട്രിപ്പിളില്‍ അബ്ദുള്ള അബൂബക്കറും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത (16.59) മറികടന്നു.
മേയ് 27 മുതല്‍ 31 വരെ ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും.
അഞ്ജുവിന്റെ റിക്കാർഡ് തകർത്ത് ശിഷ്യ ശൈലി
വനിതാ ലോംഗ്ജംപില് മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ ശൈലി സിംഗ് ഏഷ്യന്‍ മീറ്റിന് യോഗ്യത നേടി. 6.64 മീറ്റര്‍ ദൂരം കണ്ടെത്തിയ ശൈലി, പരിശീലക കൂടിയായ അഞ്ജു ബോബി ജോര്‍ജിന്റെ 23 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് (6.59) തകര്‍ത്തത്.
പുരുഷൻമാരുടെ 200 മീറ്ററില്‍ ഒഡീഷയുടെ അനിമേഷ് കുജൂര്‍ പുതിയ സമയം (20.40 സെക്കന്‍ഡ്) കുറിച്ചപ്പോള്‍, ട്രിപ്പിള്‍ജംപില്‍ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് (17.37 മീറ്റര്‍) നേട്ടത്തിനൊപ്പമെത്തി. പ്രവീണ്‍ ചിത്രവേല്‍ ലോക ചാമ്പ്യന്‍ഷിപ്പിനും അനിമേഷ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനും യോഗ്യത നേടി.
വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടിയ തെലുങ്കാനയുടെ നിത്യ ഗന്ധെ സ്പ്രിന്റ് ഡബിള്‍ തികച്ചു.
5000 മീറ്ററില്‍ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവ് വനിതകളുടെ ഏഷ്യന്‍ യോഗ്യതാ സമയം (16:03.33) മറികടന്ന് സ്വര്‍ണം നേടി (15:43.42). പുരുഷന്മാരുടെ 5,000 മീറ്ററില്‍ ആദ്യ മൂന്ന് സ്ഥാനക്കാരും ഏഷ്യന്‍ യോഗ്യത നേടി.
പതിനായിരം മീറ്ററിലെ സ്വര്‍ണജേതാവ് സാവന്‍ ബര്വാളിനെ മറികടന്ന് റെയില്‍വേയുടെ അഭിഷേക് പാല് ഒന്നാമനായി, 13:40.59 സമയത്തിലായിരുന്നു ഫിനിഷിംഗ്. വനിതാ ഹൈജംപില്‍ ഹരിയാനയുടെ പൂജയും (1.84 മീറ്റര്‍), പുരുഷ ഷോട്ട്പുട്ടില്‍ മധ്യപ്രദേശിന്റെ സമര്‍ദീപ് സിംഗ് ഗിലും (19.34 മീറ്റര്‍) സ്വര്‍ണനേട്ടത്തോടെ ഏഷ്യന്‍ യോഗ്യത നേടി.