വിയറ്റ്നാമിൽ നെട്ടോട്ടം വിയറ്റ്നാമിൽ കുരുമുളകിനായി കയറ്റുമതിക്കാർ നെട്ടോട്ടത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഓർഡറുകൾ യഥാസമയം കയറ്റി അയയ്ക്കാൻ അല്പം വിയർക്കുമെന്നുതന്നെയാണ് കയറ്റുമതി മേഖലയുടെ വിലയിരുത്തൽ. 2020നുശേഷം വിപണി നിയന്ത്രണം കർഷകരിലേക്കു തിരിഞ്ഞതു വാങ്ങലുകാരെ വട്ടംകറക്കി. വിയറ്റ്നാമിൽ കുരുമുളക് ആഭ്യന്തരവില കിലോ 5000 ഡോംഗ് ഉയർന്ന് 1,16,000ലേക്കു കയറി. ഈ വിലയ്ക്കും മുളകിറക്കാൻ സ്റ്റോക്കിസ്റ്റുകൾ തയാറാകുന്നില്ലെന്നാണു വിവരം.
ലഭ്യത കുറഞ്ഞതോടെ ബ്രസീൽ, ഇന്തോനേഷ്യ, കംബോഡിയ എന്നിവിടങ്ങളിലെ മുളകിനെ ആശ്രയിക്കുകയാണു വിയറ്റ്നാം. ജനുവരി-മേയ് 25 കാലയളവിൽ ഏകദേശം 20,000 ടണ്ണിലധികം കുരുമുളക് വിയറ്റ്നാം ഇറക്കുമതി നടത്തിയെന്നാണു സൂചന. മാസാവസാനത്തെ കണക്കുകൾ പുറത്തുവരുന്നതോടെ വില ഇതിലുമുയരാം.
തെങ്ങിന് താങ്ങില്ല! നാളികേരോത്പന്നങ്ങൾക്കു തളർച്ച. വ്യവസായികൾ കൊപ്ര സംഭരണം കുറച്ചതും സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാൻ തമിഴ്നാട് ലോബി നടത്തുന്ന നീക്കങ്ങളും വിപണിയുടെ കരുത്തു ചോർത്തി. ഇതിനിടെ, താങ്ങുവിലയ്ക്കുള്ള കൊപ്ര സംഭരണം അവസാനിപ്പിക്കാൻ തമിഴ്നാട് ഒരുങ്ങുന്ന വിവരവും വിപണിയുടെ ദുർബലാവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്. 10,000 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട വാരാന്ത്യം, കൊച്ചിയിൽ കൊപ്ര 9900 രൂപയിലാണ്. വെളിച്ചെണ്ണ വില 15,100 രൂപ. കാങ്കയത്ത് കൊപ്ര 9225ലും എണ്ണ 13,200ലുമാണ്. അതേസമയം, കാലവർഷത്തിന്റെ വരവ് കൊപ്രയുടെ തിരിച്ചുവരവിന് അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ.
ഏലക്ക മേലോട്ട് ഏലക്കയുടെ വിലക്കയറ്റം തുടരുന്നു. വിൽപ്പനയ്ക്കെത്തുന്ന ചരക്കത്രയും ഇടപാടുകാർ ശേഖരിക്കുന്നുണ്ട്. അതേസമയം, മഴയുടെ വരവിനിടയിൽ ഉത്പാദകർ തോട്ടങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തി. വേനലിൽ കൃഷിനാശം സംഭവിച്ച ചെടികൾ മാറ്റി പുതിയവ നടുന്നതിനും ഒരുക്കങ്ങൾ തുടങ്ങി.
കാലാവസ്ഥാമാറ്റം മുന്നിൽക്കണ്ട് കീടനാശിനി-വളപ്രയോഗങ്ങൾക്കും ഹൈറേഞ്ചിലെ പല ഭാഗങ്ങളും തുടക്കം കുറിച്ചു. വാരാന്ത്യം ശരാശരിയിനങ്ങൾ കിലോ 2300നു മുകളിൽ ഇടംപിടിച്ചപ്പോൾ മികച്ചയിനങ്ങൾ 3000നു മുകളിലാണ്.
കേരളത്തിൽ സ്വർണം പവന് 54,720 രൂപയിൽനിന്ന് സർവകാല റിക്കാർഡായ 55,120 വരെ ഉയർന്നശേഷം വാരാവസാനം 53,120ലേക്കു താഴ്ന്നു. റിക്കാർഡ് വിലയിൽനിന്നു പവന് 2000 രൂപ ഇടിഞ്ഞു. വാരാന്ത്യം ഒരു ഗ്രാമിന് വില 6640 രൂപയാണ്.