ഇൻഡിക്ക പുതിയ രൂപത്തിലും ഭാവത്തിലും ഇന്ത്യൻ നിരത്തിലിറങ്ങി. പുത്തൻ ഇൻഡിക്കയെ ഇന്ത്യക്കാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഇൻഡിക്ക ഹിറ്റായപ്പോൾ ഫോർഡ് മുതലാളി എട്ടുനിലയിൽ പൊട്ടി. 2008ലെ വലിയ മാന്ദ്യത്തെത്തുടർന്ന് ഫോർഡ് പാപ്പരായി. പിന്നാലെ തന്റെ സ്വകാര്യ അഹങ്കാരമായ ജാഗ്വാറും ലാൻഡ് റോവറും വിൽക്കാൻ ഫോർഡ് തീരുമാനിച്ചു. വാർത്തയറിഞ്ഞ് ടാറ്റ കളത്തിലിറങ്ങി.
ഫോര്‍ഡിന്റെ പ്രധാനപ്പെട്ട രണ്ടു കമ്പനികളും ഏറ്റെടുക്കാന്‍ ടാറ്റ സന്നദ്ധത അറിയിച്ചു. അങ്ങനെ 2008ല്‍ ആഡംബര സ്പോര്‍ട്സ് കാര്‍ കമ്പനിയായ ജാഗ്വാറും ലാന്‍ഡ് റോവറും ടാറ്റ മോട്ടോഴ്സിന്റെ ഉപ കമ്പനിയായി. ഏകദേശം 2.23 ബില്യണ്‍ ഡോളറിനായിരുന്നു ഏറ്റെടുക്കൽ. ജാഗ്വാറും ലാന്‍ഡ് റോവറും (ജെഎൽആർ) വാങ്ങുന്നതിലൂടെ നിങ്ങൾ വലിയ ഉപകാരമാണ് ചെയ്തതെന്ന് ഫോർഡ് നന്ദിവാക്ക് പറയുകയും ചെയ്തിരുന്നു.
ഏറ്റെടുക്കലിനുശേഷം, ആഗോള കാർ വിപണിയിൽ ജെഎൽആറിനെ കരുത്തരാക്കാനും ടാറ്റ ഗ്രൂപ്പിനു സാധിച്ചു. ഇന്ന് ടാറ്റ മോട്ടോഴ്സിന്റെ നട്ടെല്ലാണ് ജെഎൽആർ.
ബോളിവുഡിൽ കൈ പൊള്ളി തൊട്ടതെല്ലാം പൊന്നാക്കിയപ്പോഴും രത്തൻ ടാറ്റയെ സിനിമാ വ്യവസായം തുണച്ചില്ല. രത്തന്‍ ടാറ്റ നിര്‍മിച്ച ഒരേയൊരു സിനിമ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ ബോക്സോഫീസിൽ തകർന്നടഞ്ഞു. പിന്നീട് വെള്ളിത്തിരയിലെ സാഹസത്തിന് രത്തൻ നിന്നുകൊടുത്തതുമില്ല.
2004ല്‍ റിലീസ് ചെയ്ത ഏത്ബാര്‍ എന്ന ഹിന്ദി സിനിമയുടെ നിർമാണത്തിലാണ് രത്തന്‍ ടാറ്റ പങ്കാളിയായത്. ജതിന് കുമാറായിരുന്നു സഹനിര്‍മാണം. അമിതാഭ് ബച്ചന്, ജോണ്‍ ഏബ്രഹാം, ബിപാഷ ബസു തുടങ്ങിയവർ അഭിനയിച്ച റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറായിരുന്നു ഏത്ബാർ. സംവിധായകൻ വിക്രം ദത്തും. 1996ല്‍ ഇറങ്ങിയ ഹോളിവുഡ് ചിത്രം ഫിയറിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
ടാറ്റ ബിഎസ്എസ് എന്ന ബാനറിലാണ് ചിത്രം നിര്‍മിച്ചത്. വലിയ പ്രതീക്ഷയോടെയാണ് സിനിമ തിയറ്ററില്‍ എത്തിയതെങ്കിലും എട്ടുനിലയിൽ പൊട്ടി. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടിയില്ല. 9.5 കോടി രൂപ ചെലവായപ്പോൾ കിട്ടിയത് 7.96 കോടിയാണ്. ബോക്സ് ഓഫീസില്‍ പരാജയപ്പെടുക മാത്രമല്ല നിരൂപകപ്രശംസ നേടാനും ചിത്രത്തിനായില്ല. പിന്നീടൊരിക്കലും സിനിമാമേഖലയിൽ കൈവയ്ക്കാൻ രത്തൻ ടാറ്റ തുനിഞ്ഞില്ല.