രൂപയ്ക്ക് തകർച്ച വിദേശ ഓപ്പറേറ്റർമാർ രൂപ വിറ്റ് ഡോളർ ശേഖരിക്കാൻ ഉത്സാഹിച്ചത് മൂല്യത്തകർച്ചയ്ക്ക് ഇടയാക്കി. രൂപ 83.97ൽ നിന്നും 84.08ലേക്ക് ദുർബലമായി. മുൻവാരം സൂചന നൽകിയതാണ് വിനിമയ നിരക്കിൽ ഇടിവിനുള്ള സാധ്യതയെക്കുറിച്ച്. സാങ്കേതികവശങ്ങൾ വീക്ഷിച്ചാൽ 84.19ലേക്കും 84.27ലേക്കും മൂല്യം ദുർബലമാകാം. രൂപയുടെ തളർച്ച കണക്കിലെടുത്താൽ കേരളത്തിൽ പവന് വില ഇനിയും ഉയരാം.
വിപണിയിൽ ചാഞ്ചാട്ടം നിഫ്റ്റി മുൻവാരത്തിലെ 25,014ൽനിന്നും തുടക്കത്തിൽ 24,701 പോയിന്റിലേക്ക് തളർന്ന ശേഷം 25,230ലേക്ക് കയറി. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 24,964 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരം 24,700-24,436ൽ താങ്ങുണ്ട്, ഇത് നിലനിർത്തിയാൽ നിഫ്റ്റി 25,229- 25,494 പോയിന്റിലേയ്ക്ക് തിരിച്ചു വരവ് നടത്താം. ഡെയ്ലി ചാർട്ടിൽ വിപണിയിൽ കരടികളുടെ സാന്നിധ്യം വ്യക്തം. സൂപ്പർ ട്രെന്റും പാരാബോളിക്കും വിൽപ്പനക്കാർക്ക് അനുകൂലമായതോടെ എംഎസിഡിയും ദുർബലാവസ്ഥയിലേക്ക് മുഖംതിരിച്ചു. അതേ സമയം മറ്റ് പല ഇൻഡിക്കേറ്റുകളും ഓവർ സോൾഡായത് താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപകരുടെ വരവിന് അവസരം ഒരുക്കാം.
ബോംബെ സെൻസെക്സ് 81,688 പോയിന്റിൽനിന്നും ഒരവസരത്തിൽ 80,768ലേക്ക് താഴ്ന്ന ശേഷം 82,317ലേക്ക് തിരിച്ചു കയറിയെങ്കിലും പിന്നീട് 81,381ലേക്ക് ഇടിഞ്ഞു. വിൽപ്പന സമ്മർദം തുടർന്നാൽ സൂചിക 80,660- 79,939 റേഞ്ചിൽ സപ്പോർട്ട് കണ്ടത്താൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ സെൻസെക്സ് 82,209-83,037 പോയിന്റിലേക്ക് ഉയരാം.
രാജ്യാന്തര സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2658 ഡോളറിൽനിന്നും 2602 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 2656ലാണ്. രണ്ടാഴ്ചകളായി വിപണി ക്ലോസിംഗ് വേളയിൽ ഈ റേഞ്ചിനെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്.