ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ സ്ഥാനമേറ്റു
Wednesday, March 26, 2025 2:44 AM IST
ബെയ്റൂട്ട് (ലബനന്): യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിച്ചു.
അന്ത്യോഖ്യാ സഭാ പാരമ്പര്യമനുസരിച്ച് അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് ജോസഫ് ബാവാ എന്നപേരിൽ അറിയപ്പെടും. സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് കാതോലിക്കായെ വാഴിക്കുന്ന ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിച്ചത്.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയാ ര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കാ കത്തീഡ്രലിൽ ഇന്നലെയായിരുന്നു കാതോലിക്കാ വാഴിക്കൽ ചടങ്ങുകൾ നടന്നത്. തുടർന്ന് പാത്രിയാ ര്‍ക്കീസ് ബാവാ കാതോലിക്കായെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
പൗരാണിക വിശ്വാസാചാരങ്ങളുടെ തനിമയോടെ, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസ പ്രഖ്യാപനമായി മാറിയ ചടങ്ങില്‍ ആഗോള സുറിയാനി സഭയിലെ രണ്ടാം സ്ഥാനക്കാരൻ എന്ന പദവിയിലേക്കുകൂടിയാണ് കാതോലിക്കാ ബാവാ ഉയർത്തപ്പെട്ടത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 8.30നാണ് ശുശ്രൂഷകൾ തുടങ്ങിയത്.
സഭയിലെ വിവിധ മേലധ്യക്ഷന്മാര് സഹകാര്‍മികരായിരുന്നു. ഇതര സഭകളിലെ മേലധ്യക്ഷന്മാരും പുരോഹിതരും ഇന്ത്യയിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും നൂറുകണക്കിന് വിശ്വാസികളും ശ്രേഷ്ഠ കാതോലിക്കായുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
സന്ധ്യാപ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങ് രണ്ടു മണിക്കൂര്‍ നീണ്ടു. ഇന്ന് ആഗോള സുറിയാനി സഭയുടെ സൂനഹദോസ് ബെയ്റൂട്ടിൽ ചേരും.