തൃശൂർ: മാടക്കത്തറ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ കൊന്നുസംസ്കരിക്കാൻ (കള്ളിംഗ്) ഉത്തരവിട്ട് ജില്ലാ കളക്ടർ. പതിനാലാം നമ്പർ വാർഡിലെ കട്ടിലപ്പൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണു രോഗം സ്ഥിരീകരിച്ചത്. പന്നികളെ കള്ളിംഗ് ചെയ്തു മറവുചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കു നിർദേശം നൽകി. ഇന്നു രാവിലെ ഏഴു മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിംഗ് പ്രക്രിയ നടപ്പാക്കും. തുടർന്നു പ്രാഥമിക അണുനശീകരണനടപടികൾകൂടി സ്വീകരിക്കും.
രോഗം സ്ഥിരീകരിച്ച ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിതപ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു. രോഗബാധിതപ്രദേശങ്ങളിൽനിന്നു പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്കു കൊണ്ടുവരുന്നതും നിർത്തിവയ്ക്കാൻ നിർദേശം നൽകി.
പന്നിപ്പനി തടയാൻ മാടക്കത്തറയിൽ
റാപ്പിഡ് റെസ്പോൺസ് ടീം
തൃശൂർ: പന്നിപ്പനിക്കെതിരെ അടിയന്തരനടപടികൾ സ്വീകരിക്കാൻ മാടക്കത്തറയിൽ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനമാരംഭിച്ചു. പോലീസ്, മൃഗസംരക്ഷണവകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവരാണു സംഘത്തിലുള്ളത്. തൃശൂർ കോർപറേഷൻ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, തെക്കുംകര, പാണഞ്ചേരി, പുത്തൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങൾ ഇവരുടെ നിരീക്ഷണത്തിലാണ്. ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ സെക്രട്ടറിമാർക്കുമാണു ടീമിന്റെ ചുമതല.
രോഗബാധ കണ്ടെത്തിയ ഫാമിൽനിന്നു കഴിഞ്ഞ രണ്ടുമാസത്തിനിടെ മറ്റു ഫാമുകളിലേക്കു പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ജില്ലയുടെ മറ്റു സ്ഥലങ്ങളിലേക്കോ മറ്റു ജില്ലകളിലേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നതു തടയാൻ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശനമാർഗങ്ങളിലും പരിശോധന നടത്തും.
ജില്ലയിലെ മറ്റു പ്രദേശങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കും. എവിടെയെങ്കിലും പന്നിപ്പനി വൈറസ് കണ്ടെത്തിയാൽ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി- ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ റൂറൽ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ അറിയിക്കണമെന്നു നിർദേശം നല്കിയിട്ടുണ്ട്.