ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: തൃശൂരിന്റെ വികസനക്കുതിപ്പിനു ബ്രിക്സ് വികസന ബാങ്ക് സഹായത്തിനു വഴിതുറന്ന് മേയറുടെ റഷ്യൻയാത്ര. തൃശൂരിന്റെ വിദേശമോഡൽ വികസനത്തിനു സഹായകമാകുന്ന പ്രാരംഭചർച്ചകൾക്കു തുടക്കമിട്ടാണു മേയർ എം.കെ. വർഗീസും സംഘവും തിരിച്ചെത്തിയത്.
ബ്രിക്സ് രാജ്യങ്ങളിൽനിന്നുള്ള അന്പതു മേയർമാർ പങ്കെടുത്ത ചർച്ചയിൽ, ഭാരതസർക്കാരിന്റെ നയപ്രകാരവും അനുവാദത്തോടുംകൂടി ബ്രിക്സ് രാജ്യങ്ങളുമായി വിവിധ പദ്ധതികൾക്കുള്ള കരാറുകളിൽ ഏർപ്പെടാൻ തയാറാണെന്നു മേയർ അറിയിച്ചു. ഒക്ടോബർ 22 മുതൽ 24വരെ റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇപ്പോൾ നടന്ന ചർച്ചയിലെ കാര്യങ്ങൾ രാഷ്ട്രനേതാക്കൾ ചർച്ച ചെയ്യും. ഇതോടെ തൃശൂരിനു വൻവികസനക്കുതിപ്പിനുള്ള വലിയ ഫണ്ട് ബ്രിക്സ് വികസന ബാങ്കായ ന്യൂ ഡവലപ്മെന്റ് ബാങ്കിൽ(എൻഡിബി) നിന്ന് ലഭിക്കുമെന്നാണു പ്രതീക്ഷ.
ഉച്ചകോടിക്കു മുന്നോടിയായി നടന്ന ബ്രിക്സ് രാജ്യങ്ങളിൽനിന്നുള്ള മേയർമാരുടെ ചർച്ചയിൽ കേരളത്തിൽനിന്നു തൃശൂർ മേയർ മാത്രമാണു പങ്കെടുത്തത്. കോഴിക്കോട് മേയർക്കും ക്ഷണം ലഭിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. ആന്ധ്രാപ്രദേശിലെ അനന്തപുർ, രാജസ്ഥാനിലെ ജയ്പുർ മേയർമാരടക്കം ഇന്ത്യയിൽനിന്നു മൂന്നു മേയർമാരാണു പങ്കെടുത്തത്. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നിവയാണു മറ്റു ബ്രിക്സ് രാജ്യങ്ങൾ. തൃശൂർ മേയർക്കൊപ്പം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കോർപറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനീയർ എന്നിവരുമുണ്ടായിരുന്നു.
രാജ്യത്തെ സമാധാനം, നഗരവികസനം, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തൽ എന്നിവയെക്കുറിച്ചെല്ലാം വിവിധ ഘട്ടങ്ങളിലായി ചർച്ച നടന്നു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തി അതാതു രാജ്യങ്ങളിലെ നിയമം മുൻനിർത്തി എന്തുചെയ്യാൻ സാധിക്കുമെന്നുള്ള കാര്യങ്ങളിലാണു തുടർ ആലോചനകളുണ്ടാകുക. ധാരണപ്രകാരം വിവിധ രാജ്യങ്ങളിലെ വികസനപദ്ധതികൾ നമ്മുടെ രാജ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നേരിട്ടെത്തിക്കാനാകും. ഇതിനു സഹകരിക്കുന്ന രാജ്യത്തെയും നമ്മുടെ രാജ്യത്തെയും നിയമങ്ങൾ പാലിച്ചായിരിക്കും കരാർ.
ഒന്നാംഘട്ടത്തിൽ ആശയവിനിമയവും രണ്ടാംഘട്ടത്തിൽ പദ്ധതികളും ചർച്ചചെയ്യും. ചർച്ചയിൽ അന്തിമരൂപമാകുന്ന പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് എംബസിക്കും ഡൽഹിയിലെ എൽഎസ്ജിഡിക്കും അയച്ചുകൊടുക്കും. അവരതു കേന്ദ്രസർക്കാരിലേക്കുസമർപ്പിച്ചു പരിശോധനകൾക്കും ചർച്ചകൾക്കുംശേഷം ഉപയോഗപ്രദമെങ്കിൽ മുന്നോട്ടുപോകാൻ അനുവാദം നല്കും.
നിലവിൽ റഷ്യയിൽ ഇപ്പോൾ കഴിഞ്ഞതു അഞ്ചുദിവസത്തെ പ്രാഥമിക സമ്മേളനമാണ്. ഇതിൽ നാടു കാണൽ, കൃഷി, വ്യവസായസ്ഥാപനങ്ങൾ സന്ദർശിക്കൽ, റോഡുകൾ തുടങ്ങിയ പദ്ധതികളുടെ വിശദീകരണം എന്നിവയ്ക്ക് അവസരമുണ്ടായിരുന്നു. രണ്ടു ദിവസം ഒന്നരമണിക്കൂർ വീതം മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളിൽ വിവിധ ചർച്ചകളും നടന്നു.