ജയ്നമ്മയുടെ തിരോധാനം: അതിരമ്പുഴ ആശങ്കയിൽ
1579791
Tuesday, July 29, 2025 11:45 PM IST
ഏറ്റുമാനൂര്‍: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ അപ്പച്ചന്റെ ഭാര്യ ജെയിന് മാത്യു (ജയ്നമ്മ)വിന്റെ തിരോധാനത്തെ തുടര്‍ന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ അതിരമ്പുഴയെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഡിസംബര്‍ 23 നാണ് ജയ്നമ്മയെ കാണാതായത്. നാലു ദിവസത്തിനു ശേഷവും ഇവര്‍ തിരിച്ചെത്താതായതോടെ ആദ്യം സഹോദരനും പിന്നീട് ഭര്‍ത്താവും പോലീസില്‍ പരാതിപ്പെട്ടു. ഈ പരാതിയിന്മേല് അന്വേഷണം ഫലപ്രദമല്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനും ജയ്നമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടിലും പരിസരത്തും പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. വീടിനോടു ചേര്‍ന്നുള്ള സ്ഥലത്തുനിന്നും കത്തിച്ച നിലയിലുള്ള ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു. നൂറിലേറെ അസ്ഥിക്കഷണങ്ങളാണ് അവിടെനിന്നു ലഭിച്ചത്.
സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്ന ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസും നിലവിലുണ്ടായിരുന്നു. പുരയിടത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടം ബിന്ദുവിന്റേതോ ജയ്നമ്മയുടേതോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനായി ജയ്നമ്മയുടെ സഹോദരങ്ങളില്‍ നിന്നും ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നലെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
പരിശോധനാ ഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകുകയുള്ളൂ. ജയ്നമ്മ പതിവായി വിവിധ ധ്യാനകേന്ദ്രങ്ങളില്‍ ധ്യാനത്തില്‍ പങ്കെടുക്കുമായിരുന്നു. ധ്യാനത്തില്‍ പങ്കെടുക്കാനായി ഒരാഴ്ചയോളം വീട്ടില്‍നിന്ന് മാറി നില്ക്കുന്ന പതിവുമുണ്ടായിരുന്നു. ചേര്‍ത്തലയ്ക്കു സമീപമുള്ള ഒരു ധ്യാനകേന്ദ്രത്തിലും ഇവര്‍ പോകാറുണ്ടായിരുന്നു.
സെബാസ്റ്റ്യന്‍ എമ്പറര്‍ എമ്മാനുവേല്‍ ഗ്രൂപ്പുമായി ബന്ധമുള്ള ആളെന്ന നിലയില്‍ ജയ്നമ്മയുമായി ബന്ധം സ്ഥാപിച്ചിരുന്നതായാണ് പറയപ്പെടുന്നത്. തനിക്കുള്ള സ്വര്‍ണാഭരണങ്ങളില്‍ 15 പവനോളം ശരീരത്തില്‍ അണിയുകയും അവശേഷിക്കുന്നവ കൈയില്‍ കൊണ്ടുനടക്കുന്ന ചെറിയ പേഴ്സില്‍ സൂക്ഷിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ഏതോ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആഭരണങ്ങള്‍ പണയം വച്ചതായും പറയപ്പെടുന്നുണ്ട്. ജയ്നമ്മയുടെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടു സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ചേര്‍ത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ പുരയിടത്തിലാണ് സാന്നിധ്യമറിയിച്ചത്. ഇതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.