പോളയും പുല്ലും ചെളിയും കെവി കനാലിലെ നീരൊഴുക്ക് തടസപ്പെട്ടു
1573220
Saturday, July 5, 2025 7:16 AM IST
വൈക്കം: കരിയാറിനെയും വേമ്പനാട്ടുകായലിനെയും കൂട്ടിയിണക്കുന്ന കെവി കനാലിൽ മാലിന്യങ്ങളും ചെളിയും പോളപ്പായലും പുല്ലും അടിഞ്ഞു നീരൊഴുക്കു തടസപ്പെട്ടത് വെള്ളപ്പൊക്ക ദുരിതം വർധിപ്പിക്കുന്നു.തോട്ടുവക്കം പാലത്തിന്റെ മുൻവശത്താണ് വൻതോതിൽ മാലിന്യം അടിഞ്ഞുതിങ്ങി തോട് നികന്ന നിലയിലായത്.
തോട്ടരികിൽ നിന്ന മരങ്ങളുടെ ഭാഗങ്ങളും തോട്ടിൽ വീണു കിടക്കുന്നത് നീരൊഴുക്കു തടസപ്പെടുത്തുന്നുണ്ട്. അടിഞ്ഞുകൂടിയ ചെളിയുംമാലിന്യങ്ങളും പാലത്തിന്റെ അടിത്തട്ടിൽ മൂടപ്പെട്ടതിനാൽ പാലത്തിന്റെ തെക്കേ അറ്റത്തുകൂടി മാത്രമാണ് വെള്ളമൊഴുകുന്നത്.
നീരൊഴുക്കു തടസപ്പെടുന്നത് കാർഷിക മേഖലയിൽ ശുദ്ധജലഭ്യത കുറയ്ക്കുന്നു.തോട്ടിലെ നീരൊഴുക്കു തടസപ്പെട്ടത് ജലമലിനീകരണത്തിനിടയാക്കുന്നതിനാൽ സാംക്രമികരോഗ ഭീഷണിയുണ്ടെന്ന് തോട്ടുവക്കം നിവാസികൾ ആരോപിക്കുന്നു.
തോടടഞ്ഞതോടെ ചെറുവള്ളങ്ങളിൽ കായലിലും കരിയാറിലും തുഴഞ്ഞെത്തുന്ന മത്സ്യ-കക്കാ തൊഴിലാളികളുടെയും പുല്ലുചെത്തുതൊഴിലാളികളുടേയും സഞ്ചാരം തടസപ്പെട്ടു.കെവി കനാലിലെ നീരൊഴുക്കു സുഗമമാക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചു ആഴത്തിൽ ചെളി നീക്കണമെന്നാണ് തോട്ടുവക്കം നിവാസികളുടെ ആവശ്യം.
തോട് തെളിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശവാസികളെയും ബഹുജന സംഘടനകളെയും ഉൾപ്പെടുത്തി സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരള കർഷകസംഘം ഭാരവാഹി ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.