ചെറിയനാട് റെയില്‍വേ സ്റ്റേഷൻ വികസനം അന്യമോ?
1591406
Saturday, September 13, 2025 11:31 PM IST
ചെങ്ങന്നൂര്‍: ചെറിയനാട് റെയില്‍വേ സ്റ്റേഷന് വികസനം ഇനിയും അന്യമോ. റെയില്‍വേയുടെ 36 ഏക്കര്‍ വരുന്ന പദ്ധതി പ്രദേശം കാടുപിടിച്ചു കിടക്കാന്‍ തുടങ്ങിയട്ട് വര്‍ഷങ്ങളായി. റെയില്‍ നീര് കുപ്പിവെള്ള ഫാക്റി സ്ഥാപിക്കുന്നതിനു സ്ഥലം ഉപയോഗപ്പെടുത്താനുള്ള ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് (ഐആര്‍ടിസി) സാധ്യതാ പഠനത്തിനു നിര്‍ദേശം നല്കിയട്ടുണ്ടന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ജൂണ്‍ 24ന് കൊടിക്കുന്നില്‍ ഐആര്‍ടിസിക്ക് നല്കിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം ദക്ഷിണ റെയില്‍വേയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണന്നും എംപി പറഞ്ഞു.
ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കാനൊരുങ്ങുന്ന ചെങ്ങന്നൂരിന്റെ സാറ്റ്ലൈറ്റ് സ്റ്റേഷനാക്കി ചെറിയനാടിനെ മാറ്റാം. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍നിന്ന് റെയില്‍വേ ലൈന്‍ വഴി അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണ് ചെറിയനാട് സ്റ്റേഷന്. അച്ചന്‍കോവിലാറിന്റെ സാമിപ്യമുള്ളതിനാല്‍ ട്രെയിനുകളില്‍ ജലം നിറയ്ക്കാന്‍ കഴിയുന്ന ഫില്ലിംഗ് സ്റ്റേഷനായും ചെറിയനാടിനെ മാറ്റാം. വേനലിന്റെ ആധിക്യം കൂടുന്നതിനാല്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും ജലപ്രതിസന്ധി നേരിടുന്നുണ്ട്. ശബരിമല തീര്ഥാടകര്കൂടിയെത്തുമ്പോള് പ്രധാന സ്റ്റേഷനായ ചെങ്ങന്നൂരില്‍ ശുദ്ധജലം വലിയ പ്രതിസന്ധിയായി മാറുമെന്നുറപ്പ്. ചെറിയനാടിനെ ഫില്ലിംഗ് സ്റ്റേഷനാക്കുകയാണങ്കില് ഈ പ്രതിസന്ധിക്കുംകൂടി പരിഹാരമാകും.
ചെറിയനാട് റെയില്‍വേ സ്റ്റേഷന് വികസനവുമായി ബന്ധപ്പെട്ട് നിരവധി ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഒന്നിനും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടായില്ല. ശീതീകരിച്ച പഴം, പച്ചക്കറി ഗോഡൗണ്‍ സ്ഥാപിക്കാന്‍ 2015-ലെ റെയില്‍വേ ബജറ്റില്‍ 40 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി തുടക്കത്തിലേ പൊളിഞ്ഞു. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷനു കീഴില്‍ ഗോഡൗണ്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലികള്‍ കൊണ്ടുപിടിച്ചുനടന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ യോഗങ്ങളും ചേര്‍ന്നു. എന്നാല്‍, പദ്ധതി മാത്രം വന്നില്ല. ഇതിനു മുന്‍പ് റെയില്‍വേ ആശുപ്രതിയുടെ ഹൃദ്രോഗവിഭാഗം ചെറിയനാട്ടു തുടങ്ങാനും ആലോചിച്ചെങ്കിലും അതും പാഴ്വാക്കായി.
ശബരിമലയുടെ കവാടമായി റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ള ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് എന്നതിനാല്‍ തീര്‍ഥാടക വിശ്രമകന്ദ്രം നിര്‍മിക്കാനും സ്ഥലം ഉപയോഗിക്കാൻ കഴിയും. നിലവില്‍ ഹാള്‍ട്ട് സ്റ്റേഷനായ ഇവിടം കൂടുതല്‍ പീറ്റ് ലൈനുകള്‍ നിര്മിക്കുകയാണങ്കില് ട്രെയിനുകളുടെ ബ്ലോക്ക് സ്റ്റേഷനായി (ക്രോസിംഗ് സ്റ്റേഷന്) ഉയര്‍ത്താം. ചെങ്ങന്നൂരില്‍ പിറ്റ് ലൈനുകളില്ലാത്തതിനാല്‍ ചെങ്ങന്നൂരില്‍ യാത്ര അവസാനിപ്പിക്കേണ്ട തിരുപ്പതി ട്രെയിന്‍ കൊല്ലം വരെയാക്കുകയായിരുന്നു. തീര്‍ഥാടനകേന്ദ്രങ്ങളായ ചെങ്ങന്നൂരിനെയും തിരുപ്പതിയെയും ബന്ധിച്ചാണ് ഈ സര്‍വീസ് വിഭാവനം ചെയ്തത്.
രാവിലെ വടക്കോട്ടുള്ള വേണാട് എക്സ്പ്രസ് ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. തെക്കോട്ട് പാസഞ്ചര്‍ ട്രെയിനിനു മാത്രമേ സ്റ്റോപ്പുള്ളു. രാവിലത്തെ വഞ്ചിനാട് എക്സ്പ്രസിനു ഇവിടെ സ്റ്റോപ്പ് അനുവദിച്ചാല്‍ തലസ്ഥാനനഗരിയിലും ആര്‍സിസിയിലും പോകുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഗ്രാമസം ക്ഷണ സമിതി പ്രസിഡന്റ് ഒ.ടി. ജയമോഹന് പറഞ്ഞു.
ചെറിയനാടിനു പുറമേ തഴക്കര, വെണ്മണി, പുലിയൂര്, ബുധനൂര്‍ പഞ്ചായത്തുകള്‍ക്കും പ്രയോജനപ്പെടുന്നുണ്ട് ഈ സ്റ്റേഷന്. ചെങ്ങന്നൂരിന്റെ സൗത്ത് സ്റ്റേഷനായി മാറ്റുക റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചെറിയനാടിനുണ്ട്. 36 ഏക്കര്‍ വരുന്ന നിര്‍ദിഷ്ട പദ്ധതിപ്രദേശം വികസനാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ ആര്‍ജവത്വമുള്ള ഇടപെടലുകള്‍ നടത്തുവാന്‍ ഭരണാധികാരികള്‍ ഒറ്റക്കെട്ടായി ശ്രമിക്കണമെന്ന് ചെറിയനാട് നിവാസികള്‍ ഒന്നടങ്കം പറയുന്നു.