ആലപ്പുഴ: ജില്ലയിലെ പുറക്കാട് പഞ്ചായത്ത് വാര്‍ഡ് ഏഴിലും കരുവാറ്റ പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കും.
പുറക്കാട് പഞ്ചായത്തിലെ 9,300 പക്ഷികളേയും കരുവാറ്റ പഞ്ചായത്തിലെ 292 പക്ഷികളെയുമാണ് നശിപ്പിക്കേണ്ടത്.
കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്കാന് കരുവാറ്റ, പുറക്കാട് പഞ്ചായത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. പക്ഷിപ്പനി മനുഷ്യരിലേക്കു പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു. പ്രഭവകേന്ദ്രത്തിന് അകത്തേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ല എന്ന് പോലീസ് ഉറപ്പുവരുത്തണം.
യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. ഏബ്രഹാം, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്ശന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു, ജില്ല എപ്പിടെമോളജിസ്റ്റ് ഡോ. വൈശാഖ് മോഹന്‍, ഡിഎംഒ (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ്, ഡോ. സന്തോഷ് കുമാര്‍, കരുവാറ്റ പഞ്ചായത്ത് സെക്രട്ടറി അജയകുമാര്‍, പുറക്കാട് പഞ്ചായത്ത് സെക്രട്ടറി അനീഷ ബീഗം, വി.ജെ. പോള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഉപയോഗം, വിപണനം,
കടത്തൽ നിരോധിച്ചു
ആലപ്പുഴ: പുറക്കാട്, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തു പക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും നാലു വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട് തഹസീല്‍ദാര്‍മാരും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.