ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ മൂന്നു മുന്നണികളുടെയും ആവേശ്വോജ്വലമായ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം ഇന്നലെ കഴിഞ്ഞു. ഇനി നിശബ്ദ നീക്കങ്ങളുടെ ഒരുദിവസം മാത്രം. സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ വോട്ടിനുള്ള രഹസ്യ ചരടുവലികൾ ഇന്നു നടത്തും. പരസ്യപ്രചാരണം ഇന്നലെ വൈകിട്ടാണ് അവസാനിച്ചത്. എല്ലാ മുന്നണികളും പ്രചാരണത്തിന്റെ പോരായ്മകൾ തിരുത്താനുള്ള ബാക്കിപ്പണി നടത്തുന്നത് ഇന്നത്തെ ഒറ്റദിവസത്തിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികളെല്ലാം.
വാശിയും തന്ത്രങ്ങളും ഇനി ആരുടേതാണ് ഫലം കാണുന്നതെന്ന് അറിയാൻ ഫലം വരെ കാത്തിരിക്കണം. വ്യാജപ്രചാരണങ്ങളുടെയും അപകീർത്തികളുടെയും പേരിൽ പരസ്പരം പരാതികൾ കൊടുത്തും കേസുകൾ ഫയൽ ചെയ്തുമൊക്കെ ഒരുപാട് പയറ്റി. വോട്ടർമാരുടെ മേൽ സ്വന്തം മേന്മയും മികവും പറഞ്ഞ് നടത്തിയ സ്വാധീനശ്രമത്തിന്റെ പരസ്യപ്രചാരണമാണ് ഇന്നലെ അവസാനിച്ചത്.
ആലപ്പുഴ നഗരത്തിലും മാവേലിക്കരയിലെ ചെങ്ങന്നൂരുമാണ് പ്രധാനമായി മുന്നണികളുടെ കലാശക്കൊട്ട് അരങ്ങേറിയത്. പാർലമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ കലാശക്കൊട്ടിന്റെ ഭാഗമായി. ആവേശം കൊടുമുടി കയറിയ റോഡ് ഷോകളിൽ സ്ഥാനാർഥികൾക്കൊപ്പം നേതാക്കളും അണികളും പ്രവർത്തകരും അണിചേർന്നു.
അവസാന നീക്കങ്ങളുടെയും വിലയിരുത്തലുകളുടെയും നീക്കുപോക്കുകളുടെയും നിശബ്ദ പ്രചാരണത്തിലാവും സ്ഥാനാർഥികൾ.
ആലപ്പുഴയെ
ആവേശക്കടലാക്കി കെസിയും ആരിഫും ശോഭയും
ആലപ്പുഴ: ത്രിവര്ണക്കടലാക്കി മാറ്റി ആലപ്പുഴയെ ആവേശത്തിലാറാടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിനു സമാപനമായി. രാവിലെ 7.30ന് കളര്‍കോടുനിന്നും ആരംഭിച്ച റോഡ് ഷോ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തി ആലപ്പുഴ വട്ടപ്പള്ളിയില്‍ പര്യവസാനിച്ചു. വേനല്‍ച്ചൂടിനെ വെല്ലുവിളിച്ച് ഒന്നരമാസത്തോളം നീണ്ട പര്യടനത്തിനാണ് ഇതോടെ അവസാനമായത്.
ചെണ്ടമേളം, നാസിക് ഡോള്‍, ബാന്റ്മേളം എന്നിവയുടെ താളത്തോടെയും ആയിരക്കണക്കിനു വരുന്ന പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ യുഡിഎഫ് പതാകകളും ത്രിവര്‍ണ ബലൂണുകളും കൂടിച്ചേര്‍ന്നപ്പോള്‍ കൊട്ടിക്കാലാശത്തിനു മിഴിവേറെയായി. ആര്പ്പുവിളികളികളുടേയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ കെ. സി. വേണുഗോപാല്കൂടി എത്തിയതോടെ പ്രവര്ത്തകരുടെആവേശം അണപൊട്ടി.
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി എ.എം. ആരിഫിന്റെ കൊട്ടിക്കലാശം സക്കറിയ ബസാറിനെ ചെങ്കടലാക്കി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയില്‍ തുറന്നജീപ്പില്‍ ആരംഭിച്ച ആദ്യഘട്ട റോഡ്ഷോ ബീച്ചില്‍ അവസാനിച്ചു. പിന്നീട് സക്കറിയ ബസാറില്‍ നടന്ന കൊട്ടിക്കലാശത്തിന് അരൂരില്‍നിന്ന് നൂറുകണക്കിന് ടൂവീലറുകളുടെ അകമ്പടിയില്‍ തുറന്ന ജീപ്പിലാണ് ആരിഫ് എത്തിയത്.
ആരിഫ് എത്തുന്നതിനു മുമ്പുതന്നെ സക്കറിയാര് ബസാര്‍ പ്രവര്‍ത്തകരെക്കൊണ്ടു നിറഞ്ഞിരുന്നു. യൂത്ത് വിത്ത് ആരിഫ് എന്ന പേരില്‍ നാടന്‍ പാട്ട് കലാകാരന് അതുല്‍ നറുകരയും സംഘവും എത്തിയതോടെ മുദ്രാവാക്യം വിളികള്‍ക്ക് നാടന്‍ പാട്ടിന്റെ താളം കൈവന്നു. ആരിഫ് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. പ്രവര്‍ത്തകരുടെ മധ്യത്തിലേക്ക് സ്ഥാനാര്‍ഥി വന്ന് ഇറങ്ങിയതോടെ സ്ഥാനാര്‍ഥിയെ കൈകളിലേന്താന്‍ പ്രവര്‍ത്തകര്‍ മത്സരിച്ചു. ചെങ്കൊടിയുമായി പ്രവര്‍ത്തകര്‍ അക്ഷരാര്‍ഥത്തില്‍ ഇളകിയാടുകയായിരുന്നു. എംഎല്‍എമാരായ പി.പി. ചിത്തരഞ്ജനും എച്ച്. സലാമും ആരിഫിനെ അനുഗമിച്ചു. മന്ത്രി പി. പ്രസാദും കലാശക്കോട്ടിനെത്തിയിരുന്നു.
മുല്ലയ്ക്കലില്‍ നടന്ന ശോഭാ സുരേന്ദ്രന്റെ കൊട്ടിക്കലാശത്തില്‍ സ്ത്രീകള്‍ അടക്കം നൂറുകണക്കിനു പ്രവര്‍ത്തകരാണ് പങ്കെടുത്തത്. തോട്ടപ്പള്ളി മുതല്‍ പുന്നപ്ര വരെയുള്ള പ്രദേശങ്ങളില്‍നിന്ന് ഇരുചക്രവാഹനങ്ങളില്‍ അടക്കം എത്തിയ പ്രവര്‍ത്തകര്‍ കരുമാടിയില്‍ എത്തി അവിടെനിന്ന് മുല്ലക്കലിലെത്തിയാണ്് കൊട്ടിക്കലാശത്തിന് സമാപനം കുറിച്ചത്.
ശോഭാ സുരേന്ദ്രന്റെ കട്ടൗട്ടറുകളും നരേന്ദ്ര മോദിയുടെ മുഖം മൂടികളും ധരിച്ചാണ് ഏറെയും പേര് എത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാറും സീരിയല്‍, സിനിമാതാരം നിധിന് ജോസഫും സ്ഥാനാര്‍ഥിയോടൊപ്പം തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. അമിത് ഷായുടെ പൊതുസമ്മേളനത്തിനുശേഷം ഉച്ചകഴിഞ്ഞാണ് ശോഭാ സുരേന്ദ്രന് വിവിധ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തിയത്. റോഡ് ഷോയിലും കൊട്ടിക്കലാശത്തിലും വന്‍ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
ചെങ്ങന്നൂരിനെ
കൊടുമുടിയിലാക്കി കൊടിക്കുന്നിലും
അരുൺകുമാറും ബൈജുവും
ചെങ്ങന്നൂർ: ആവേശക്കൊടുമുടിയിൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ മൂന്നു സ്ഥാനാർഥികളുടെയും പരസ്യപ്രചാരണത്തിനു സമാപ്തി കുറിച്ചത് ചെങ്ങന്നൂരിൽ.
യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം ചെങ്ങന്നൂര്‍ ടൗണിനെ ബഹുവര്ണക്കടലാക്കി മാറ്റി. വൈകിട്ട് നാലോടെ പ്രവര്‍ത്തകരെക്കൊണ്ട് ടൗണ്‍ നിറഞ്ഞു. പത്തനാപുരത്തെയും ചങ്ങനാശേരിയിലെയും റോഡ് ഷോയില്‍ പങ്കെടുത്തശേഷം സ്ഥാനാര്‍ഥി അഞ്ചോടെയാണ് ചെങ്ങന്നൂരിലെത്തിയത്. പ്രവര്‍ത്തകരുടെ മധ്യത്തിലേക്ക് സ്ഥാനാര്‍ഥി വന്നിറങ്ങിയതോടെ ആവേശം ഉച്ചസ്ഥായിലായി. താളമേളങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ചെണ്ടയും ചേങ്ങിലയും ഇലത്താളവും മുഴങ്ങിയതോടെ മറ്റു താളമേളങ്ങള്ക്കുമേല് അസുരവാദ്യം മേല്‍ക്കൈ നേടി. ഇതോടെ വര്‍ണക്കൊടികളുമായി പ്രവര്‍ത്തകര്‍ ഇളകിയാടി.
വാനില്‍നിന്ന് വര്‍ണക്കടലാസുകള്‍ മഴയായി പെയ്തിറങ്ങി. മിനി ലോറിയില്‍ പ്രത്യേകം തയാറാക്കിയ തട്ടിലേക്ക് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ എടുത്തുകയറ്റി. പ്രവര്‍ത്തകരോടൊപ്പം സ്ഥാനാര്‍ഥിയും നൃത്തം വച്ചു. ആറിന് നിമിഷങ്ങള്‍ മാത്രം ബാക്കി... മൈക്കെടുത്തു, താളമേളങ്ങള്‍ നിലച്ചു. മാവേലിക്കരയില്‍ നമ്മള് ജയിക്കും, നമ്മളേ ജയിക്കൂ. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍ പ്രവര്‍ത്തകര്‍ ആരവത്തോടെ ഏറ്റെടുത്തു. കൊടിക്കുന്നില്‍ തുടര്‍ന്നു.
ഇന്ത്യാമുന്നണി അധികാരത്തില്‍ വരും രാഹുല്‍ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആവേശം ചെങ്ങന്നൂര്‍ പട്ടണത്തില്‍ മെക്സിക്കന്‍ തിരപോലെ അലയടിച്ചു. ഒന്നരമാസക്കാലം നീണ്ടുനിന്ന പരസ്യപ്രചരണത്തിന് അതോടെ ശുഭപര്യവസാനമായി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം വൈകിട്ട് ചെങ്ങന്നൂര്‍ നന്ദാവനം ജംഗ്ഷനിലാണ് നടന്നത്. നൂറുകണക്കിന് പ്രവർത്തകർ ചെങ്കൊടിയേന്തി വാദ്യമേളങ്ങളിൽ ചുവടുവച്ച് കൊട്ടിക്കലാശം ആവേശത്തിരമാല തീർത്തു. രാവിലെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു റോഡ്ഷോയായി എത്തിയശേഷമാണ് കൊട്ടിക്കലാശം നടന്നത്.
രാവിലെ എട്ടിന് ആദിക്കാട്ടുകുളങ്ങരയില്നിന്നു റോഡ്ഷോ ആരംഭിച്ച് താമരക്കുളം, ചാരുംമൂട്, ചെന്നിത്തല, മാന്നാര്‍, വീയപുരം, പെരുന്ന, കല്ലിശേരി, മുളക്കുഴ, കല്യാത്ര ജംഗ്ഷന്, ആല, റെയില്‍വേ സ്റ്റേഷന് വഴിയാണ് നന്ദാവനം ജംഗ്ഷനില്‍ എത്തിയത്. റോഡ്ഷോയുടെ ഭാഗമായി നാടന്‍കലാരൂപങ്ങളും വാദ്യമേളങ്ങളും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും അകമ്പടി സേവിച്ചു. നന്ദാവനം ജംഗ്ഷനിൽ മന്ത്രി സജി ചെറിയാനും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു. തുടർന്ന് സ്ഥാനാർഥി ജെസിബിയുടെ ബക്കറ്റിൽ കയറി ഉയരത്തിൽനിന്ന് അണികളെ അഭിവാദ്യം ചെയ്തു. സ്ഥാനാർഥി വാനോളം ഉയർന്നതനുസരിച്ച് അണികളുടെ ആവേശവും കൊടിമുടികയറി.
എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാലയുടെ കൊട്ടിക്ക ലാശം ആവേശകടല്‍ തീര്‍ത്തു. രാവിലെ പത്തനാപുരം മണ്ഡലത്തിലെ പര്യടനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുന്നത്തൂര്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് കൊട്ടാരക്കര മണ്ഡലത്തില്‍ റോഡ് ഷോ നടത്തി.ഉച്ചയ്ക്കുശേഷം ചെങ്ങന്നുരില്‍ നടന്ന കൊട്ടിക്കലാശത്തിനായി എത്തി. ചെങ്ങന്നുര്‍ മുണ്ടന്‍കാവ് എന്‍ഡിഎ ഓഫീസില്‍നിന്ന് പ്രകടനമായി ആരംഭിച്ച് കെഎസ്ആര്‍ടിസി ജംഗ്ഷന്, സുര്യ, വെള്ളാവുര് ജംഗ്ഷന് എന്നിവിടങ്ങളിലെത്തി കൂടുതല്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കുന്ന കൊട്ടിക്കലാശത്തിനായി എത്തി.
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. ബിജെപിയുടെയും ബിഡിജെഎസിന്റെയും പതാകകള്‍ വീശിയും നൃത്തം ചെയ്തും കലാശക്കൊട്ട് കൊഴുപ്പിച്ചു. ചിലര്‍ തെരഞ്ഞെടുപ്പ് ചിന്നമായ കുടവും കൈയിലേന്തിയാണ് എത്തിയത്. സ്ഥാനാര്‍ഥി അണികളെ ആവേശമുള്മുനയില് നിര്‍ത്തി ടിപ്പറിനു മുകളില്‍നിന്ന് പ്രസംഗിച്ച് വോട്ടഭ്യര്‍ഥിച്ചു.