ജില്ലയിൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റുന്നു
1564228
Monday, June 2, 2025 2:15 AM IST
കാസർഗോഡ്: ജില്ലയിൽ സർക്കാർ ഡോക്ടർമാരുടെ ഒഴിവുകളുടെ എണ്ണം 100 കടന്നു. 86 ഒഴിവുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. അടുത്തിടെ ഇറങ്ങിയ സ്ഥലംമാറ്റ പട്ടികയിൽ ജില്ലയിലെ 22 ഡോക്ടർമാർക്ക് മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റം അനുവദിച്ചിട്ടുണ്ട്. അതേസമയം പുതുതായി ആരെയും കാസർഗോഡ് ജില്ലയിൽ നിയമിച്ചിട്ടില്ല. സ്ഥലംമാറ്റം കിട്ടിയവരെല്ലാം പോകുന്നതോടെ ജില്ലയിലെ ഒഴിവുകളുടെ എണ്ണം 108 ആകും.
കാഞ്ഞങ്ങാട് നഗരമധ്യത്തിലുള്ള ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് മൂലം അത്യാഹിതവിഭാഗം തത്കാലം അടച്ചിടാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ബേഡഡുക്ക, മംഗൽപാടി താലൂക്ക് ആശുപത്രികളിൽ കിടത്തിച്ചികിത്സ തന്നെ തത്കാലം ഒഴിവാക്കാനാണ് ആലോചന. മിക്കവാറും കുടുംബാരോഗ്യകേന്ദ്രങ്ങളിലെല്ലാം ഉച്ചയ്ക്ക് ശേഷമുള്ള ഒപി സേവനങ്ങളും നിലച്ചുകഴിഞ്ഞു.
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി 298 ഡോക്ടർമാരുടെ തസ്തികയാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ 198 സ്ഥിരം ഡോക്ടർമാർ മാത്രമാണ് ഇനിയുണ്ടാവുക. എൻഎച്ച്എമ്മിനും തദ്ദേശസ്ഥാപനങ്ങൾക്കും മറ്റും കീഴിൽ താത്കാലിക നിയമനങ്ങൾ നടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിനും ഡോക്ടർമാരെ കിട്ടാത്ത അവസ്ഥയാണ്. പലതവണ അഭിമുഖങ്ങൾ നടത്തിയിട്ടും 26 പേരെ മാത്രമാണ് ഇങ്ങനെ നിയമിക്കാൻ കഴിഞ്ഞിട്ടുള്ളത്.
സർക്കാർ ഡോക്ടർമാരുടെ നിയമനത്തിനായുള്ള പി എസ് സി റാങ്ക് പട്ടികയിൽനിന്ന് കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്ന് ഘട്ടങ്ങളിലായി 227 പേരെ ജില്ലയിൽ നിയമിച്ചിരുന്നു. അതിൽ 10 ശതമാനം പേർ പോലും ഇപ്പോൾ ജില്ലയിൽ ജോലിചെയ്യുന്നില്ല. പകുതിയോളം പേർ ജോലിയിൽ പ്രവേശിച്ചതേയില്ല. പ്രവേശിച്ചവരിൽ ബഹുഭൂരിപക്ഷവും പിജി പഠനത്തിന്റെയും മറ്റും പേരിൽ അവധിയെടുത്ത് തിരികെ പോയി.
പനിയും മഞ്ഞപ്പിത്തവും പലതരം മഴക്കാല രോഗങ്ങളും പടരുന്നതിനിടെയാണ് ഡോക്ടർമാരുടെ ക്ഷാമം മൂലം സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ താളംതെറ്റുന്നത്.
മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്ന് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും ഓരോ മാസവും നടക്കുന്ന ജില്ലാ വികസനസമിതി യോഗങ്ങളും ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് നിലവിലുള്ള ഡോക്ടർമാരിൽനിന്ന് 23 പേർക്കു കൂടി സ്ഥലംമാറ്റത്തിന് സംസ്ഥാന ആരോഗ്യവകുപ്പ് അനുമതി നല്കിയിരിക്കുന്നത്. പകരം ഒരാളിനുപോലും ഇവിടേക്ക് നിയമനം നല്കിയതുമില്ല. ആരോഗ്യമന്ത്രി ഇടയ്ക്കിടെജില്ലയിലെത്തുമ്പോൾ നടത്തുന്ന പ്രഖ്യാപനങ്ങളെല്ലാം വീണ്ടും പാഴ് വാക്കായി.
ഇവിടുത്ത സേവനകാലാവധി പൂർത്തിയാക്കിയവർക്കാണ് സ്ഥലംമാറ്റം അനുവദിച്ചതെന്നും പകരം ആരും ഇങ്ങോട്ട് വരാൻ അപേക്ഷ നല്കിയിരുന്നില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ പതിവു പല്ലവി. അങ്ങനെയാണെങ്കിൽ പുതിയ നിയമനങ്ങളുടെ കാര്യത്തിലെങ്കിലും ജില്ലയ്ക്ക് പ്രത്യേക മുൻഗണന നല്കാൻ പാടില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം. പിജി പഠനമോ മറ്റ് അവധികളോ കഴിഞ്ഞെത്തുന്നവരെ ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും ജില്ലയിൽ സേവനമനുഷ്ഠിക്കാൻ നിയോഗിച്ച് പ്രത്യേക ഇൻസെന്റീവും മറ്റും നല്കിയാൽ കുറച്ചെങ്കിലും ഡോക്ടർമാരുടെ ലഭ്യത ഉറപ്പുവരുത്താൻ കഴിയും.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക് പ്രത്യേക ഇൻസെന്റീവ് നല്കിയിരുന്നതാണ്. കേവലം പ്രഖ്യാപനങ്ങൾക്കു പകരം ഇത്തരത്തിലുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.