കാട്ടിലേക്ക് വിത്തുണ്ടകളെറിയാൻ വനംവകുപ്പ്
1563465
Friday, May 30, 2025 1:34 AM IST
കാഞ്ഞങ്ങാട്: കാട്ടിൽ ഫലവൃക്ഷങ്ങൾ മുളപ്പിച്ച് വളർത്തുന്നതിനായി വനംവകുപ്പ് വിത്തുണ്ടകൾ തയ്യാറാക്കുന്നു. ആഞ്ഞിലി, ഞാവൽ, പ്ലാവ്, മാവ്, പേരയ്ക്ക, ചാമ്പങ്ങ, വാളൻ പുളി, കൊടംപുളി എന്നിവയുടെ വിത്തുകളാണ് ജില്ലയിൽ വിത്തുണ്ടകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഓരോ ഇനത്തിന്റെയും വിത്തുകൾ മണ്ണ്, ചാണകം, മഞ്ഞൾ, മറ്റു ജൈവവളങ്ങൾ എന്നിവയിൽ പൊതിഞ്ഞാണ് വിത്തുണ്ടകൾ തയ്യാറാക്കുന്നത്.
വനംവകുപ്പിന്റെ ജില്ലയിലെ ആറ് സെക്ഷനുകളിലായി വനംവകുപ്പ് ജീവനക്കാരുടെയും വനസംരക്ഷണ സമിതി അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് വിത്തുണ്ടകൾ തയ്യാറാക്കുന്നത്. വയനാട്ടിൽ നിന്നും മുളയരി എത്തിച്ച് മുളയുടെ വിത്തുണ്ടകൾ കൂടി തയ്യാറാക്കാൻ ശ്രമം നടക്കുന്നുണ്ട്. ജില്ലയിലെ വനസംരക്ഷണ സമിതികൾ മുഖേന ഈ വിത്തുണ്ടകൾ കാട്ടിൽ എറിയാനാണ് പദ്ധതി.
ലോക പരിസ്ഥിതി ദിനവും കാലവർഷാരംഭവും പരിഗണിച്ച് ജൂൺ ആദ്യവാരത്തിലായിരിക്കും ഇവ നിക്ഷേപിക്കുക. കാടിന്റെ പ്രകൃതിദത്ത ആവരണം കുറവായ സ്ഥലങ്ങൾക്കായിരിക്കും മുൻഗണന. അടുത്തിടെ അക്കേഷ്യ, മാഞ്ചിയം മരങ്ങൾ മുറിച്ചുനീക്കിയ കാറഡുക്ക, മുളിയാർ മേഖലയിലാണ് ഇവ കൂടുതലായി നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നത്.
മണ്ണും ജൈവവളങ്ങളും കൊണ്ട് പൊതിയുന്നതിലൂടെ ജീവികൾ വിത്തുകളെ തന്നെ ആഹാരമാക്കുന്നത് തടയാനാകും. മുളച്ചുപൊങ്ങുന്ന തൈകളുടെ ആദ്യഘട്ട വളർച്ചയ്ക്കാവശ്യമായ പോഷകങ്ങളും ഇതുവഴി ലഭ്യമാക്കാനാകും.
കാടുകളിൽ നിന്ന് അധിനിവേശ സസ്യങ്ങളെ ഒഴിവാക്കി നാടിന്റെ പ്രകൃതിക്കിണങ്ങിയ സസ്യജാലങ്ങൾ വളർത്തിയെടുക്കുക, വന്യജീവികൾക്ക് കാട്ടിനുള്ളിൽ തന്നെ ആഹാരം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വർഷം ഒരുലക്ഷം വിത്തുണ്ടകൾ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.