രണ്ടുവർഷം കണ്ടതിനെല്ലാം ഒരുമിച്ച് പിഴയിട്ട് കുമ്പളയിലെ എഐ കാമറകൾ
1564717
Wednesday, June 4, 2025 2:11 AM IST
കാസർഗോഡ്: കുമ്പള-ബദിയടുക്ക റോഡിലും ബന്തിയോട്-അടുക്കം റോഡിലും മോട്ടോർവാഹന വകുപ്പിന്റെ എഐ കാമറകളുണ്ടെന്ന് നാട്ടുകാർക്കെല്ലാം അറിയാം. പക്ഷേ കൺമുന്നിൽ നിയമലംഘനങ്ങൾ നടന്നാലും ഒന്നും ചെയ്യാത്ത പാവത്താൻമാരാണെന്നായിരുന്നു കഴിഞ്ഞ രണ്ടുവർഷമായി നാട്ടുകാരുടെ അനുഭവം. അതുകൊണ്ട് കാമറയുടെ മുന്നിലൂടെതന്നെ ഹെൽമറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റിടാതെയുമൊക്കെ പലരും യാത്രചെയ്തു. പക്ഷേ കണക്കുകളെല്ലാം കൂട്ടിവച്ച് അവസാനം ഒരുമിച്ച് തീർക്കാൻ വേണ്ടിയാണ് എഐ കാമറകൾ പതുങ്ങിയിരുന്നതെന്ന് ആരും അറിഞ്ഞില്ല.
ഇപ്പോൾ കുമ്പള ഭാഗത്തെ വാഹന ഉടമകൾക്കെല്ലാം 2023 മുതൽ ഈ വർഷം വരെ കാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾക്കെല്ലാം കൂടി ഒരുമിച്ച് നോട്ടീസ് കിട്ടുകയാണ്. കുമ്പളയിൽ മാത്രം മൂന്നൂറോളം പേർക്കാണ് ഇതുവരെ നോട്ടീസ് ലഭിച്ചത്. 7000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന പിഴ.
ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും യാത്രചെയ്തത് മുതൽ സീബ്രാലൈനിൽ വാഹനം നിർത്തിയതിനു വരെ പിഴയിട്ടിട്ടുണ്ട്. ബംബ്രാണയിലെ ടെമ്പോ ഡ്രൈവർ സന്ദീപിനാണ് രണ്ടു കാമറകളിൽ പലതവണയായി പതിഞ്ഞ നിയമലംഘനങ്ങളുടെ പേരിൽ ഒരു ലക്ഷം രൂപ പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. അറിയാതെ വരുത്തിയ പിഴവുകളുടെ പേരിൽ കാൽ ലക്ഷം രൂപയും പതിനയ്യായിരവും പതിനായിരവുമൊക്കെ പിഴ ലഭിച്ച നിരവധി പേരുണ്ട്.
ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ 15 ദിവസത്തിനകം ഇലക്ട്രോണിക് മാധ്യമത്തിലൂടെ ചലാൻ അയക്കണമെന്നാണ് കേന്ദ്ര ഗതാഗതവകുപ്പിന്റെ നിർദേശം. ഇങ്ങനെയിരിക്കേ വർഷങ്ങൾ പഴക്കമുള്ള നിയമലംഘനങ്ങളുടെ പേരിൽ ഒരുമിച്ച് നോട്ടീസ് അയച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണെന്ന് നിയമവിദഗ്ധർ പറയുന്നു.
എന്തായാലും ആദ്യംതന്നെ കേസിനു പോകാതെ ഗതാഗതമന്ത്രിക്കും ഉദ്യോഗസ്ഥതലത്തിലും പരാതി നല്കാനാണ് നാട്ടുകാരുടെ തീരുമാനം.