കാട്ടാനശല്യത്തിന് ശമനമില്ല; ബളാൽ പഞ്ചായത്തിൽ ലക്ഷങ്ങളുടെ കൃഷിനാശം
1564460
Tuesday, June 3, 2025 1:57 AM IST
മാലോം: എടക്കാനത്തും ബന്തമലയിലും വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എടക്കാനത്തെ മാർട്ടിന്റെ കൃഷിയിടത്തിലെ കായ്ച്ചുതുടങ്ങിയ ഇരുപത്തഞ്ചോളം തെങ്ങുകളും മുപ്പതോളം കമുകുകളുമാണ് നശിപ്പിച്ചത്.
വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി തോട്ടത്തിന്റെ അതിർത്തിയിൽ മാർട്ടിൻ സ്ഥാപിച്ച സൗരോർജ വേലിയും ആനകൾ നശിപ്പിച്ചു. പുഞ്ചയിലെ കരിമ്പനക്കുഴി സോജിയുടെ 13 തെങ്ങുകളും വരാച്ചേരി ബിനുവിന്റെ 60 കമുകുകളും ഓട്ടപ്പുന്ന ബെന്നിയുടെ നൂറോളം വാഴകളും ആനക്കൂട്ടം നശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബളാൽ പഞ്ചായത്തിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടാനക്കൂട്ടം വരുത്തിയത്.നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അലക്സ് നെടിയകാലായിൽ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.