പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രാത്രികാല ചികിത്സ നിർത്തി
1564710
Wednesday, June 4, 2025 2:11 AM IST
രാജപുരം: മഴ തുടങ്ങി പനിക്കാലം എത്തിയപ്പോൾ മലയോരത്തിന് ഇരട്ടടിയായി മലയോര ജനതയുടെ ഏക ആശ്രയമായ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രാത്രി കാല ചികിത്സ നിർത്തി. ഡെങ്കിപ്പനിയും കോവിഡും വൈറൽ പനിയും മറ്റു പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യുന്ന സമയത്താണ് ഡോക്ടർ ഇല്ലാത്തതിന്റെ പേരിൽ രാത്രികാല ചികിത്സ നിർത്തലാക്കിയത്.
15 പേരുടെ സേവനം ലഭിക്കേണ്ടയിടത്ത് ആകെയുള്ളത് ഏഴു ഡോക്ടർമാർ. അതിലൊരാൾ മെഡിക്കൽ ഓഫീസറുടെ ചുമതലയിലേക്ക് മാറിയതോടെ ഒപി വിഭാഗത്തിൽ ഉള്ളത് ആറു പേർ മാത്രം. അതോടെയാണ് പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും ലഭിച്ചിരുന്ന ഡോക്ടർമാരുടെ സേവനം ഞായറാഴ്ച മുതൽ നിലച്ചത്.
ദിവസവും രാത്രിയിൽ കുട്ടികളും വയോധികരും അടക്കം മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ചികിത്സിക്കായി എത്തുന്നത്. പകൽ സമയത്തും ഇതിന്റെ നാലരട്ടി ആളുകൾ എത്തുന്നുണ്ട്. ഡോക്ടർമാരുടെ കുറവുമൂലം ഇവിടെയെത്തുന്ന രോഗികൾ വളരെ ബുദ്ധിമുട്ടാണ്.
രാത്രി ഡോക്ടറുടെ സേവനം നിലച്ചതോടെ രോഗികൾ ഇനി സ്വകാര്യ ക്ലിനിക്കുകളെയോ 25 കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയേയോ ആശ്രയിക്കണം. സർജറിയിലും കുട്ടികളുടെ വിഭാഗത്തിലുമായി രണ്ടു വിദഗ്ധർ, മൂന്നു സിവിൽ സർജൻ, ആറ് അസി. സർജൻ, നാലു കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ എന്നിങ്ങനെ 15 ഡോക്ടർമാരാണ് ആശുപത്രിയിൽ വേണ്ടത്.
അതിൽ സർജൻ സ്ഥലംമാറിപ്പോയതോടെ വിദഗ്ധ ഡോക്ടറുടെ സേവനം കുട്ടികളുടെ വിഭാഗത്തിൽ മാത്രമായി ചുരുങ്ങി. നാല് അസി.സർജൻമാരിൽ ഒരാൾ മെഡിക്കൽ ലീവെടുക്കുകയും ചെയ്തതോടെ ആ വിഭാഗത്തിലെ ഡോക്ടർമാരുടെ എണ്ണം മൂന്നായി. നിലവിൽ ഒരു സിവിൽ സർജനുണ്ടെങ്കിലും സ്ഥലം മാറ്റപ്പട്ടികയിൽ ഉൾപെട്ടതിനാൽ ഉടൻ ആസ്പത്രി വിടും.
മുഴുവൻ സമയവും പ്രവൃത്തിക്കേണ്ട അത്യാഹിത വിഭാഗത്തിലാകട്ടെ നാല് ഡോക്ടർമാർ വേണ്ടിടത്ത് മെഡിക്കൽ ഓഫീസറെ കൂടാതെ ഒരു ഡോക്ടർ മാത്രമാണുള്ളത്. മെഡിക്കൽ ഓഫീസർക്കാകട്ടെ ഓഫീസ് ജോലിയുടെ ഭാരം കഴിഞ്ഞ് രോഗികളെ പരിശോധിക്കാൻ പലപ്പോഴും സമയം തികയാത്ത സ്ഥിതിയുമാണ്. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ ഭൂരിഭാഗം കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ഉച്ചകഴിഞ്ഞുള്ള ഒപിയും മുടങ്ങിയിരിക്കുകയാണ്.
ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താൻ ആരോഗ്യ വകുപ്പ് പിഎസ്സി വഴി നിയമനം നടത്തുമ്പോൾ മെഡിക്കൽ പിജി പൂർത്തിയാക്കിയവർക്ക് പ്രാധാന്യം നൽകണം. അല്ലാത്തപക്ഷം ആശുപത്രികളൽ നിയമനം ലഭിക്കുന്നവർ വൈകാതെ തന്നെ അവധിയെടുത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പോകും.
അതുകൂടാതെ നിയമനത്തിനായി ഡോക്ടർമാരുടെ സേവനം തേടുമ്പോൾ കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന മേഖലയെന്ന പരിഗണന നൽകി അയൽ സംസ്ഥാനത്ത് നിന്നും പഠിച്ചിറങ്ങിയ ഡോക്ടർമാർക്ക് കേരള രജിസ്ട്രേഷൻ വേണമെന്ന നിബന്ധനയിൽ ഇളവു നൽകുകയും കൂടി നൽകിയാലേ ആരോഗ്യ മേഖലയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ല എന്ന പ്രശ്നത്തിന് ശരിയായ പരിഹാരം ഉണ്ടാകു എന്ന് ആരോഗ്യമേഖലയുമായി പ്രവൃത്തിക്കുന്നവർ പറയുന്നത്.
ഡോക്ടർമാരുടെ ഒഴിവ് പരിഹരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് നീക്കിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് വ്യാപാര സമൂഹം കടക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡന്റ് എൻ. മധു പറഞ്ഞു.