സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിൽ
1563960
Sunday, June 1, 2025 2:06 AM IST
കാഞ്ഞങ്ങാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പിന്നെയും രണ്ടുവർഷത്തോളം അടഞ്ഞുകിടന്നിരുന്നതാണ്. യൂത്ത് കോൺഗ്രസും ലീഗും ബിജെപിയുമടക്കമുള്ള സംഘടനകൾ പലതവണ പ്രതിഷേധസമരങ്ങൾ നടത്തിയതിനു ശേഷമാണ് ആശുപത്രി തുറന്ന് പ്രവർത്തനക്ഷമമാക്കിയത്.
ഇവിടെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമടക്കം 152 സ്ഥിരം തസ്തികകൾ അനുവദിക്കുന്നതിനാണ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് സംസ്ഥാന ആരോഗ്യവകുപ്പിലേക്ക് നിർദേശം സമർപ്പിച്ചിരുന്നത്. എന്നാൽ ഒരു സ്ഥിരനിയമനം പോലും ഇതുവരെ ഉണ്ടായിട്ടില്ല.
ചട്ടഞ്ചാലിലെ അടച്ചുപൂട്ടിയ ടാറ്റ ആശുപത്രിയിൽ നിന്നും നീലേശ്വരം, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രികളിൽ നിന്നും ജോലി ക്രമീകരണത്തിലൂടെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും എത്തിച്ചാണ് ആശുപത്രി പ്രവർത്തനസജ്ജമാക്കിയത്. അടുത്തുതന്നെ സ്ഥിരം തസ്തികകൾ അനുവദിച്ച് ആശുപത്രി പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുമെന്ന വാഗ്ദാനം ആവർത്തിക്കുന്നതിനിടയിലാണ് ആരോഗ്യവകുപ്പ് ഇവിടെ അത്യാഹിത വിഭാഗത്തിലുള്ള മൂന്നു ഡോക്ടർമാരെയും സ്ഥലംമാറ്റിയത്.
ഇനി ദിവസങ്ങൾക്കകം മറ്റെവിടെയെങ്കിലും നിന്ന് ജോലി ക്രമീകരണത്തിലൂടെയോ മറ്റുതരത്തിലോ പകരം ഡോക്ടർമാരെ എത്തിച്ചില്ലെങ്കിൽ അത്യാഹിതവിഭാഗം തത്കാലം അടച്ചുപൂട്ടേണ്ട നിലയാകും. മറ്റു വിഭാഗങ്ങളിലും നിലവിലുള്ള ഡോക്ടർമാരുടെ ജോലി ക്രമീകരിച്ചാണ് ആശുപത്രി നടന്നുപോകുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ആരെങ്കിലും ലീവെടുത്താൽപോലും ആ വിഭാഗം അടഞ്ഞുകിടക്കുമെന്ന നിലയാണ്.