ദേശീയപാത നിർമാണത്തിലെ അപാകതകളിൽ സമഗ്ര അന്വേഷണം നടത്തണം: ജില്ലാ വികസന സമിതി
1564226
Monday, June 2, 2025 2:15 AM IST
കാസർഗോഡ്: ദേശീയപാത നിർമാണത്തിലെ അപാകതകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതുമൂലമുണ്ടായ വെള്ളക്കെട്ടും മണ്ണിടിച്ചിലും കൊണ്ട് നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്ന ജനങ്ങൾക്ക് ദേശീയപാത അഥോറിറ്റിയും നിർമാണ കരാർ കമ്പനികളും നഷ്ടപരിഹാരം നൽകണമെന്നും യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ് എന്നിവരാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്.
ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതകളെക്കുറിച്ച് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവയെല്ലാം ദേശീയപാതാ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ അവഗണിച്ചതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ദേശീയപാത നിർമാണം നടന്ന സ്ഥലങ്ങളിൽ അതിതീവ്ര മഴയിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് നിരവധി ആളുകൾക്ക് ജീവനോപാധികൾ നഷ്ടപ്പെട്ടിട്ടുണ്ട്.
വീടുകളിലും കടകളിലും ചെളിവെള്ളം കയറി. ചെങ്കള മുതൽ നീലേശ്വരം വരെയും നീലേശ്വരം മുതൽ കാലിക്കടവ് വരെയും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ഇടങ്ങളിൽ അപകടാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു.
ചെങ്കള മുതൽ തലപ്പാടി വരെയുള്ള ഭാഗങ്ങളിലും ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. ചട്ടഞ്ചാലിനും ചെർക്കളയ്ക്കുമിടയിൽ സർവീസ് റോഡ് ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രദേശവാസികളുടെ ആവശ്യം ഗൗരവമായി പരിഗണിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ ഒഴിവുകൾ
നികത്തണം
ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവർത്തിച്ചാവശ്യപ്പെട്ടു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഈ വർഷത്തെ പൊതു സ്ഥലംമാറ്റത്തിൽ ജില്ലയിൽ നിന്നും 22 ഡോക്ടർമാരെ കൂടി പകരക്കാരില്ലാതെ മറ്റു ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിലുള്ള ഒഴിവുകളിലേക്ക് അഭിമുഖം നടത്തി 26 ഡോക്ടർമാരെ താത്കാലികമായി നിയമിച്ചിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതിശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിൽ പകർച്ചവ്യാധി നിയന്ത്രണം ഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകർ അനിവാര്യമാണെന്നും അതുകൊണ്ട് ഡോക്ടർമാരുടെ സ്ഥലംമാറ്റം ജൂൺ 15 വരെ താത്കാലികമായി നിർത്തിവയ്ക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച കളക്ടർ കെ.ഇമ്പശേഖർ നിർദേശിച്ചു. ജില്ലയിൽ നിന്ന് പിജി പഠനത്തിനായി അവധിയെടുത്ത് പോകുന്ന ഡോക്ടർമാർ പഠനം പൂർത്തിയാക്കി ഇവിടേക്കു തന്നെ തിരിച്ചെത്താൻ നിർദേശം നല്കണമെന്നും കളക്ടർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ മംഗളൂരുവിലെ ആശുപത്രികളിൽ നിന്നുള്ള ചികിത്സാ രേഖകൾ ചേർക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആശുപത്രി പിആർഒമാരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.
സഹായം ലഭ്യമാക്കണം
ജില്ലയിലുണ്ടായ അതിതീവ്ര മഴയിൽ വ്യാപകമായ നാശനഷ്ടങ്ങൾ നേരിട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അടിയന്തിരമായി ധനസഹായം ലഭ്യമാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. എ.കെ.എം.അഷ്റഫ് എംഎൽഎയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. നീലേശ്വരത്ത് പാലം നിർമിക്കുന്നതിനായി പുഴയിൽ ബണ്ട് കെട്ടിയതിന്റെ ഫലമായി വെള്ളം കയറി കൃഷിനാശം സംഭവിച്ച കർഷകർക്ക് ദേശീയപത നിർമാണ കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു.
കനത്ത മഴയിൽ കൃഷിനാശം നേരിട്ട മടിക്കൈയിലെ നേന്ത്രവാഴ കർഷകർക്ക് അടിയന്തരമായി ധനസഹായം ലഭ്യമാക്കണമെന്നും എംഎൽഎ പറഞ്ഞു.
അടിയന്തര റീ ടാറിംഗ്
പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിലെ കുഴികൾ അടയ്ക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടികൾ അശാസ്ത്രീയമാണെന്ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ ചൂണ്ടിക്കാട്ടി. പാലത്തിനു മുകളിൽ പൂർണമായും റീടാറിംഗ് നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
അധ്യാപക ഒഴിവുകളിൽ 52 പേർക്ക് നിയമനം
അധ്യയനവർഷം തുടങ്ങുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് 52 പേർക്ക് നിയമന ശുപാർശ നല്കിയതായി വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. എൽപി, യുപി, ഹൈസ്കൂ വിഭാഗങ്ങളിലായാണ് ഇത്രയും പേരെ നിയമിക്കുന്നത്. ഇവരെല്ലാം ജൂൺ ആദ്യവാരത്തിൽ തന്നെ ജോലിയിൽ പ്രവേശിക്കും.
വിവിധ വിഭാഗങ്ങളിലായി 121 ഒഴിവുകൾ പിഎസ്സി ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡിഡിഇ അറിയിച്ചു. ജില്ലയിൽ കായികാധ്യാപകരുടെ പിഎസ്സി റാങ്ക് പട്ടിക നിലവിലില്ലാത്തതിനാൽ 12 സ്കൂളുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഡിഡിഇ അറിയിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന കാസർഗോഡ് ആർഡിഒ പി.ബിനുമോൻ കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് കുമാർ, സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർ കെ.ലസിത, ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പ്രശാന്ത് എന്നിവർക്ക് ജില്ലാ വികസനസമിതി യോഗം യാത്രയയപ്പ് നല്കി.