കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍
1530161
Wednesday, March 5, 2025 7:45 AM IST
കോഴിക്കോട്: വില്‍പ്പനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് യുവാവിനെ പോലീസ് പിടികൂടി. കുണ്ടായിതോട് തോണിച്ചിറ സ്വദേശി കരിമ്പാടന്‍ കോളനിയില്‍ കെ.അജിത്തി(22) നെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും സബ് ഇന്‍സ്പെക്ടര്‍ ആര്. ജഗ്മോഹന് ദത്തന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി ബസ് സ്റ്റാൻഡ് പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 89 ഗ്രാം എംഡിഎംഎയുമായി അജിത്ത് പിടിയിലായത്. ഇയാള്‍ ബംഗളൂരുവില്‍ നിന്നും ലഹരി മരുന്നുമായി ടൂറിസ്റ്റ് ബസിലാണ് കോഴിക്കോട്ട് എത്തിയത്.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് അജിത്ത് എന്ന് പോലീസ് പറഞ്ഞു. ഫറോക്ക്, കുണ്ടായിതോട് ഭാഗങ്ങളിലാണ് ലഹരി വില്‍പ്പന നടത്തിയിരുന്നത്. കോഴിക്കോടു നിന്നും ബംഗളൂരുവില്‍ വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാര്‍ഥികളെ പരിചയപ്പെട്ട് അവര്‍ക്ക് ലഹരി എത്തിച്ചു കൊടുക്കുന്നതും പതിവായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വാട്ട്സാപ്പിലൂടെ മാത്രം ആയിരുന്നു ഇയാള്‍ ഇടപാടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നത്. പിടികൂടിയ ലഹരി മരുന്നിന് ചില്ലറ വിപണിയില്‍ മൂന്നര ലക്ഷം രൂപ വില വരും. അജിത്തിന്റെ ലഹരി ഉപയോഗം കാരണം എന്‍ജിനിയറിംഗ് ഡിപ്ലോമ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തുകയും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനായി ലഹരി വില്പനയിലേക്ക് മാറുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഹരിവില്പനയിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ഗോവയിലും ബംഗളൂരിലും നിശാ പാര്‍ട്ടികളില്‍ പങ്കെടുത്ത് ആര്‍ഭാട ജീവിതം നയിച്ച് വരുകയായിരുന്നു.
അജിത്ത് ആര്‍ക്കൊക്കെയാണ് ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ബംഗളൂരുവിലെ ലഹരി മാഫിയാ സംഘത്തിലെ കൂട്ടാളികളെന്നും അന്വേഷിക്കുമെന്ന് എസ്ഐ ജഗ്മോഹന്ദത്തന് പറഞ്ഞു.
ഡന്‍സാഫ് എസ്ഐമാരായ മനോജ് ഇടയേടത്ത്, കെ.അബ്ദുറഹ്മാന്, എഎസ്ഐ അനീഷ് മുസ്സേന്‍വീട്, കെ.അഖിലേഷ്, സുനോജ് കാരയില്‍, എം.കെ.ലതീഷ്, പി.കെ.സരുണ്‍കുമാര്‍, എം.ഷിനോജ്, എന്‍.കെ.ശ്രീശാന്ത്, പി.അഭിജിത്ത്, ഇ.വി.അതുല്‍, പി.കെ.ദിനീഷ്, മുഹമദ്ദ് മഷ്ഹൂര്‍, കസബ സ്റ്റേഷനിലെ എസ്ഐമാരായ സജിത്ത്മോന്‍, എം.ജെ.ബെന്നി, സിപിഒ മുഹമദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.