പതിനാലുകാരിയെ ഗർഭിണിയാക്കിയ കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച
1591340
Saturday, September 13, 2025 6:48 AM IST
തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള കണ്ടത്തി. തിങ്കളാഴ്ച ശിക്ഷ വിധിക്കും.
2022 നവംബർ ഒന്പതിന് രാത്രി ഏഴോടെ ചാലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിനടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തെ തുടർന്ന് കുട്ടി ഗർഭിണി ആയി. ആശുപത്രിയിൽ ചികിത്സക്കു പോയപ്പോഴാണ് ഡോക്ടർ പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കുട്ടിക്കു ഗർഭഛിദ്രം നടത്തി. കുട്ടിക്കു പതിനാലു വയസ് ആയതിനാൽ സുരക്ഷ പരിഗണിച്ച് ഡോക്ടർമാർ കൂടിയാലോചിച്ച് ഗർഭഛിദ്രം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗർഭഛിദ്രം നടത്തിയപ്പോൾ കിട്ടിയ ഭ്രൂണവും പ്രതിയുടെയും കുട്ടിയുടെയും രക്തസാന്പിളുകളും ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു.
ഇതിനു പുറമേ പ്രതിക്കു പ്രായപൂർത്തിയാകുന്നതിനു മുന്പു കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈൽ കോടതിയിൽ ഒരു കേസുണ്ട് ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം പ്രതി വീണ്ടും കുട്ടിയെ ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടു പോയി മണക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ കൊണ്ടു പോയി കേസ് കൊടുത്തതിന് മർദിക്കുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ വിചാരണ ഇതേ കോടതിയിൽ നടന്നു വരികയാണ്.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. ഫോർട്ട് സിഐ ജെ. രാകേഷ് അന്വേഷണം നടത്തി.