തുടങ്ങനാട്: ജില്ലയുടെ സുഗന്ധവ്യഞ്ജന മേഖലയ്ക്ക് പ്രതീക്ഷയുടെ പച്ചപ്പേകി തുടങ്ങനാട് ആരംഭിച്ച സ്പൈസസ് പാർക്കിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും.
6.75 കോടിയുടെ ടെണ്ടർ ഏറ്റെടുത്തിരിക്കുന്നത് എറണാകുളം എസ്എൻ കണ്‍സ്ട്രക്ഷനാണ്. എബിഎം കണ്സൾട്ടൻസിയ്ക്കാണ് നിർമാണച്ചുമതല. കിൻഫ്ര മേൽനോട്ടം വഹിക്കും. ഒരു വർഷമാണ് നിർമാണ കാലാവധി.
രണ്ടാംഘട്ടത്തിന്റെ കോണ്ടൂർ സർവേ നാളെ ആരംഭിക്കും. പാർക്കിലെ പ്ലോട്ടുകളിലേക്കുള്ള റോഡ്, രണ്ടു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക്, പൈപ്പ് ലൈൻ, വൈദ്യുതി , ശുദ്ധീകരണ പ്ലാന്റ് എന്നിവ കിൻഫ്ര തയാറാക്കി നൽകും. സംരംഭകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചാൽ നടപടി ക്രമം പാലിച്ച് പ്ലോട്ടുകൾ കൈമാറും.
ഒന്നാം ഘട്ടത്തിൽ ഫൈസൻസ് എറണാകുളം-2.50 ഏക്കർ, ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ ലിമിറ്റഡ് -1.50 ഏക്കർ, അജ്മി ഫുഡ്സ് ഡിവിഷൻ -1.28 ഏക്കർ, അജ്മി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്- 82 സെന്റ്, ഗ്രാനുവൽസ് കന്പനി-60 സെന്റ്, ഏഷ്യൻ ഗ്രൈന്റ്സ് - 35 സെന്റ്, ഫ്രൂട്സ് വാലി ഫാർമർ പ്രൊഡ്യൂസർ കന്പനി -10 സെന്റ് എന്നിങ്ങനെയാണ് പ്ലോട്ടുകൾ ഏറ്റെടുത്തിരിക്കുന്നത്. ഈ കന്പനികൾക്ക് സെന്റിന് 1.78 ലക്ഷം രൂപയ്ക്കാണ് പ്ലോട്ടുകൾ കൈമാറിയിരിക്കുന്നത്.
ആകെ തുകയുടെ 20 ശതമാനമാണ് കന്പനികൾ ആദ്യം അടയ്ക്കേണ്ടത്. എല്ലാ കന്പനികളും ഇത് അടച്ചു കഴിഞ്ഞു ബാക്കി തുക അഞ്ചു തവണയായി അഞ്ചു വർഷം കൊണ്ട് അടച്ചുതീർത്താൽ മതിയെന്നാണ് വ്യവസ്ഥ.
ആദ്യഘട്ടത്തിലെ നിർമാണ ജോലികൾക്കും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 20 കോടിയാണ് സർക്കാർ ചെലവഴിച്ചത്. ഓഫീസ്, റോഡ്, വെള്ളം, വൈദ്യുതി, സംരക്ഷണ മതിൽ , ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
ഇതിനു പുറമേ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം, ഡോക്യുമെന്േറഷൻ സെന്റർ, കോണ്‍ഫറൻസ് ഹാൾ, പോസ്റ്റ് ഓഫീസ്, അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യം, വിപണന സൗകര്യം എന്നിവയും സജീകരിച്ചിട്ടുണ്ട്. കിൻഫ്രയ്ക്കാണ് മേൽനോട്ടച്ചുമതല.
ഏലം, ചുക്ക്, കുരുമുളക്, ജാതി, കൊക്കോ, അടയ്ക്ക, പഴവർഗങ്ങൾ തുടങ്ങിയ കാർഷികോത്പന്നങ്ങൾ കർഷകരിൽനിന്നു സംഭരിച്ച് വിപണനം ചെയ്യുന്നതിനും വ്യാവസാകായികാടിസ്ഥാനത്തിൽ സംസ്കരണം നടത്തുന്നതിനും മൂല്യവർധനയും ലക്ഷ്യമിട്ടാണ് സ്പൈസസ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2007-ൽ കേന്ദ്ര സർക്കാർ 27 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചതോടെയാണ് പാർക്ക് ആരംഭിക്കാൻ കഴിഞ്ഞത്.
ഒരു വർഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.