വണ്ണപ്പുറം: പഞ്ചായത്ത് ഓഫീസിനുള്ളിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കൈയേറ്റം ചെയ്തു. മർദനത്തിൽ പരിക്കേറ്റ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, വൈസ് പ്രസിഡന്റ് റഹീമ പരീത് എന്നിവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈസ് പ്രസിഡന്റിനെ മർദിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് പ്രസിഡന്റിനും മർദനമേറ്റത്. കാളിയാർ സ്വദേശി രഞ്ജിത്ത് കണിച്ചാട്ട് എന്നയാളാണ് മർദിച്ചതെന്ന് ഇവർ പറഞ്ഞു. സിപിഎം കാളിയാർ ബ്രാഞ്ച് സെക്രട്ടറിയാണ് രഞ്ജിത്ത്.
ഇന്നു രാവിലെ 11.30ന് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിലായിരുന്നു സംഭവം. വൈസ് പ്രസിഡന്റിന്റെ മുറിയിൽ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള മാർക്കിടൽ നടക്കുന്നതിനിടെയായിരുന്നു രഞ്ജിത്ത് ബഹളം വച്ചത്. മാർക്കിടുന്നതിനുള്ള കമ്മിറ്റിയിൽ അംഗമല്ലാത്ത ആളുകളും യോഗത്തിൽ പങ്കെടുക്കുന്നെന്ന് ആരോപിച്ചായിരുന്നു ബഹളം. പരാതിയെത്തുടർന്ന് കമ്മിറ്റിയിൽ പങ്കെടുത്തുകൊണ്ടിരുന്ന അനർഹരെ ഒഴിവാക്കി യോഗം തുടർന്നു.
പിന്നിടും രഞ്ജിത്ത് ബഹളം തുടർന്നപ്പോൾ പ്രശ്നമുണ്ടാക്കരുതെന്ന് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ രഞ്ജിത്ത് തനിക്കുനേരേ കസേരയെടുത്ത് പാഞ്ഞടുക്കുകയായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് റഹീമ പരീത് പറഞ്ഞു. കസേര ദേഹത്തു തട്ടി ഇവർ നിലത്തു വീണു.
ശബ്ദം കേട്ട് ഓടിയെത്തി തടസം പിടിക്കുന്നതിനിടെ തന്റെ ഷർട്ട് വലിച്ച് കീറുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രസിഡന്റ് എം.എ. ബിജു പറഞ്ഞു.
ഉടൻ തന്നെ പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നവർ ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ആദ്യം വണ്ണപ്പുറത്തെ ആശുപത്രിയിലും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കാളിയാർ പോലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏതാനും ദിവസം മുന്പ് രഞ്ജിത്ത് അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വൈസ് പ്രസിഡന്റ് റഹീമ നൽകിയ പരാതിയിൽ ഇയാൾക്കെതിരേ കാളിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പഞ്ചായത്ത് ഓഫീസിലെ അതിക്രമത്തിനു ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട രഞ്ജിത്തിനായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളും പ്രവർത്തകരും വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടിച്ചുകൂടി. തുടർന്ന് വണ്ണപ്പുറം ടൗണിൽ പ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ പി.എം.ഇല്യാസ്, ഷാഹുൽ ഹമീദ്, എം.പി. ജോണി, ഷൈനി റെജി, ആൽബർട്ട് ജോസ്, സജി കണ്ണംപുഴ, രാജീവ് ഭാസ്കർ, അനീഷ് കിഴക്കേൽ, റഷീദ് തോട്ടുങ്കൽ, പി.എം. ഷെരീഫ്, സുബൈർ ഇല്ലിക്കൽ, ദിവ്യ അനീഷ്, ഇസബെല്ല ജോഷി, സുബൈദ സുബൈർ, ടി.എം. അഷറഫ് എന്നിവർ പ്രസംഗിച്ചു. കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി, എസ്ഐമാരായ സാബു കെ. പീറ്റർ, സജി പി. ജോണ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും പഞ്ചായത്തിൽ എത്തിയിരുന്നു.