കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിദ്യാഭ്യാസ പ്രദർശനം -സ്പെക്ട്രാ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇന്ന് ഏറ്റവും വലിയ യുദ്ധങ്ങൾ അരങ്ങേറുന്നത് സാമ്പത്തിക മേധാവിത്വത്തിനു വേണ്ടിയാണെന്നും അത് സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിലൂടെയേ കൈവരിക്കാൻ കഴിയൂ എന്നും എംപി പറഞ്ഞു.
സാങ്കേതികവിദ്യയിലെ നൂതനതത്വങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള പഠന പരിശീലന കളരികളായി കലാലയങ്ങൾ മാറേണ്ടതുണ്ട്. രാജ്യത്തിന്റെ യുവ ജനസംഖ്യ ഏറ്റവും വിലപിടിപ്പുള്ള ആസ്തിയാണെന്നും അവർക്ക് സാങ്കേതികവിദ്യകൾ ആവിഷ്കരിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം ലഭിക്കുമ്പോൾ ഇന്ത്യയുടെ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇത്തരത്തിലുള്ള നേട്ടങ്ങൾക്ക് മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള സെന്റ് ഡൊമിനിക്സ് കോളജും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുമെന്നും അതിന് ഈ എക്സിബിഷൻ ഉദാഹരണമാണെന്നും എംപി കൂട്ടിച്ചേർത്തു.
കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബർസാർ റവ.ഡോ. മനോജ് പാലക്കുടി, കൺവീനർ ബിനോ പി. ജോസ്, എക്സിബിഷൻ കൺവീനർ പ്രതീഷ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഭൂമിയിലെ ജീവിവർഗങ്ങളുടെ ആവിർഭവവും പരിണാമവും സസ്യ-ജന്തു വൈവിധ്യം, സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവർത്തനം, അച്ചടിമാധ്യമരംഗം, നാണയങ്ങൾ, ആയോധനകലയായ കളരി, കളരി ആയുധങ്ങൾ, ഹോളോഗ്രാം, ഗെയിം കോർണർ, ത്രീഡി ഷോ, ഭക്ഷ്യവൈവിധ്യം, കാർഷിക ഉപകരണങ്ങൾ, നൂതന കാർഷിക രീതികൾ, ലോകപ്രശസ്ത സാഹിത്യകൃതികളുടെ ദൃശ്യാവിഷ്കാരം എന്നിവയെല്ലാം കോളജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ലേർനോവ എജുക്കേഷൻ സർവീസ് ഒരുക്കുന്ന റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, പ്ലാനറ്റോറിയം എന്നിവയും ഐഎസ്ആർഒ, ഖാദി ബോർഡ്, കൃഷിവകുപ്പ്, വനം വകുപ്പ് എന്നിവയുടെ സ്റ്റാളുകളും പ്രവർത്തിച്ചു തുടങ്ങി.
ഇന്നും നാളെയും രാവിലെ ഒന്പതു മുതൽ രാത്രി ഏഴുവരെയാണ് പ്രവേശനം. മൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സ്കൂൾ വിദ്യാർഥികൾക്ക് 50 രൂപയും മുതിർന്നവർക്ക് 100 രൂപയും ആണ് നിരക്ക്. വൈകുന്നേരം നടന്ന കലാപരിപാടികൾ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്തു.