കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ കാന്റീനിൽനിന്നു വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റ യെ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി കവാടത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ധർണ നടത്തി.
നേരത്തെ കാന്റീനിൽനിന്നു വാങ്ങിയ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിലും ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ കൊടുത്തതിനെത്തുടർന്ന് അന്ന് കാന്റീൻ അടച്ചുപൂട്ടിയിരുന്നു.
ഭരണസ്വാധീനം ഉപയോഗിച്ച് കാന്റീൻ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കാന്റീൻ പരിശോധിച്ച് ഭക്ഷണ ശുചിത്വം ഉറപ്പുവരുത്തേണ്ട ആരോഗ്യവകുപ്പ് അധികൃതരുടെ കൈക്കൂലിയും മൗനാനുവാദവുമാണ് സാധാരണക്കാരായ രോഗികൾ വാങ്ങുന്ന ഭക്ഷണ സാധനങ്ങളിൽ പുഴുവും പാറ്റയും മറ്റ് കീടങ്ങളും കാണാൻ ഇടവരുത്തുന്നത്. വൃത്തിഹീനമായ കാന്റീൻ വീണ്ടും തുറന്നു പ്രവർത്തിക്കാൻ കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും സസ്പെന്ഡ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ജീരാജ് ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് അധ്യക്ഷത വഹിച്ചു. സനോജ് പനക്കൽ, അഭിലാഷ് ചന്ദ്രൻ, ബിനേഷ് ചെറുവള്ളി, ശ്യാം ബാബു, ലൂസി ജോർജ്, സി.ജി. രാജൻ, സുരജ്ദാസ്, ബിജു മുണ്ടുവേലി, ഇന്ദുകല എസ്. നായർ, സജി തോമസ്, എം.ആർ. രഞ്ജിത്ത്, നിതിൻ സാബു, ഇ.ജെ. ഫിലിപ്പ്, സി.ഡി. അനീഷ്, എസ്. ഉണ്ണിക്കൃഷ്ണൻ, സച്ചിൻ പുളിക്കൻ എന്നിവർ പ്രസംഗിച്ചു.