ന്യൂഡൽഹി: പ്രമുഖ മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ ആപ് സ്റ്റോറിൽനിന്നും നീക്കി. കേന്ദ്ര സർക്കാർ ടിക് ടോക് നിരോധിച്ചതിനു പിന്നാലെയാണ് നടപടി. ഇന്ത്യയിൽ 20 കോടിയിലേറെ ഉപയോക്താക്കളാണ് ടിക് ടോകിനുള്ളത്.
പ്ലേ സ്റ്റോറിലേയും ആപ്പിൾ ആപ് സ്റ്റോറിലേയും ടോപ് 10 ആപ്ലിക്കേഷനാണ് ടിക് ടോക്. ടിക് ടോക് നിലവിൽ ഡൗൺലോഡ് ചെയ്തവർക്ക് ആപ്പ് ഉപയോഗിക്കാനും അതിൽ വീഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കുന്നുണ്ട്.
എന്നാൽ ഇനി ഇവ ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും പ്ലേ സ്റ്റോറിൽ അത് കാണാൻ കഴിയും. ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ടിക്ക് ടോക്ക് പ്ലേ സ്റ്റോറിൽ ദൃശ്യമാകില്ല.
ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. യുസി ബ്രൗസർ, ഷെയർ ഇറ്റ്, ഹലോ, കാം സ്കാനർ, എക്സെൻഡർ, വി ചാറ്റ്, വെയ്ബോ, വൈറസ് ക്ലീനർ, ക്ലീൻ മാസ്റ്റർ, എംഐ വീഡിയോ കോൾ-ഷവോമി, വിവ വീഡിയോ, ബിഗോ ലൈവ്, വീ ചാറ്റ്, യുസി ന്യൂസ്, ഫോട്ടോ വണ്ടർ, ക്യുക്യു മ്യൂസിക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിമേറ്റ്, വിഗോ വീഡിയോ, വണ്ടർ കാമറ തുടങ്ങിയ ജനപ്രിയ ആപ്പുകൾ നി രോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
ടിക് ടോക്കാണ് ഇവയിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69 എ വകുപ്പുപ്രകാരമാണു നടപടി. രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയ്ക്കു ഹാനികരമാണു ചൈനീസ് ആപ്ലിക്കേഷനുകളെന്ന് ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ദുരുപയോഗം സംബന്ധിച്ചു നിരവധി പരാതികൾ വിവിധ മേഖലകളിൽനിന്നു ലഭിച്ചിരുന്നതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ബെയ്ജിംഗ് കേന്ദ്രമായുള്ള 2012ൽ സ്ഥാപിതമായ ബൈറ്റ്ഡാൻസ് എന്ന ഇന്റർനെറ്റ് ടെക്നോളജി കന്പനിയാണ് ടിക് ടോക്കിന്റെ ഉപജ്ഞാതാക്കൾ. 2016-ൽ ചൈനയിലും 2017-ൽ മറ്റു രാജ്യങ്ങളിലും ടിക്ടോക് ലോഞ്ച് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.