അമൃതവർഷിണി തുടരും
പ്രദീപ് ഗോപി
Monday, June 30, 2025 12:38 PM IST
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവർഷിണി. സിനിമയിലേക്കുള്ള അമൃതയുടെ പ്രവേശനം ശരിക്കും ഉത്സവമായി മാറി. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്നിരുന്ന മോഹൻലാൽ, ശോഭന തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം സ്വപ്നതുല്യമായ ഒരു അരങ്ങേറ്റം.
ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്തു. മോഹൻലാൽ-ശോഭന താരജോടികൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകൾ പവിത്രയായിട്ടാണ് സിനിമയിൽ അമൃതവർഷിണി ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ കഥാഗതിയിൽ നല്ല പങ്കാളിത്തമുള്ള കഥാപാത്രം. അരങ്ങേറ്റം ഗംഭീരമാക്കാൻ അമൃതവർഷിണിക്കു കഴിഞ്ഞു എന്നു പ്രേക്ഷകരും പറയുന്നു.
തെന്നിന്ത്യന്‍ നടി രശ്മികയുടെ ആരാധികകൂടിയായ അമൃത ചെയ്ത ഒരു റീല്‍ വീഡിയോയ്ക്കു സാക്ഷാല്‍ രശ്മികതന്നെ കമന്റ് നല്‍കിയത് അടുത്തിടെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി നിരവധി ഫോളോവേഴ്സ് ഉള്ള അമൃതയെ അതിന്റെ പേരിൽ ചിലർ ജൂണിയര്‍ രശ്മിക മന്ദാന എന്നും വിശേഷിപ്പിച്ചു.
കൊച്ചിന് നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അമൃത, ശ്രദ്ധിക്കപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സർ കൂടിയാണ്. സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന അമൃത സണ്‍ഡേ ദീപികയുമായി സംസാരിക്കുന്നു.
തുടരും എങ്ങനെ തുറന്നെത്തി?
ഉടന്‍ ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയിലേക്ക് എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ വേണമെന്ന് എന്റെ മാമനായ അശ്വിനോടു കൂട്ടുകാരന് ബിനുവേട്ടനാണ് (ബിനു പപ്പു) പറഞ്ഞത്. അപ്പോള്‍ മാമന് അദ്ദേഹത്തോട് എന്റെ പേരു പറഞ്ഞു, ഫോട്ടോയും കാണിച്ചുകൊടുത്തു.
അങ്ങനെ ബിനുവേട്ടന് എന്നെ വിളിച്ചു. ലാലേട്ടന്റെ സിനിമയാണെന്നു പറഞ്ഞിരുന്നു. ഓഡിഷനുണ്ട്, കൂടുതല്‍ പ്രതീക്ഷിക്കേണ്ട. കിട്ടിയാല്‍ കിട്ടി എന്നാണ് ബിനുവേട്ടന് ആദ്യമേ പറഞ്ഞിരുന്നത്.
ഓഡിഷനു ചെന്നപ്പോള്‍ എന്നോടു രണ്ടു സിറ്റുവേഷന് ചെയ്തു കാണിക്കാന്‍ പറഞ്ഞു. ഒന്ന് ഒരു ആങ്ങളയും പെങ്ങളും തമ്മിലുള്ള പ്രശ്നമാണ്. ആങ്ങളയെ കുറ്റം പറയുന്ന സീനായിരുന്നു. എനിക്ക് ഒരു സഹോദരന് ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് അതു കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല, അതു നന്നായി ചെയ്തു കാണിച്ചു.
അപരിചിതനായ ഒരാള്‍ വീട്ടില്‍ വരുന്നു, അയാളെ കണ്ടാല്‍ത്തന്നെ പേടിയാകും, വീട്ടിലാണെങ്കില്‍ ഒറ്റയ്ക്കാണ്. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്നുള്ളതായിരുന്നു രണ്ടാമത്തെ സീന്‍. അതും ചെയ്തു കാണിച്ചു. തരുണ്‍ സാറാണ് അവിടെനിന്നു ഡയലോഗ് പറഞ്ഞു തന്നുകൊണ്ടിരുന്നത്.
നമുക്ക് ഇനിയും കാണാമെന്നു പറഞ്ഞാണ് എന്നെ തിരിച്ചുവിട്ടത്. കിട്ടിയാല്‍ അതൊരു വലിയ ടേണിംഗ് പോയിന്റാകുമെന്നു വിചാരിച്ചെങ്കിലും വിളിക്കുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കുറേക്കാലത്തേക്കു വിവരമൊന്നും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സെലക്ട് ആയി എന്നു പറഞ്ഞു വിളിച്ചു. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.
തുടരുമിൽ തുടങ്ങിയത് ഏതു സീനിൽ ആയിരുന്നു?
ശോഭന മാമിന്റെ കൂടെയായിരുന്നു തുടക്കം. "അന്ത ആള്‍ക്ക് കാറ് കൈയില്‍ കിട്ടിയാല്‍ കിളി പോകും' എന്നു ശോഭന എന്നോടു പറയുന്ന സീന്‍ ആണ് ആദ്യമായെടുത്തത്. ഞാന്‍ നൃത്തം പഠിക്കുന്നുണ്ട്, ചെയ്യാറുമുണ്ട്.
അതുകൊണ്ടുതന്നെ ശോഭന മാമിനെ ഞാന്‍ പണ്ടുമുതലേ ഫോളോ ചെയ്തിരുന്നു. അവരുടെ ഡാന്‍സ് വിഡിയോകള്‍ എല്ലാം കാണാറുണ്ട്, ഒപ്പം പഴയ സിനിമകളും കണ്ടിട്ടുണ്ട്. ആദ്യമായി കാമറയ്ക്കു മുന്നില്‍ നില്ക്കാന് നല്ല പേടിയുണ്ടായിരുന്നു.
ആദ്യത്തെ ഷോട്ട് നാലു ടേക്ക് വരെ പോയി. എന്നിട്ടാണ് അത് ഒാക്കെ ആയത്. ഭയങ്കര പേടിയും അതുപോലെ എക്സൈറ്റ്മെന്റും. പക്ഷേ, എല്ലാവരും എന്നോടു നല്ല സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറിയത്. മാം എന്നെ കെട്ടിപ്പിടിച്ചു. അതോടെ ഞാൻ പേടി മാറി കംഫര്‍ട്ടബിളായി. പിന്നീട് വളരെ കൂളായി അഭിനയിക്കാന്‍ കഴിഞ്ഞു.
ലാലേട്ടനോടൊപ്പം
സിനിമയുടെ പൂജ സമയത്ത് ലാലേട്ടനെയും സിനിമയിലുള്ള ബാക്കി എല്ലാവരെയും കണ്ടിരുന്നു. അന്ന് അദ്ദേഹത്തോടു കൂടുതലൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സെറ്റില്‍ വച്ച് അദ്ദേഹത്തെ കണ്ടു. അന്നും ഞങ്ങളുടെ കോമ്പിനേഷന്‍ സീന്‍ ഇല്ലായിരുന്നു.
പക്ഷേ, അദ്ദേഹം അമൃതാ എന്നു വിളിച്ച് അടുത്തു വന്നു സംസാരിച്ചു. ഗാനരംഗത്തിലാണ് ആദ്യമായി ലാലേട്ടനോടൊപ്പം അഭിനയിച്ചത്. ഞങ്ങളെല്ലാവരും കൂടി ഇരുന്നു ചക്ക കഴിക്കുന്ന സീന്‍ ആയിരുന്നു. അതില്‍ ഡയലോഗ് ഉണ്ടായിരുന്നില്ല. എല്ലാവരും ഉള്ളതുകൊണ്ടുതന്നെ കൂള്‍ ആയി അഭിനയിക്കാന്‍ കഴിഞ്ഞു.
ലാലേട്ടന് ചക്കപ്പഴം വേണോയെന്ന് ആംഗ്യഭാഷയില്‍ ചോദിക്കുമ്പോള്‍ ചക്ക ഇഷ്ടമില്ലാത്ത പോലെ ഞാന്‍ വേണ്ടെന്നു കാണിക്കുന്നതാണ് സീനില്‍. എന്നാല്‍, യഥാര്‍ഥത്തില്‍ ചക്ക എനിക്കു വലിയ ഇഷ്ടമാണ്. സീന്‍ എടുത്തുകഴിഞ്ഞപ്പോള്‍ ലാലേട്ടന് ചക്കപ്പഴം വേണോ എന്നു ചോദിച്ചു. ഞാന്‍ കൊതിയോടെ വേണമെന്നു പറഞ്ഞപ്പോള്‍ എനിക്കു മുറിച്ചെടുത്തു തന്നു. അതു വലിയൊരു സന്തോഷം തന്നെയല്ലേ.
അമൃതവര്‍ഷിണി എന്ന പേര്
അമൃതവര്‍ഷണി എന്നത് ഒരു രാഗമാണ്. ഒരു വ്യത്യസ്തതയ്ക്കു വേണ്ടി അങ്ങനെയൊരു പേരിട്ടതാണ്.
എന്റെ സ്വന്തം ചേട്ടന്
ചേട്ടനായിട്ട് അഭിനയിച്ചത് തോമസ് മാത്യു ചേട്ടനായിരുന്നു. ചേട്ടന് എന്നോടു വളരെ വേഗം കൂട്ടുകൂടി. എനിക്കു സ്വന്തം ചേട്ടനെപ്പോലെതന്നെ ഫീൽ ചെയ്തു. ഞങ്ങള്‍ സെറ്റില്‍ വളരെ അടുപ്പമായിരുന്നു.
ഭക്ഷണം കഴിക്കാനൊക്കെ ഒരുമിച്ചാണ് പോയിരുന്നത്. ഒഴിവുസമയത്ത് ഞങ്ങള്‍ ഒരുമിച്ചിരുന്ന് അന്താക്ഷരി ഒക്കെ കളിച്ചിരുന്നു. ഞങ്ങളുടെ കൂടെ തരുണ്‍ സാറിന്റെ മോനും കളിക്കാന്‍ കൂടും. സിനിമ വഴി എനിക്കൊരു ചേട്ടനെക്കൂടി കിട്ടിയെന്നു പറയാം.
ജോര്‍ജ് സാറിനെ പേടി തോന്നിയോ?
സിനിമയിലെ വില്ലൻ ജോര്‍ജ് സാര്‍ ആയി അഭിനയിച്ച പ്രകാശ് വര്‍മ സാര്‍ സൂപ്പറാണ്. പ്രകാശ് സാറിനൊപ്പമുള്ളത് കുറച്ചു വയലൻസ് സീനുകള്‍ ആയിരുന്നു. ഷോട്ട് എടുക്കുന്നതിനിടെ ഇടയ്ക്കിടെ മിക്കവരും ചോദിക്കും, മോളെ കംഫര്ട്ടബിളാണോയെന്ന്.
പ്രകാശ് സാറും എന്നോടു ചോദിക്കും, മോളെ ഒക്കെയാണോ എന്ന്. ഞാന്‍ പറയും കുഴപ്പമൊന്നുമില്ലെന്ന്. പ്രകാശ് വര്‍മ സാര്‍ വലിയ സ്നേഹവും കരുതലും തന്നിരുന്നു. അതുകൊണ്ട് ആ സീനുകളില്‍ അഭിനയിക്കുമ്പോള്‍ എനിക്കു കുഴപ്പമൊന്നും തോന്നിയില്ല.
തരുണ്‍ സാർ
എന്താണ് ചെയ്യേണ്ടതെന്നു വളരെ വിശദമായി സംവിധായകന് തരുണ്‍ സാര്‍ പറഞ്ഞു തരുമായിരുന്നു. അദ്ദേഹം എന്താണ് പ്രതീക്ഷിക്കുന്നതെന്നും വിശദീകരിക്കും. അതുകൊണ്ടുതന്നെ കഥാപാത്രത്തെക്കുറിച്ചു നമുക്കു കൃത്യമായ ധാരണ കിട്ടും.
എന്നെ മുഴുവന്‍ സമയവും അദ്ദേഹം ഗൈഡ് ചെയ്തു. അതുകൊണ്ട് അഭിനയം ഈസിയായിരുന്നു. അതുപോലെ ബിനുവേട്ടന്. അദ്ദേഹം കുറച്ചുകൂടി ഫ്രണ്ട്ലി ആണ്. എനിക്ക് സ്വന്തം ഏട്ടനെപ്പോലെ സ്വാതന്ത്ര്യം ഉള്ളയാൾ. അദ്ദേഹത്തോടു നല്ല അടുപ്പമായതുകൊണ്ട് ഒന്നിച്ചുള്ള അഭിനയം കൂളായിരുന്നു.
സിനിമ കണ്ടിട്ട് വീട്ടുകാർ എന്തു പറഞ്ഞു?
സിനിമ എങ്ങനെ ആയിരിക്കും എന്നുള്ള ഐഡിയ എനിക്കുണ്ടായിരുന്നെങ്കിലും തിയറ്ററില്‍ കണ്ടപ്പോഴാണ് എത്ര മാത്രം വലിയൊരു സിനിമയാണ് ഇതൊന്നു മനസിലായത്. പപ്പയ്ക്കും അമ്മയ്ക്കും സഹോദരനും ഒപ്പമാണ് സിനിമ കണ്ടത്. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കരഞ്ഞുപോയി.
ആദ്യമായിട്ട് എന്നെ കാണിക്കുന്നത് ഞാനൊരു ചെറിയ കുട്ടിയായി ലാലേട്ടന്റെ കൈയില്‍ പിടിക്കുന്നതാണ്. അതു കണ്ടപ്പോള്‍ പപ്പയുടെയും അമ്മയുടെയും കണ്ണുനിറഞ്ഞു. അവർ വലിയ സന്തോഷത്തിലായിരുന്നു.
ആദ്യമൊക്കെ ഓരോ സീനിലും മോള് എവിടെ, മോള് എവിടെ എന്നാണ് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നത്. പക്ഷേ, പിന്നീട് സിനിമയില്‍ മുഴുകിപ്പോയി. പപ്പയും അമ്മയും സിനിമ കണ്ടു കരഞ്ഞു.
പവിത്രയ്ക്കു ലഭിക്കുന്ന പിന്തുണ
ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുകയാണെന്നു തോന്നുകയില്ല എന്നാണ് പലരും പറഞ്ഞത്. അവധി സമയത്ത് ആയിരുന്നല്ലോ സിനിമ റിലീസ് ചെയ്തത്. കൂട്ടുകാരും അധ്യാപകരുമെല്ലാം വിളിച്ചു വളരെ നല്ല അഭിപ്രായം പറഞ്ഞു.
പ്രിന്‍സിപ്പലും വിളിച്ച് അഭിനന്ദിച്ചു. സെറ്റിൽവച്ച് ലാലേട്ടനും ശോഭന മാമും മോള് നന്നായി ചെയ്യുന്നുണ്ടെന്നു പറഞ്ഞിരുന്നു. കുറെ ഉപദേശങ്ങള്‍ ഒക്കെ മാം തന്നിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണല്ലോ?
കോവിഡ് കാലത്താണ് റീല്‍സ് ചെയ്തു തുടങ്ങിയത്. ആ സമയത്ത് നൃത്തവും പരിപാടികളുമെല്ലാം നിലച്ചിരുന്നല്ലോ. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിയത്. എന്റെ സോഷ്യല്‍ മീഡിയ മാനേജ് ചെയ്യുന്നത് അമ്മയാണ്. ഞാന്‍ വിഡിയോ ചെയ്യും.
അമ്മയാണ് പിന്നീട് അതെല്ലാം നോക്കുന്നത്. പഠനവും നൃത്തവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. അത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കാൻ അമ്മയുള്ളതുകൊണ്ട് എനിക്കു യാതൊരു ടെന്‍ഷനുമില്ല.
രശ്മിക മന്ദാനയുടെ കമന്റ്?
റീല്‍സ് വിഡിയോകള്‍ക്കു നല്ല കമന്റുകൾ കിട്ടുമായിരുന്നു. അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമാണ്. രശ്മിക മന്ദാനയുടെ ഒരു പാട്ട് എടുത്തു വിഡിയോ ചെയ്ത് ഇട്ടു. അതിന്റെ താഴെയാണ് രശ്മിക നേരിട്ടു കമന്റ് ഇട്ടത്. എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. രശ്മികയുടെ കമന്റിന് ഒരുപാട് ലൈക്കും കിട്ടിയിരുന്നു. രശ്മികയുടെ അഭിനയവും നൃത്തവും ഒക്കെ എനിക്ക് ഇഷ്ടമാണ്.
വീട്, കുടുംബം, നൃത്തം
ഞാന്‍ താമസിക്കുന്നത് ചോറ്റാനിക്കര അമ്പാടിമലയിലാണ്. പപ്പ പ്രവീണ്‍, നേവല്‍ ബേസിലാണ് ജോലി ചെയ്യുന്നത്. അമ്മ സായ് പ്രവീണ്‍, സഹോദരന് ആദിത്യദേവ്. പത്തു വര്‍ഷമായി ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നുണ്ട്.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നൃത്തം പഠിക്കാന്‍ തുടങ്ങി. എന്നാല്‍, ഇടയ്ക്കു മുടങ്ങി. നാലാം ക്ലാസ് മുതല്‍ മുടങ്ങിയിട്ടില്ല. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ പഠിക്കുന്നുണ്ട്. ആര്‍എല്‍വി പ്രദീപ് ആണു പഠിപ്പിക്കുന്നത്. ബോളിവുഡ്-വെസ്റ്റേണ്‍ ഡാന്‍സ് സ്റ്റൈലുകളും പരിശീലിക്കുന്നുണ്ട്.
സിനിമയിൽ തുടരും...
പുതിയ സിനിമാന്വേഷണങ്ങൾ വരുന്നുണ്ട്. ഇപ്പോള്‍ പത്താം ക്ലാസിലാണു പഠിക്കുന്നത്. അറ്റന്‍ഡന്‍സ് പ്രശ്നങ്ങളൊക്കെ വരും. അതുകൊണ്ട് പഠനത്തെ ബാധിക്കാത്ത രീതിയിൽ തീർക്കാൻ പറ്റുന്ന പ്രോജക്ടുകളുണ്ടെങ്കിൽ സ്വീകരിക്കും.