ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ടി.ജി. ബൈജുനാഥ്
Sunday, May 25, 2025 4:15 PM IST
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ നിർമിച്ച ദിലീപ് സിനിമ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിശേഷങ്ങള്‍. കരിയറിലെ ആദ്യചിത്രത്തിലൂടെ പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള ദിലീപ് സിനിമ ഒരുക്കിയതിന്റെ സന്തോഷത്തിലാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ സംവിധായകന് ബിന്റോ സ്റ്റീഫന്‍. എല്ലാത്തരം പ്രേക്ഷകര്‍ക്കും ചിരിക്കും ചിന്തയ്ക്കും തിരിച്ചറിവിനും വകയുള്ള രസക്കൂട്ട്.
ഷാരിസ്മുഹമ്മദിന്റെ കാമ്പുള്ള തിരക്കഥ, ലിസ്റ്റിന് സ്റ്റീഫന്‍ എന്ന നിര്‍മാതാവിന്റെ പിന്തുണ, റാണിയ റാണ എന്ന പുതുമുഖ നായികയുടെ മിന്നും പ്രകടനം - എല്ലാം ഒന്നുചേര്‍ന്നപ്പോള്‍ പ്രിന്‍സും കുടുംബവും തിയറ്ററുകൾ കളറാക്കി. നര്‍മത്തില്‍ സമകാലിക വിഷയം പറയുന്ന സിനിമയില്‍ ദിലീപിനെ കൃത്യമായി ഒരുക്കിയിറക്കി എന്നതാണ് ചിത്രത്തിന്റെ വിജയ രഹസ്യം.
"നിറഞ്ഞ സദസില്‍ പ്രേക്ഷകര്‍ക്കൊപ്പം ആളറിയാതെയിരുന്ന് അവര്‍ ആ സിനിമയ്ക്കൊപ്പം പോകുന്നതു കാണുന്നതാണ് ഒരു സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഈ സിനിമയിലൂടെ ഞാനത് അനുഭവിക്കുകയാണ്'- ബിന്റോ സ്റ്റീഫന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
പ്രിന്‍സിലേക്ക് എത്തിയത്..?
മാജിക് ഫ്രെയിംസിന്റെ ജനഗണമനയിലും മലയാളി ഫ്രം ഇന്ത്യയിലും ചീഫ് അസോസിയേറ്റായിരുന്നപ്പോഴാണ് ലിസ്റ്റിനുമായി അടുപ്പമായത്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീന്‍ സിനിമയുടെ ചീഫ് അസോസിയേറ്റായിരുന്നപ്പോഴാണ് അതിന്റെ എഴുത്തുകാരന് ഷാരിസിനെ പരിചയപ്പെട്ടത്.
‘ജനഗണമന’ അവസാന ഷെഡ്യൂളില്‍ ഷാരിസ് ഈ സിനിമയുടെ കഥ എന്നോടു പറഞ്ഞു. കഥ റെഡിയായാല്‍ സംവിധായകനുമായി ആലോചിച്ചു തിരക്കഥയുണ്ടാക്കുന്നതാണ് ഷാരിസിന്റെ രീതി. അങ്ങനെ ആദ്യാവസാനം ഞങ്ങള്‍ ഒരുമിച്ചിരുന്നു തിരക്കഥയിലെത്തി. പ്രിന്സാകാന് ദിലീപാണ് അനുയോജ്യനെന്നു തോന്നി. തുടർന്നു ലിസ്റ്റിൻ ദിലീപേട്ടനോടു കഥപറയാന്‍ വഴിയൊരുക്കി.
ഈ സിനിമ പറയുന്നത്..?

എല്ലാത്തരത്തിലും ഇതൊരു കുടുംബചിത്രമാണ്. കുടുംബത്തിന്റെ ഇഴയടുപ്പം, അതിന്റെ മൂല്യം...അതൊക്കെ ഇതിലുണ്ട്. ആളുകൾ കുടുംബമായി വന്നു സിനിമ കാണണം. ആ രീതിയിലാണ് ഇതൊരുക്കിയത്. കുടുംബത്തിനകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ അവര്‍ക്കു റിലേറ്റ് ചെയ്യാനാവണം. നമ്മുടെ സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഈ സിനിമ പറയുന്നത്.
ആദ്യം കേള്‍ക്കുന്നതാണു ശരി എന്ന തോന്നല്‍ നമുക്കുണ്ട്. ചിന്തിക്കാനിടകിട്ടുംമുമ്പേ സമൂഹമാധ്യമങ്ങള്‍ വിളമ്പുന്നതു നമ്മള് അപ്പാടെ വിശ്വസിക്കുകയാണ്. ഉറങ്ങുന്ന സമയമൊഴിച്ച് എല്ലാവരും സോഷ്യല്‍മീഡിയയിലാണ്. ഈ പശ്ചാത്തലത്തിലാണ് ചിഞ്ചുറാണിയെന്ന വ്ലോഗറിലൂടെ
കഥ പറയുന്നത്.
പുതിയ കാലത്തെ സിനിമയിലേക്കു ദിലീപിനെ കൊണ്ടുവന്നത്...?

ഈ കഥയുമായി ദിലീപ് എന്ന നടനെ സമീപിച്ചപ്പോള്‍ അതൊരു സൂപ്പര്‍ മാര്‍ക്കറ്റാണെന്നും അവിടെ എല്ലാം കിട്ടുമെന്നും മനസിലായി. നമുക്ക് എന്താണ് അവിടെനിന്നു വേണ്ടതെന്നു നിശ്ചയിക്കുകയാണു പ്രധാനം.
ഫാഷന്‍ ഡിസൈനറാണു പ്രിന്‍സ്. ഞാൻ ഡിഗ്രിക്കു ഫാഷൻ ഡിസൈനിംഗാണു പഠിച്ചത്. അതിനാൽ പ്രിൻസിന്റെ ഗെറ്റപ്പിനെക്കുറിച്ചു ധാരണയുണ്ടായിരുന്നു. ലൗഡായ ആളല്ല പ്രിന്‍സ്. സൂക്ഷ്മമായ പെരുമാറ്റമാവും അയാളില്‍ നിന്നുണ്ടാവുക എന്ന ബോധ്യത്തിൽ ദിലീപില്‍നിന്നു സര്‍ട്ടില്‍ ആക്ടിംഗാണു വേണ്ടതെന്നുറപ്പിച്ചു.
ദിലീപ് സിനിമകളുടെ ചേരുവകള്‍ ഇതിലുമുണ്ടല്ലോ..?
ഉദിത് നാരായണന്റെയും അഫ്സലിന്റെയും പാട്ടുകള്‍ വന്നത് അങ്ങനെയാണ്. ഫാമിലി സിനിമയില്‍ നായകന് പാട്ടുപാടിത്തന്നെ അഭിനയിക്കണമെന്നു ഞാന്‍ നിശ്ചയിച്ചിരുന്നു. പുതു ഗായകരെ ഉപയോഗിക്കാന്‍ പറ്റാത്തതുകൊണ്ടല്ല. ദിലീപ്-ഉദിത് നാരായണന് പാട്ടുകളൊക്കെ നൊസ്റ്റാള്‍ജിയയാണ്. ആ ഫോർമാറ്റിലാണ് ഈ സിനിമയും. അങ്ങനെയുണ്ടായതാണ് റാണി മേരി റാണി.
സനല്‍ദേവ് എന്ന മ്യൂസിക് ഡയറക്ടര്‍..?
പുതിയ മ്യൂസിക് ഡയറക്ടര്‍ വേണമെന്നതും എന്റെ തീരുമാനമാണ്. സ്ക്രിപ്റ്റിംഗ് മുതല്‍ ഒരുമിച്ചിരുന്നു വര്‍ക്ക് ചെയ്യാന്‍ ഒരാളെ വേണമെന്ന് ലിസ്റ്റിനോടു പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റൊരു പടത്തിനുവേണ്ടി വന്ന സനല്ദേവിനെ എനിക്കു തന്നത്.
നായികയായി പുതുമുഖം..?
ഇതില്‍ നായികയുടേതു പ്രധാന കഥാപാത്രമാണ്. നിലവിലെ നടിമാരിലൊരാളെ കാസ്റ്റ് ചെയ്താല്‍ പ്രേക്ഷകരുടെ താരതമ്യത്തിനിടയാവും. പുതുമുഖമായാല്‍ ചെയ്യുന്നതെല്ലാം ഫ്രഷ് ആയിരിക്കും. നായികാ കഥാപാത്രം ചിഞ്ചുറാണി ഹൈപ്പര്‍ കാരക്ടറാണ്.
അവരുടെ എല്ലാത്തരം മാനറിസങ്ങളും ചെയ്യേണ്ടതുണ്ട്. പുതിയ ഒരു വ്ലോഗര്‍ വരുമ്പോഴുള്ള ഫീല്‍ കിട്ടാനും പുതുമുഖമാണു നല്ലതെന്നു തോന്നി. കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാലയും അസി.ഡയറക്ടര്‍ മനുവും ഓഡിഷനിലൂടെയാണ് കലാമണ്ഡലത്തില്‍ ഭരതനാട്യം അഭ്യസിച്ച റാണിയ റാണയെ കണ്ടെത്തിയത്.
പുതുമുഖ സംവിധായകനെന്ന നിലയില്‍ ദിലീപുമായുള്ള ബന്ധം..?

പരസ്പര ബഹുമാനത്തില്‍, വളരെ സൗഹൃദപരമാണ് ആ ബന്ധം. ഞാനും ഷാരിസും പറഞ്ഞ ഫുള്‍ സ്ക്രിപ്റ്റ് അദ്ദേഹത്തിന് ഇഷ്ടമായി. ഇതില്‍ നായികയുടെ കാസ്റ്റിംഗ് പ്രധാനമെന്നു പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ രണ്ടു മൂന്നു ദിവസം എന്റെ ശൈലി നിരീക്ഷിച്ച് ആ രീതി മനസിലാക്കി ദിലീപേട്ടൻ അതിലേക്കുവന്നു, കൂടെനിന്നു. ആദ്യത്തെ പടം ചെയ്തതുപോലെ ആഗ്രഹിച്ചുതന്നെയാണ് അദ്ദേഹം 150ാമതു
പടം ചെയ്തതും.
കോ ആക്ടേഴ്സിനെ കണ്ടെത്തിയത്..?
സിദ്ധിക്ക്, ധ്യാൻ ശ്രീനിവാസൻ, മഞ്ജുപിള്ള, ജോണി ആന്റണി, ബിന്ദുപണിക്കര്‍... ഇവരുമായെല്ലാം സൗഹൃദമുണ്ട്. ആദ്യസിനിമയില്‍ ഉര്വശിച്ചേച്ചിയുണ്ടാവണം എന്നത് എന്റെ ആഗ്രഹമായിരുന്നു. ദിലീപേട്ടനോടും ലിസ്റ്റിനോടുമുള്ള ഇഷ്ടത്തിലും അടുപ്പത്തിലുമാണ് ചേച്ചി വന്നത്.
ഉള്ളടക്കം അറിഞ്ഞതോടെ കൂടുതൽ താത്പര്യമായി. മഞ്ജുപിള്ളയുടെ ഭര്‍ത്താവായി വേഷമിട്ട വിജയ് ജേക്കബ് ഉള്‍പ്പെടെയുള്ളവരെയും ഓഡിഷനിലൂടെ കണ്ടെത്തി. ഞാനൊരു സിനിമ ചെയ്യാൻ വളരെയധികം ആഗ്രഹിച്ചയാളാണ് ജോണി ആന്റണി. ജോണിച്ചേട്ടനുമായുള്ള അടുപ്പം കാരണം കെകെ എന്ന കഥാപാത്രമായി അദ്ദേഹം എന്തു ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. ആ കഥാപാത്രം നന്നായിവരാൻ അതു സഹായിച്ചു.
ജോണി ആന്റണി-ദിലീപ് കോംബോ..?
മുടി മേലോട്ടുചീകി, മീശ പിരിച്ച്, ഫ്ളോറല്‍ ഡിസൈന്‍ ഷര്ട്ടുകളിടീച്ച് ജോണിച്ചേട്ടനെ കെകെയാക്കി. അയാള്‍ കോഴിയാണ്, കുറുക്കനാണ്! പക്ഷേ, കൂട്ടുകാരനോടു സ്നേഹമുള്ളവനാണ്. അത്തരത്തില്‍ ഒരു ഫാന്റസിക്കുള്ളില് നിര്‍ത്തി. പ്രിന്‍സിനെ എല്ലാ ജീവിതപ്രശ്നങ്ങളിലൂടെയും കടന്നുപോകുന്നയാളായും അവതരിപ്പിച്ചു. പ്രതിസന്ധികളിലെല്ലാം കെകെയോടാണ് പ്രിന്‍സ് സമാധാനം തേടുന്നത്. കാരണം, പ്രിന്‍സിനു സുഹൃത്തായി അയാള്‍ മാത്രമേയുള്ളൂ. അത്രയുമടുപ്പമാണ് അവര്‍ തമ്മില്‍.
ദിലീപിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയല്ലോ..?
ഈ സിനിമയ്ക്കു വേണ്ടതെല്ലാം ദിലീപിനെക്കൊണ്ടു നന്നായി ചെയ്യിപ്പിക്കുക, നല്ല സിനിമയുണ്ടാക്കുക-അതായിരുന്നു ആഗ്രഹം. അതിനുവേണ്ടി എനിക്കൊപ്പം ഒരു ടീം ഒന്നാകെ പണിയെടുത്തു. മ്യൂസിക് ഡയറക്ടർ, എഡിറ്റർ, പ്രൊഡ്യൂസർ എന്നിവർ എപ്പോഴും കൂടെനിന്നു. സിനിമ കണ്ടവര്‍ പറഞ്ഞുപറഞ്ഞാണ് ആളുകൾ തിയറ്ററിലെത്തുന്നത്. പ്രിന്‍സിനെ ഏറ്റെടുത്ത പ്രേക്ഷകരോടു കടപ്പെട്ടിരിക്കുന്നു.