വീണ്ടും ഓൾ സ്പിൻ
Monday, March 10, 2025 1:41 AM IST
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സിനിടെ ഇന്ത്യ മധ്യ ഓവറുകൾ പൂർണമായി നടത്തിയത് സ്പിൻ ആക്രമണം. 11 മുതൽ 40വരെയായുള്ള 30 ഓവറും സ്പിന്നർമാരായിരുന്നു എറിഞ്ഞത്. 2002 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു മുന്പ് ഇന്ത്യ ഇത്തരത്തിൽ മധ്യ ഓവറുകൾ പൂർണമായി സ്പിൻ എറിഞ്ഞത്. അന്ന് രണ്ടുദിനമായി ഫൈനൽ അരങ്ങേറിയെങ്കിലും മഴയെത്തുടർന്നു മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല.
അതോടെ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളായി. ഇന്ത്യയുടെ കന്നി ചാന്പ്യൻസ് ട്രോഫി നേട്ടമായിരുന്നു അത്. 23 വർഷത്തിനുശേഷം ഇന്ത്യ വീണ്ടും മധ്യ ഓവറുകൾ പൂർണമായി സ്പിൻ ആക്രമണം നടത്തി, ചാന്പ്യൻസ് ട്രോഫിയിൽ ചുംബിക്കുകയും ചെയ്തു.
ടോസ് നഷ്ടം തുടർക്കഥ
15: രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യക്കു ടോസ് നഷ്ടപ്പെടുന്നത് തുടർച്ചയായ 15-ാം തവണ. ഇതിൽ 12 എണ്ണവും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ. മൂന്ന് എണ്ണം കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസിയിലും. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഇതുവരെ ഒരു തവണപോലും ഇന്ത്യയെ ടോസ് ഭാഗ്യം തുണച്ചില്ല.
12: ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ടോസ് നഷ്ടപ്പെടുന്ന ക്യാപ്റ്റൻ എന്ന റിക്കാർഡിന് ഒപ്പവും രോഹിത് ശർമയെത്തി. വെസ്റ്റ് ഇൻഡീസിന്റെ മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറയും തുടർച്ചയായി 12 തവണ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റനാണ്. 1998 ഒക്ടോബർ മുതൽ 1999 മേയ് വരെയായിരുന്നു ലാറയുടെ ക്യാപ്റ്റൻസിയിൽ വിൻഡീസിന്റെ ടോസ് നഷ്ടം. രോഹിത്, ലാറ എന്നിവർക്കു പിന്നിൽ നെതർലൻഡ്സിന്റെ പീറ്റർ ബൊറെനാണ് (11) രണ്ടാം സ്ഥാനത്ത്.
01: ഒരു ഐസിസി ടൂർണമെന്റിൽ ഒരിക്കൽപ്പോലും ഇന്ത്യക്കു ടോസ് ലഭിക്കാതിരിക്കുന്നതും ചരിത്രത്തിൽ ആദ്യം. 2025 ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽവരെയായി അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.