തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി, റോബര്‍ട്ട് ജൂണിയറിന്റെ പിതാവ് റോബര്‍ട്ട് എഫ്. കെന്നഡിയുടെ ജ്യേഷ്ഠസഹോദരനാണ്. രണ്ടാം തവണ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പ്രചാരണം നടത്തുന്നതിനിടയില്‍ 1963ല്‍ ജോണ്‍ എഫ്. കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടു.
അദ്ദേഹവും ഭാര്യ ജാക്വിലിനും അമേരിക്കയുടെ മനംകവര്‍ന്ന ദമ്പതികളാണ്. ശീതയുദ്ധകാലത്ത് അമേരിക്കയെ നയിക്കുകയും ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി വിജയകരമായി അതിജീവിക്കുകയും ചെയ്ത ജോണ്‍ എഫ്. കെന്നഡി ഏറ്റവും പ്രശസ്തനായ അമേരിക്കന്‍ പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ സഹോദരന് റോബര്‍ട്ട് എഫ്. കെന്നഡിയും ഏറെ പ്രശസ്തന്‍. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് പ്രചാരണം നടത്തുന്നതിനിടയില്‍ 1968ല്‍ അദ്ദേഹവും കൊല്ലപ്പെട്ടു.
രാജ്യത്തിനുവേണ്ടി രണ്ടു പേര് കൊല്ലപ്പെട്ട ഗാന്ധി കുടുംബത്തിനു സമാനമാണ് കെന്നഡി കുടുംബവും. കെന്നഡി കുടുംബത്തിലെ ജോ ജൂണിയര്‍, കാതലിന് എന്നീ സഹോദരങ്ങള്‍ വിമാനാപകടത്തില്‍ മരിച്ച ചരിത്രവുമുണ്ട്. സഞ്ജയ് ഗാന്ധിയും വിമാനാപകടത്തിലാണല്ലോ കൊല്ലപ്പെട്ടത്.
ദുരന്തങ്ങള്‍ വേട്ടയാടിയതിനോടൊപ്പം കെന്നഡി കുടുംബത്തിന് പ്രോജ്വലമായ പാരമ്പര്യവുമുണ്ട്. റോബര്‍ട്ട് കെന്നഡി ജൂണിയര്‍ അതിനൊത്ത് ഉയര്‍ന്നില്ല. നിലപാടുകളില്‍ ചാഞ്ചാടുകയും ധാരാളം അബദ്ധങ്ങളില്‍ ചാടുകയും ചെയ്തിട്ടുണ്ട്.
തന്റെ തലച്ചോറില്‍ ഒരു പുഴുവുണ്ടെന്നും പട്ടിയിറച്ചി തിന്നിട്ടുണ്ടെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ തെരഞ്ഞെടുപ്പുവേളയില്‍ വീണ്ടും പൊന്തിവന്നു. വിവാദമായപ്പോള്‍ അത് ആട്ടിറച്ചി ആയിരുന്നെന്നു പറഞ്ഞ് തടിതപ്പി. കോവിഡ് വാക്സിനെതിരേയും രംഗത്തു വന്നിരുന്നു. രാഷ്ട്രീയ നിലപാടുകളില്‍ അദ്ദേഹം ഓന്തിനെപ്പോലെ നിറം മാറി. കെന്നഡി കുടുംബത്തിൽനിന്നൊരു കാലുമാറ്റമായി.